16 July 2015

അനാമികയുടെ ഡയറിക്കുറിപ്പുകള്‍

അനാമികയുടെ ജീവിതത്തിലെ പതിനാലു  വർഷങ്ങൾ പൂർത്തിയായ ദിവസമാണ് അവളാ ലൈബ്രറിയിലെ നിറം മങ്ങിത്തുടങ്ങിയ ഷെൽഫിൽ വച്ച് ആൻ ഫ്രാങ്കിനെ കണ്ടെത്തുന്നത്..
അന്നു രാത്രി  അവൾ ആൻ ഫ്രാങ്കിനെ വായിച്ചു തുടങ്ങി.

പണ്ട് നഗരത്തിലെ ഒരേയൊരു ഗേൾസ്‌  സ്കൂളിലെ റജിസ്റ്റരിൽ ജാതിയും മതവുമില്ലാത്ത പേരു ചേർക്കപ്പെട്ട ഏക പെണ്‍കുട്ടിയായിരുന്നു അനാമിക.പക്ഷെ നാടിനെ നടുക്കി കല്യാണം കഴിച്ച ജോർജിന്റെയും ഷബാനയുടെയും മകളായിട്ടു തന്നെയാണ്  അവളെന്നും അറിയപ്പെട്ടത്.

"നമ്മൾ നമ്മുടെ കുഞ്ഞിനെ മതമില്ലാതെ വളർത്തും.."
മഴവില്ലിന്റെ നിറങ്ങളും ചെമ്പകപ്പൂക്കളുടെ ഗന്ധവും നിറഞ്ഞു നിന്ന ആ വൈകുന്നേരം ഷബാനയുടെ അളവ് തെറ്റിത്തുടങ്ങിയ അരക്കെട്ട് ചുറ്റിപ്പിടിച്ച്  ജോർജ്  പറഞ്ഞു...
"പെണ്‍കുട്ടിയാണെങ്കിൽ അനാമിക..ആണ്‍കുട്ടിയെങ്കിൽ ജീവൻ..."
മിശ്രവിവാഹത്തിന്റെ ചോര നീലിച്ച പാടുകൾ പേറിയ ശരീരത്തിലൂടെ ഷബാനയുടെ മൃദുലമായ കൈകൾ പതിയെ ഇഴഞ്ഞു..അന്നും മഴപെയ്തിരുന്നു ..വേനൽമഴ കഴിഞ്ഞ് പെരുമഴക്കാലത്തിന്റെ വരവറിയിച്ച കാർമേഘങ്ങൾ ആ വാടകവീടിന്റെ മട്ടുപ്പാവിൽ കാലം തെറ്റി വിരിഞ്ഞു കൊണ്ടിരുന്ന ശംഖുപുഷ്പങ്ങളിലേക്ക് പെയ്തിറങ്ങി  ..
"നമുക്ക് ജീവിച്ചു കാട്ടണം...."
വിയർത്ത മുഖം തുടച്ച് ഷബാന പറഞ്ഞു.

അനാമിക വളർന്നു...മതമില്ലാതെ..
എട്ടാം വയസ്സിലാണ്  അവളാദ്യമായി തട്ടമിടുന്നത് .... വലിയുമ്മ കെട്ടിത്തന്ന കറുത്തതുണിയുടെ തൊങ്ങലുകൾ പിടിച്ചു വലിച്ച് അവളേറെ നേരം അന്നാ കണ്ണാടിക്കുമുന്നിൽ നിന്നു...
"ഉമ്മ മോളുടെ പേര് മാറ്റാന്‍ പോവ്വാ കേട്ടോ..."
ഷബാന മകളുടെ മുഖം തലോടി.അനാമികയ്ക്ക് അന്ന് പുതിയൊരു പേരും കിട്ടി.

അവള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോഴാണ് കോടതി വിധി വന്നത്
അവൾക്കന്ന്  പോകേണ്ടിയിരുന്നത്‌ ജോർജിന്റെ വീട്ടിലേക്കായിരുന്നു...അമ്മയുടെ കയ്യിൽ  നിന്നും മകളെ കൊണ്ടുപോകാൻ അച്ഛന്റെ ബന്ധുക്കളാണ് എത്തിയിരുന്നത്.
കാറിൽ കയറ്റിയപാടേ അവരാ ശിരോവസ്ത്രം ഊരിയെറിഞ്ഞു..
"ഇനിയിതാവർത്തിക്കരുത് ..കോടതി ഉത്തരവ് ഓർമ വേണം.."

അകലെ തൂവെള്ള വസ്ത്രം ധരിച്ച്‌  അച്ഛനവളെ കാത്തുനിന്നു.. കുഞ്ഞു കൈകളിൽ റോസാപ്പൂക്കളുമായി  അവളാ നീണ്ട തടിബെഞ്ചുകൾക്കിടയിലൂടെ മുന്നോട്ടാനയിക്കപ്പെട്ടു  ..കത്തിച്ചുവച്ച മെഴുകുതിരികൾക്കപ്പുറം വെളുത്തുനീണ്ട മെലിഞ്ഞവിരലുകൾ വായുവിൽ കുരിശടയാളം തീർത്തപ്പോൾ  ഒൻപതുവർഷം പ്രായമുളള ധിക്കാരത്തിന്റെ ശിരസ്സ്‌  വിശ്വാസത്തിന്റെ  വിശുദ്ധജലത്തിൽ മുങ്ങിനിവർന്നു..
അങ്ങനെ അനാമിക ഈ ഭൂമിയിൽ വീണ്ടും ജനിച്ചു - പുതിയ നാമത്തോടെ..

"അനൂ..നിനക്ക് ഏത് പേരാണ് ഏറ്റവുമിഷ്ടം ?..അച്ഛനിട്ടപേരോ അതോ അമ്മയിട്ടതോ ..??
അനാമികയുടെ മൂന്നു പേരുകളും സ്കൂൾ ബസ്സിന്റെ വികൃതി മൂലകളിൽ അശരീരിയായപ്പോൾ മുതലാണ്‌  അവൾ അച്ഛനെയുമമ്മയേയും വെറുത്തു തുടങ്ങിയത് ..
വിവാഹമോചനം നേടിയ മാതാപിതാക്കളുടെ വിശേഷങ്ങൾ സ്റ്റാഫ് റൂമിൽ ടീച്ചർമാർക്ക്‌  ഇഷ്ടവിഷയമായത് അവളറിഞ്ഞു..
"ആ ജോർജിന്റെ കാര്യം ..വെള്ള ജുബ്ബായുമിട്ടോണ്ട് മതം മാറ്റാൻ നടക്കുക്കുകയല്ലേ.. "
"ഉം.."
"പണ്ട് ജാതിയും മതവുമില്ലെന്നു പറഞ്ഞു നടന്നയാളല്ലേ ..."
"ആ ഷബാനയെന്താ മോശമാണോ..അവളുടെ വീട്ടുകാർ ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലാണ്  ജീവിക്കുന്നത് ...."
"ആ കൊച്ചിന്റെ മുഖം കണ്ടാൽ സങ്കടം വരും..അതെന്തു പിഴച്ചു.."
"ഇവർ രണ്ടുപേരും എങ്ങനെ പ്രേമിച്ചുവെന്നാ അത്ഭുതം..."
"അതെ.."
എന്നിട്ടും ചില ടീച്ചര്‍മാര്‍ അവളോട്‌ ചോദിച്ചു..
"അനാമിക ഇന്നെവിടെ നിന്നാ വരുന്നത് ? അപ്പന്‍റെ വീട്ടില്‍ നിന്നാ?..അതോ ഉമ്മയുടെയോ??..
മറ്റുചിലര്‍ മതിയാവോളം സഹതപിച്ചു..

അടുക്കള വാതിൽ വഴി പിറകുവശത്തെ റബ്ബർ തോട്ടത്തിലൂടെയാണ് പണ്ട് ജോർജിന്റെ കയ്യും പിടിച്ച് ഷബാന ഓടിയത്.മരച്ചില്ലയിൽ കുരുങ്ങിയ ശിരോവസ്ത്രം വലിച്ചെറിഞ്ഞ് കരിയിലകൾക്കിടയിലൂടെ  ഓടിയകലുന്ന പെണ്‍കുട്ടി ഓർമ്മകളിൽ വന്നു നിറഞ്ഞപ്പോൾ ഷബാന മകളോട് പറഞ്ഞു..
"നീ ഒരിക്കലും നിന്റെ അച്ഛനെന്നു പറയുന്നയാളിന്റെ  കൂടെ പോകരുത്...നമുക്ക് നമ്മുടെ വിശ്വാസത്തിൽ ജീവിക്കണം...കണ്ടോ ഇപ്പോൾ നമ്മെ സംരക്ഷിക്കാൻ എത്രയോ  ആളുകളുണ്ട് ...."
താഴെ വരാന്തയിൽ ഉറപ്പുകൊടുക്കൽ ചടങ്ങ് അതുവരെയും കഴിഞ്ഞിരുന്നില്ല ... അമ്മയുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തിളക്കമുളളതായി അനാമികയ്ക്ക് തോന്നി.
"ദേ പെണ്ണിനെ തഴേക്ക്‌ വിളിക്കുന്നു..."
താഴെ നിന്നും ബന്ധുക്കളിലൊരാളുടെ  ശബ്ദം..
മകളെ മുറിയിലിരുത്തി വാതിലടച്ച്‌ ഷബാന നാണത്തോടെ പതുക്കെ കോണിപ്പടികളിറങ്ങി..

അനാമിക തന്റെയടുത്തില്ലാത്ത സമയങ്ങളിലൊക്കെ ജോർജ് വീട്ടിൽ വിശ്വാസപ്രാർത്ഥനകൾ നടത്തി..വിശേഷങ്ങൾ മകളിലേക്കടിച്ചേൽപ്പിച്ചു...
"കണ്ടോ ഞാൻ ജീവിക്കുന്നത് നിനക്കുവേണ്ടി മാത്രമല്ലേ .."
"...അത് കൊണ്ട് നീ വളരേണ്ടത് എന്റെ മകളായി മാത്രമാണ്.."
അച്ഛന്റെയും അമ്മവീട്ടുകാരുടെയും കൂടെ വെള്ളയും കറുപ്പുമായി നിറങ്ങൾ നഷ്ടപ്പെട്ട വസ്ത്രങ്ങൾ മാറിമാറിയണിഞ്ഞ് അവൾ തളർന്നു.

"അനു ഇന്ന്  പർദ്ദയുമിട്ടാണ് വന്നത് ...മമ്മിയുടെ വീട്ടീന്നാവും .."
"സോറി ..ഇന്നു നിന്റെ പേരെന്താ ??"..
വരാന്തകളിൽ പൊട്ടിച്ചിരികൾ മുഴങ്ങി..
ഋതുഭേദങ്ങൾ മാറിമറിഞ്ഞ പകലുകളിൽ അവൾ ക്ലാസ്  മുറികളിൽ കൂട്ടുകാരില്ലാതെ ഒറ്റപ്പെട്ടു.രാത്രികളിൽ തനിച്ചിരുന്നു കരഞ്ഞു..

മാർച്ച് മാസത്തിന്റെ കൊടുംചൂടിനിടയിൽ അപ്രതീക്ഷിതമായി തിമിർത്തു പെയ്ത വേനൽ  മഴയ്ക്കിടയിലെപ്പോഴോ ആണ്  അവൾ ഹരിഗോവിന്ദിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... അന്ന് രാത്രി പെയ്ത മഴയിൽ, ഏറെ നാളായി വരണ്ടു കിടന്ന ഭൂമിയിൽ പലയിടങ്ങളിലും കുഞ്ഞു കുഞ്ഞു പുൽനാമ്പുകൾ തളിരിടുന്നുണ്ടായിരുന്നു. മുറ്റത്ത് കരിഞ്ഞുണങ്ങിക്കിടക്കുകയായിരുന്ന പിച്ചകത്തയ്യില്‍  തളിരിലകൾ തിളിര്‍ത്തു വരുന്നത് കണ്ടപ്പോള്‍ അവളതിനു ചുറ്റും ഒരു കുഞ്ഞു വേലി തീർത്തു- ആരും ചവിട്ടി മെതിക്കാതിരിക്കാൻ ..

വാർഷികപ്പരീക്ഷയുടെ അവസാന നാളുകളിലൊന്നിൽ അവനവളുടെ ചെവിയിൽ മന്ത്രിച്ചു..
"നമുക്ക് കല്യാണം കഴിക്കാം..."
"എനിക്ക് ജാതിയും മതവുമില്ലെന്നറിഞ്ഞു കൂടേ.."  മതി മറന്ന്‌ പെയ്തൊഴിയാൻ വെമ്പുന്ന മനസ്സിനെ കപട ഗൌരവത്തിലൊളിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.
"നിന്റെ അമ്മ മുസ്ലിം അച്ഛൻ ക്രിസ്ത്യൻ അപ്പോൾ നീ ഹിന്ദുവായിക്കോ ..."
ഹരിഗോവിന്ദ് ചിരിച്ചു..
"നിന്നെ ഞാൻ ലക്ഷ്മിയെന്നു വിളിക്കും..എന്റെ അമ്മയ്ക്ക് ഏറെ ഇഷ്ടമാ ആ പേര് ..."
അവൾക്കന്ന് നാലാമതൊരു പേരു കൂടി കിട്ടി ..
നാല് പേരുകളുടെ ഭാരം പേറുന്ന മനസ്സുമായി അവളാ  ക്ലാസ്‌ മുറി വിട്ടിറങ്ങിയോടി ....

അകലെ രണ്ടു ചങ്ങലകളാൽ കാലുകൾ ബന്ധിക്കപ്പെട്ട് ഓടിയൊളിക്കാനാവാതെ നിസ്സഹായായി നിൽക്കുന്ന ഒരു പെണ്‍കുട്ടി.. അവളുടെ കൈകളിൽ വിലങ്ങണിയിക്കാൻ പുഞ്ചിരിയോടെ കടന്നു വരുന്നൊരാൾ ...
സ്കൂൾ ബസ്സിറങ്ങി ഗേറ്റ് വലിച്ചുതുറന്ന് കിതച്ചു കൊണ്ടു നടക്കുന്നതിനിടെ അവളാ ആ ചെറിയ പിച്ചകത്തൈ കണ്ടു.. ഭ്രാന്തമായ ആവേശത്തോടെ പിഴുതെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു ..
അത് കരിഞ്ഞു തുടങ്ങിയിരുന്നു ...

വാഗ്വാദങ്ങളുടെയും  വെല്ലുവിളികളുടെയും ഒടുവിൽ അനാമിക വീട്ടു തടങ്കലിലായി ...
പക്ഷേ പലായനം ചെയ്യപ്പെട്ട സ്വപ്‌നങ്ങൾ കോറിയിടാൻ ഒരു ചെറിയ ഡയറി മാത്രം അവളെന്നും കൂടെ സൂക്ഷിച്ചു..

ആരുമോർക്കാതെ കടന്നു പോയ പതിനാലാം ജന്മദിനത്തിന്റെയന്ന് രാത്രിയിൽ അവളാ പുസ്തകം തപ്പിയെടുത്തു- ആൻ ഫ്രാങ്ക് എഴുതിയത് .
ഓര്‍മകളില്‍ രണ്ടാം ലോകമഹായുദ്ധം പഠന വിഷയമായ ക്ലാസ്‌ മുറിയില്‍ ഹിസ്റ്ററി ടീച്ചറുടെ ശബ്ദം  മുഴങ്ങുന്നു..
"ഒളിസങ്കേതത്തില്‍ വച്ചാ കുറിപ്പുകളെഴുതുമ്പോള്‍ ആൻ ഫ്രാങ്കിന് നിങ്ങളുടെ അതേ പ്രായമായിരുന്നു.."
ജനാലകള്‍ക്കപ്പുറം അകലെയാ വന്മരത്തിന്‍റെ ഉയരമേറിയ ചില്ലയിലിരുന്ന്‍ ഒരു വേഴാമ്പല്‍ പതിവില്ലാതെ കരയുന്നുണ്ടായിരുന്നു..ആകാശം പതിയെ മഴമേഘങ്ങളാൽ നിറഞ്ഞു...

അവളപ്പോൾ ആൻ ഫ്രാങ്കിനോടൊപ്പം ആ യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു ..കാലദേശാന്തരങ്ങൾക്കപ്പുറത്ത്  നിന്ന് അധിനിവേശത്തിന്റെയും വംശഹത്യയുടെയും ഇരുട്ടറയ്ക്കുള്ളിൽ വച്ച് ഒരു കൌമാരക്കാരി കോറിയിട്ട ചിന്തകളും സ്വപ്‌നങ്ങളും ആ  ഡയറികുറിപ്പുകളിൽ വന്നു നിറഞ്ഞപ്പോള്‍ അവളാര്‍ത്തിയോടെ ആ പുസ്തകത്തിന്‍റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു... അക്ഷരങ്ങൾ  വാക്കുകളായും വാക്കുകൾ  വാചകങ്ങളായും വാചകങ്ങൾ ജീവിതവും സ്വപ്നങ്ങളുമായി മാറിയ യാമങ്ങൾക്കൊടുവിൽ അവളുടെ മുന്നിലെ ആ  ചെറിയ പുസ്തകം നിറം മങ്ങിയ ഒരു കണ്ണാടിയായി രൂപാന്തരം പ്രാപിച്ചു...
ഇരു കണ്ണുകളും മുറുക്കിയടച്ച്‌ അവളതിലെ പ്രതിബിംബത്തോട്  പതുക്കെ സംസാരിക്കാനാരംഭിച്ചു.
അപ്പോള്‍ വെളിച്ചം കുറഞ്ഞ ആ ചെറിയ മുറിയിൽ അനുവിൽ നിന്നും ആനിലേക്കുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടേയിരിക്കുകയായിരുന്നു
.

5 comments:

ajith said...

മതമില്ലാത്ത ജീവനുകള്‍ എവിടെ!!
നന്നായി എഴുതിയിട്ടുണ്ട്

Typist | എഴുത്തുകാരി said...

അനാമിക. പാവം കുട്ടി.

Cv Thankappan said...

ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ
ആശംസകള്‍

प्रिन्स|പ്രിന്‍സ് said...

മതങ്ങള്‍ക്കിടയില്‍ ഞെരുങ്ങിപ്പോകുന്ന മനുഷ്യന്‍. അടുത്ത തലമുറ ജാതിമതങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലല്ല, ഒരു സ്ത്രീയിലൂടെയും പുരുഷനിലൂടെയും മാത്രമാണെന്നു തെളിയിച്ച് എന്നാല്‍ പിന്നീട് ആ വിശാലമായ ചിന്താഗതി അവനവന്റെ സമുദായത്തിലേക്കു മാത്രം ചുരുങ്ങിപ്പോകുന്നു.

"ഡയറികൾ എഴുതാത്ത പെൺകുട്ടികൾ ഉണ്ടെന്നു തോന്നുന്നില്ല.ഡയറികൾ കൊണ്ട് അവർ യാർത്ഥ ലോകത്തിനു പുറമേ ഒരു സമാന്തരലോകം സൃഷ്ടിക്കുന്നു. യഥാർത്ഥ ലോകത്തിൽ അനുഭവിക്കേണ്ടി വരുന്ന അപമാനത്തിന്റെയും വേദനയുടേയും കാഠിന്യം കുറയ്ക്കുവാനായി അത്തരത്തിലുള്ള സങ്കൽപ്പലോകം പെൺകുട്ടികൾക്ക് ആവശ്യമായി വരുന്നു" എന്ന് മാധവിക്കുട്ടി പറഞ്ഞത് ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാകുന്നു.

നല്ല കഥ

Infinite possibilities said...

കൊള്ളാം .. നന്നായിട്ടുണ്ട്