9 August 2015

മൂന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോം

നക്ഷത്രങ്ങള്‍ വിടരാന്‍ മടിച്ച ആ രാത്രിയില്‍, സമയം ഏതാണ്ട് അർദ്ധരാത്രിയോടടുത്ത നേരത്ത്, മൂന്നാം നമ്പർ പ്ലാറ്റ് ഫോമിലെ പതിനെട്ടാം നമ്പർ തൂണിനരികിൽ അപ്പോഴവിടെ അവർ മൂന്നു പേർ മാത്രം കാണപ്പെട്ടു .ആ പാർസൽ കെട്ടുകളുടെ മറവിൽ ഏറെനേരമായി പതുങ്ങിയിരിക്കുന്നത് ഇരുപതു വയസ്സുപോലും പ്രായം തോന്നിക്കാത്ത  ഒരു പെണ്‍കുട്ടിയായിരുന്നതിനാലും മൂന്നാമൻ  ഇതൊന്നും ശ്രദ്ധിക്കാതെ, ഇടത്തെ കാലുകൊണ്ട്‌  ഇടയ്ക്കിടെ ചെവി  ചൊറിഞ്ഞ്, തന്നെ  ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന മണിയനീച്ചയെ ഓടിക്കാൻ ശ്രമിക്കുന്ന വെറുമൊരു ചാവാലിപ്പട്ടിയായിരുന്നതിനാലും, അയാൾ പതുക്കെയാ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ ചെന്ന് അവളോട്‌ സംസാരിക്കാനാരംഭിച്ചു.

" എന്താ കുട്ടീ ഇവിടിങ്ങനെ ഇരിക്കുന്നത്? അതും ഈ നേരത്ത്..?"

അവൾ മറുപടി പറഞ്ഞില്ല.അൽപ്പനേരം പരിഭ്രമത്തോടെ അയാളെ തുറിച്ചു നോക്കുക  മാത്രം ചെയ്തു.റെയില്‍വേസ്റ്റേഷനിലെ പതിവുകാഴ്ചകളില്‍ നിന്ന് വിഭിന്നമായി കയ്യിലൊരു ചെറിയ ബാഗുമായി പ്ലാറ്റ്‌ഫോമിന്‍റെ മൂലയില്‍ കൂട്ടിയിട്ട ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ആ പെണ്‍കുട്ടിയെ സംസാരിപ്പിക്കേണ്ടത് അയാളുടെ കടമയായിരുന്നു . ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവളിൽ ഘനീഭവിച്ച  കാർമേഘങ്ങൾ പതിയെ പെയ്തുതുടങ്ങിയത്..

"ഒരാളെയും കാത്തിരിക്കുകയായിരുന്നു ഇത്രനേരവും...നേരം വൈകിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്നതാണ്..ഇനിയെന്തു ചെയ്യണമെന്നറിയില്ല...തിരിച്ചു പോകുന്നതിലും നല്ലത് ഈ ട്രാക്കിൽ ചാടി ഒടുങ്ങുന്നതാണ് "

അയാൾക്ക്‌ കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായി..ഇതുവരെ നേരിൽ കാണാത്ത കാമുകന്‍റെ കൂടെ ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്..
തനിക്കു നേരെ ഒന്നൊന്നായി വരുന്ന ചോദ്യങ്ങൾ  നേരിടാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നെങ്കിലും തന്നോട് നിർത്താതെ സംസാരിക്കുന്ന ആ മനുഷ്യൻ തന്‍റെ പിതാവിന്‍റെ പ്രായമുള്ള ഒരു സാധാരണക്കാരനായിരുന്നതിനാലും, ഒരു പക്ഷേ മരണത്തെ മാത്രം ആശ്രയിക്കേണ്ടിവരുമായിരുന്ന തന്നോട് ഒരു മകളോടെന്ന പോലെ ഇത്രയും വാത്സല്യത്തോടെ സംസാരിക്കുന്നതിനാലും അയാൾ പറയുന്നത് മുഴുവൻ അവൾ തലയും കുനിച്ച് കേട്ടിരുന്നു.

" വീട്ടിലേക്ക് എങ്ങനെയാ തിരിച്ചു പോകുന്നത്? "

തലയിണയ്ക്കടിയിൽ ഒളിപ്പിച്ചു വയ്ക്കാറുള്ള മൊബൈൽ ഫോണിലൂടെ ഒഴുകി വന്ന വശ്യമായ ശബ്ദത്തിൽ ഒരായുഷ്കാലത്തിന്റെ മുഴുവൻ കരുതലും സ്നേഹവും നിറഞ്ഞിരുന്നത് കൊണ്ട് പടിയിറങ്ങി വന്നപ്പോൾ ഒരു തിരിച്ചു പോക്ക് അവൾ പ്രതീക്ഷിച്ചിരുന്നില്ലല്ലോ!.

" എനിക്ക് തിരിച്ചു പോകാൻ പറ്റില്ല..വേറേതെങ്കിലും നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം അല്ലെങ്കിൽ ചാകണം..!" കുറഞ്ഞ ശബ്ദത്തിലെങ്കിലും ഉറച്ച വാക്കുകളോടെ അവൾ പറഞ്ഞു.

അതുവരെ ഈച്ചയേയും തെളിച്ചു കിടന്നിരുന്ന ആ ചാവാലിപ്പട്ടി പെട്ടെന്ന് എണീറ്റ് നിന്ന് അവരെ രണ്ടുപേരെയുമൊന്നു മാറിമാറി നോക്കി.എന്നിട്ട് പതുക്കെ ഇടതുകാലുയർത്തി വീണ്ടും ചെവി ചൊറിയാൻ തുടങ്ങി.

ആ സ്റ്റേഷനിൽ സ്റ്റോപ്പില്ലാതിരുന്ന ഒരു ദീർഘദൂരതീവണ്ടി രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലൂടെ അതിവേഗത്തിൽ കടന്നുപോയി. നാലാം  നമ്പർ പ്ലാറ്റ് ഫോമിന്റെ അറ്റത്തു നിന്നും പോർട്ടർമാരുടെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം,അല്പ്പം മുമ്പ് ആ സ്റ്റേഷനിലേക്ക് കടന്നുവന്ന ചരക്കുവണ്ടിയിലേക്ക് അടുത്ത ഗ്രാമത്തിലെ അറവുശാലയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന മാംസം കയറ്റുകയാണ്.

അവളോട്‌ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ അയാൾ അൽപ്പനേരം ചിന്താമഗ്നനായി.

"ടൌണില് പോയാൽ എന്തെങ്കിലും ജോലി കിട്ടുമായിരിക്കും പക്ഷെ വീട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നതാണ് നിനക്ക് നല്ലത്.എല്ലായിടത്തും കുഴപ്പക്കാരാണെന്നു മറക്കണ്ട.."

സ്വന്തം പിതാവിൽ നിന്നും കിട്ടാത്ത ഒരു കരുതൽ തൻറെ മുമ്പിലെ കുറിയ മനുഷ്യനിൽ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നന്ദിയാൽ നനഞ്ഞു.നാലു പ്ലാറ്റ് ഫോമുകളിലുമായി ഏറെ നേരമായി അലയുന്നു.അസമയത്ത് ഒരു പെണ്‍കുട്ടിയെ തനിച്ചു കാണുന്ന പലരും സംശയ ദൃഷ്ടിയോടെയാണ്  നോക്കുന്നത് ,അതുകൊണ്ടാണ് അർദ്ധ രാത്രിയായപ്പോൾ ആളില്ലാത്ത ഈ പ്ലാറ്റ്ഫോമിലെ ചാക്കുകെട്ടുകൾക്കുള്ളിൽ ഒളിച്ചിരുന്നത്.

" എന്നെ  ഒന്നു സഹായിക്കാമോ??.നാളെ ഒരു പകലത്തെക്ക്‌ മാത്രം ?"

" അവൻ വന്നില്ലെങ്കിൽ നീയെന്തു ചെയ്യും കുട്ടീ?"

അവളതിനു  മറുപടി പറഞ്ഞില്ലെങ്കിലും ആ മനസ്സിൽ ഉത്തരം തയ്യാറാക്കിക്കഴിഞ്ഞിരുന്നു..അയാൾ കൂടുതലൊന്നും ചോദിച്ചില്ല..ഒരു ദിവസം മാത്രം അവൾക്കു അഭയം നല്കുന്ന കാര്യം തന്റെ ഭാര്യയോടു കൂടി ഒന്ന് ചോദിച്ചിട്ട്  സമ്മതിക്കാം എന്ന്  വാക്കുനല്കി.

അൽപ്പമകലെ മാറി നിന്ന് തന്‍റെ പഴയ മൊബൈൽ ഫോണിലൂടെ  ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടുകയാണ് ആ ചെറിയ മനുഷ്യൻ. കയ്യിലെ മുഷിഞ്ഞ ടവലില്‍ കഷണ്ടിയിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് ചാലുകള്‍ തുടച്ചു കൊണ്ട് പരിഭ്രമത്തോടെ പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകന്ന അയാളെ അവൾ നന്ദി നിറഞ്ഞ കണ്ണുകളോടെ നോക്കി.

ആ പട്ടിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി വാലാട്ടുന്നുണ്ടായിരുന്നു,അവള്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പതുക്കെ എണീറ്റ്‌ വന്ന് അവളുടെ ബാഗ് മണപ്പിക്കാന്‍ തുടങ്ങി.അൽപ്പനേരം മുൻപ് വരെ, തനിക്ക്  കൂട്ടിനവിടെ ഈ  പട്ടി മാത്രമേയുള്ളൂവായിരുന്നു എന്നോര്‍ത്തപ്പോഴാണ്  അല്പ്പം പേടിയുണ്ടായിരുന്നെങ്കിലും,വെളുത്തു മെലിഞ്ഞ വിരലുകൾ കൊണ്ട് അവളതിന്റെ മൂർധാവിൽ ചെറുതായൊന്നു തലോടിയത്

"ഭാര്യ സമ്മതിക്കുന്നുണ്ടായിരുന്നില്ല...എന്ത് ധൈര്യത്തിലാണ് എന്നാണവള്‍ ചോദിക്കുന്നത്..നാളെ പോലീസുകാര്‍ വീട്ടില്‍ കയറി വരില്ലെന്നാര് കണ്ടു!?....." അയാള്‍ പാതിയില്‍ നിര്‍ത്തി അവളെയൊന്നിരുത്തി നോക്കി.
"സാരമില്ല ഒരു ദിവസത്തേക്കല്ലേ.. കുഴപ്പമില്ല എന്നവള്‍ പറഞ്ഞിട്ടുണ്ട്...ഞങ്ങളുടെ മോളുടെ പ്രായമുള്ള കുട്ടിയല്ലേന്നോര്‍ത്തപ്പോഴാ..!."

അവളുടെ കണ്ണില്‍ നന്ദിയും ആശ്വാസവും നിറഞ്ഞു. അയാളുടെ വീട് ആ റെയില്‍വേ സ്റ്റേഷന് അടുത്താണെന്നും, ഇവിടെ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമിലും വീട്ടില്‍ നിന്നും ഉണ്ടാക്കികൊണ്ടുവരുന്ന പലഹാരങ്ങള്‍ വില്‍ക്കുകയാണ് ജോലി എന്നും, അല്‍പ്പം മുന്‍പ് അയാളവളോട് പറഞ്ഞിട്ടുണ്ട് !

"എന്‍റെ കൂടെ നടക്കേണ്ട...അറിയാവുന്ന ആളുകള്‍ കണ്ടാല്‍ ശ്രദ്ധിക്കും..പത്തു മിനിറ്റ് കൂടി കഴിഞ്ഞാല്‍ ഒരു വണ്ടി വരാനുണ്ട്..അതില്‍ നിന്നും ഇറങ്ങിയതാണ് എന്നു ഭാവിച്ച് പ്ലാറ്റ് ഫോമിലൂടെ നടന്നോളൂ... ഞാന്‍ പിറകേ വരാം...."

 അകലെയെവിടെ നിന്നോ മൂങ്ങകളുടെ പേടിപ്പെടുത്തുന്ന ശബ്ദം കേള്‍ക്കാം.പ്ലാറ്റ്‌ഫോമിലെ ട്യൂബ് ലൈറ്റുകള്‍ക്കു ചുറ്റും നഷ്ടപ്പെട്ടുപോയ പകല്‍ തേടി വട്ടം ചുറ്റുന്ന തുമ്പികള്‍.ചിലതൊക്കെ ചിറകു പൊള്ളി താഴേക്ക് ചത്തു വീഴുന്നുമുണ്ട്.

 അൽപ്പനേരം കൂടി അവളാ സിമന്റ് ബഞ്ചിൽ അങ്ങനെയിരുന്നു..അകലെ നിന്നും ട്രയിന്‍ വരുന്ന വെളിച്ചം കണ്ടപ്പോള്‍ ബാഗുമെടുത്ത് പിടഞ്ഞെഴുന്നേൽക്കുന്ന അവളെ  കണ്ട്, അതുവരെ അവിടെ കിടന്ന് ഉറക്കം തൂങ്ങുകയായിരുന്ന ആ ചാവാലിപ്പട്ടിയും പതുക്കെ എണീറ്റിരുന്ന് മടിയോടെ ഒന്നു മൂരി നിവര്‍ത്തി.

 "ഓട്ടോയില്‍ പോകാമായിരുന്നു..പക്ഷെ ഈ രാത്രിയില്‍ ആളുകള്‍ സംശയിച്ചേക്കും..." എന്താണ് ചെയ്യേണ്ടതെന്നറിയാതെ സംശയത്തോടെ അയാള്‍ അവളെ നോക്കി.

"ആരും കാണാതെ നടക്കാൻ നോക്കാം..വീട്ടിലേക്ക് അധികം ദൂരമില്ലെങ്കില്‍.." അവള്‍ സങ്കോചത്തോടെ പറഞ്ഞു.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലേക്ക് ആ ദീര്‍ഘദൂരട്രെയിന്‍ വന്നു നിന്നപ്പോള്‍ അവളാ പ്ലാറ്റ്ഫോമില്‍ നിന്നും ആയാസപ്പെട്ട് താഴെയിറങ്ങി.മൂത്രം മണക്കുന്ന ട്രാക്ക്‌ മുറിച്ചു കടന്ന്, വണ്ടിയുടെ തുറന്നു കിടക്കുന്ന വാതിലിനു ള്ളിലൂടെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചു, എന്നിട്ട് ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും പുറത്തിറങ്ങുന്ന എണ്ണത്തില്‍ വളരെക്കുറഞ്ഞ സ്ത്രീകളിലൊരാളായി അതിവേഗത്തില്‍ നടന്നു തുടങ്ങി.
ദൂരെ നിന്നും, കരുതലോടെ തന്നെ പിന്തുടരുന്ന ആ ചെറിയ മനുഷ്യനെ അവൾക്ക്  കാണാമായിരുന്നു.

ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു പോയ്ക്കഴിഞ്ഞാണ് അവരാ റെയില്‍വേ ഗാരേജ് യാര്‍ഡിലെ പൊന്തക്കാടുകള്‍ക്കിടയിലൂടെ ഒരു ചെറിയ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടക്കാനാരംഭിച്ചത്.അവള്‍ക്കൊട്ടും തന്നെ പേടി തോന്നുന്നുണ്ടായിരുന്നില്ല.സ്വന്തം അച്ഛന്റെ കൂടെ പോലും ഇത്രയും സുരക്ഷിതയായി ഇതുവരെ നടന്നിട്ടില്ലെന്നാണവള്‍ക്ക് തോന്നിയത്.ഇടക്കിടെ കാലില്‍ തടയുന്ന കാട്ടുവള്ളികള്‍ പാമ്പുകളുടെ ഓർമയുയര്‍ത്തിയെങ്കിലും മുന്നില്‍ അല്‍പ്പം പോലും ഭയമില്ലാതെ നടക്കുന്ന ആ കുറിയ മനുഷ്യന്‍റെ നിഴലിനെ അവള്‍ അതേ വേഗത്തില്‍ പിന്തുടര്‍ന്നു.

പത്തുമിനിറ്റോളം നടന്നുകാണണം, പിറകില്‍ നിന്നും കരിയിലകള്‍ ഇളകുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്... അയാളും പെട്ടെന്ന് നടത്തമവസാനിപ്പിച്ച്, ഭീതിയോടെ ടോര്‍ച്ച് പിറകോട്ടടിച്ചു നോക്കി.

മണം പിടിച്ചുകൊണ്ട് പിറകേ വരികയാണ് ആ ചാവാലിപ്പട്ടി ! അവര്‍ രണ്ടുപേരും ആശ്വാസത്തോടെ പരസ്പരം നോക്കി...തന്റെ ബാഗിന്‍റെ ഉള്ളറയില്‍ പൊതിഞ്ഞു വച്ച ഇറച്ചിക്കറിയുടെ മണം പിടിച്ചായിരിക്കും ആ പട്ടി തന്നെ പിന്തുടരുന്നത് എന്നവൾ ഊഹിച്ചു. അയൽ വീട്ടിൽ നടന്ന സല്ക്കാരത്തിന്റെ ഭാഗമായി ബാക്കിവന്ന മാംസാഹാരം ഒരൽപം ആരും കാണാതെ പൊതിഞ്ഞെടുത്തത് വിശന്നു വലഞ്ഞു വരാൻ സാധ്യതയുള്ള കാമുകന് , ട്രെയിനിൽ വച്ച് സമ്മാനിക്കാനായിരുന്നു.

വേഗത്തിലുള്ള നടത്തത്തില്‍ അവള്‍ ക്ഷീണിച്ചിരുന്നു..റെയില്‍വേ സ്റ്റേഷനിലെ വെളിച്ചം ദൂരെയായി കാണാം...ഏറെ അകലെയായി ഒരു റോഡിലെ സ്ട്രീറ്റ്‌ ലൈറ്റുകള്‍ നേര്‍ത്തു പ്രകാശിക്കുന്നത് പോലെ തോന്നുന്നു..ഇടതു ഭാഗത്തായി വിജനമായ ഒരു വഴി അരണ്ട വെളിച്ചത്തില്‍ കാണപ്പെടുന്നുണ്ട്...അതിനു സമാന്തരമായി പൊന്തക്കാടിലൂടെയാണ് ഇപ്പോൾ നടക്കുന്നത്.

അകലെ അവ്യക്തമായി ഒരു മെയിൻ റോഡിൻറെ അടയാളങ്ങൾ കാണുന്നു.മുന്നിൽ  ശബ്ദമുണ്ടാക്കാതെ നടക്കുന്നയാളിന്റെ ലക്ഷ്യം ആ റോഡാണെണെന്ന് അവള്‍ ഊഹിച്ചു. അവിടെയാകണം ഇയാളുടെ വീട്...ഇയാളുടെ മകൾ അവിടെയുണ്ടാകുമോ?..എങ്ങിനെയാകും തന്നോടുള്ള അവരുടെ പെരുമാറ്റം?..നേരിട്ടു കാണാത്ത കാമുകൻറെ കൂടെ ഒളിച്ചോടാനിറങ്ങിയ വിഡ്ഢി പെണ്കുട്ടിയല്ലേ താൻ?

അപ്പോഴാണ്‌ ഇത്രയും നേരമായി തന്‍റെ കൂടെ നടന്നുകൊണ്ടിരിക്കുന്ന ഈ നല്ല മനുഷ്യന്‍റെ പേരുപോലും ചോദിച്ചില്ലല്ലോ എന്നവള്‍ ചിന്തിച്ചത്..കഴിഞ്ഞ ആറോളം മണിക്കൂറുകളായി തീ തിന്നുകയായിരുന്നു ..രണ്ടു വര്‍ഷത്തോളമായി എന്നും കൂടെയുണ്ടായിരുന്ന ഒരു ചിരപരിചിതശബ്ദം കേള്‍ക്കാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു.അവസാന മെസേജ് വന്നത് ബസ്സിറങ്ങി റെയില്‍വേ സ്റ്റെഷനിലേക്ക് നടക്കുമ്പോഴാണ്..അഞ്ചരയുടെ ട്രെയിനിനു പോകാനായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ കാത്തു നില്‍ക്കാനായിരുന്നു നിർദ്ദേശം.ട്രെയിനുകള്‍ ഒരുപാട് കടന്നുപോയി..ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്ലാറ്റ് ഫോമിന്റെ പല മൂലകളിലായി മാറി മാറി കാത്തിരുന്നു.ഒരു തവണ കംഫര്‍ട്ട് സ്റ്റേഷനില്‍ പോയി ധരിച്ചിരുന്ന ചുരിദാര്‍ മാറ്റുക പോലും ചെയ്തു. പിന്നെയൊരു വട്ടം ഒരു പോർട്ടർ സംശയത്തോടെ പിന്തുടരുന്നത് കണ്ടപ്പോൾ റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങി പുറത്തെ ബസ് സ്റ്റോപ്പിൽ അരമണിക്കൂറോളം കഴിച്ചു കൂട്ടി..തിരിച്ചു ചെന്ന് പിന്നെയും കാത്തിരുന്നതിനൊടുവിൽ സമയം അർദ്ധരാത്രിയോടടുക്കാറായപ്പോൾ ആരും കാണാതെ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ആ ചാക്കുകെട്ടുകൾക്കിടയിൽ കൂനിക്കൂടിയിരുന്നു..കൂട്ടിന് ആ ചാവാലിപ്പട്ടി മാത്രവും.

ആ ഓർമയിലാണ്  തന്നെ ഇപ്പോഴും പിന്തുടർന്നു കൊണ്ടിരിക്കുന്ന ആ പട്ടിയെ അവൾ തിരിഞ്ഞു നോക്കിയത്..പക്ഷെ അതിനെയവിടെ കാണാനുണ്ടായിരുന്നില്ല.

" ആ ബാഗ്‌ ഞാന്‍ പിടിക്കാം കൈ വേദനിക്കുന്നില്ലേ.."

അതുവരെ വേഗത്തില്‍ നടന്നു കൊണ്ടിരുന്ന അയാള്‍ പെട്ടെന്ന് തിരിഞ്ഞു നിന്ന് ചോദിച്ചത് ഓര്‍ക്കാപ്പുറത്താണ് .
ബാഗിന് വലിയ ഭാരമില്ലാതിരുന്നത് കൊണ്ട് സാരമില്ലെന്ന് പറയാനാണ് അവൾ വായ തുറന്നത്.പക്ഷേ ഒരു ചെറിയ ശബ്ദം പോലും പുറപ്പെടുവിക്കാനാവും മുമ്പേ അയാളുടെ കരുത്തുറ്റ കൈകൾ അവളുടെ വായിലമർന്നു...ഉള്ളില്‍ നിന്നും ബഹിർഗമിച്ച ദീന രോദനം പുറത്തുവരാതെ അയാളുടെ കയ്യിലുണ്ടായിരുന്ന  ആ മുഷിഞ്ഞ ടവല്‍ അവളുടെ തൊണ്ടയിലേക്ക്‌ ആഴ്ന്നിറങ്ങി.. . പ്രതിരോധിക്കാനാഞ്ഞ ദുർബലമായ വെളുത്തു മെലിഞ്ഞ കൈകള്‍ രണ്ടും നിഷ്‌പ്രയാസം തന്‍റെ തടിച്ചുരുണ്ട കൈകള്‍ക്കുള്ളിലാക്കി,,ഭാരം കുറഞ്ഞ ഒരു ചാക്കുകെട്ടെന്നപോലെ അയാൾ തന്റെ ഇരയെ ആ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.

വലത്തേ തുടയുടെ അടിഭാഗത്ത് ആഴ്ന്നിറങ്ങിയത് ഒരു പൊട്ടിയ കുപ്പിയുടെ കഷണമാണെന്നു മനസ്സിലാവും മുന്‍പേ തന്നെ ചുരിദാറിന്‍റെ മുന്‍ഭാഗം ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു.സര്‍വശക്തിയുമെടുത്തു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ തുരുമ്പ് പിടിച്ച ഒരു നൂല്‍കമ്പിയുടെ മൂര്‍ച്ച തന്‍റെ കൈകളെ ബന്ധിക്കുന്നത് അവളറിഞ്ഞു. തൊണ്ടയുടെ ഉള്‍വശം വരെ കുത്തിയിറക്കപ്പെട്ട തൂവാലയുടെ പ്രതിബന്ധത്തില്‍ ഒരു ചെറിയ ശ്വാസം പോലും കിട്ടാതെ ആ ദേഹം അയാളുടെ കൈകളിൽ കിടന്നു പിടച്ചു .ഇരയുടെ പ്രതിരോധം കുറഞ്ഞു വരുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അയാള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.എന്തെങ്കിലും അനക്കം ബാക്കിയുണ്ടോ എന്നുറപ്പിക്കാനാണ് കുറച്ചു നേരത്തേക്ക് കൂടി ഇരയുടെ കഴുത്തടക്കം അമര്‍ത്തിപ്പിച്ചത് , മിടിപ്പുകള്‍ പൂര്‍ണ്ണമായി നിലച്ചുപോവുമെന്ന ഘട്ടം വന്നപ്പോള്‍ കൈകളയച്ചുവച്ച് തൊണ്ടയിലെ തൂവല ചെറുതായൊന്നു നീക്കി, ഒരല്‍പ്പം ജീവശ്വാസം വിട്ടു നല്‍കി.

കുറച്ചുനേരം കൂടി കിതച്ച് ഒടുവിലൊരു ഒരു ദീർഘ ശ്വാസമെടുത്ത് ഇരയുടെ ദേഹത്തേക്ക് ചരിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇര കുതറുന്നതും വലത്തേ കാലുയര്‍ത്തി നാഭിയിലേക്ക് ആഞ്ഞു തൊഴിക്കുന്നതും.. ഓർക്കാപ്പുറത്തുള്ള പ്രഹരമായതിനാൽ വൃക്ഷ്ണങ്ങൾ ഞെരിഞ്ഞ്‌ വേദനയിൽ പുളഞ്ഞ അയാള്‍ തൊട്ടടുത്തു കൂട്ടിയിട്ടിരുന്ന പഴയ തകരപ്പാത്രങ്ങളിലേക്ക് വീണുപോയി.

തകരപ്പെട്ടികളുടെ ഓരം പറ്റി ദേഹം ചൊറിഞ്ഞു കൊണ്ടിരുന്ന ആ ചാവാലിപ്പട്ടിയുടെ ദേഹത്താണ് അയാളുടെ ബാലൻസ് തെറ്റിയ ശരീരം  വന്നു പതിച്ചത്.അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ പട്ടി,രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തന്‍റെ മൂര്‍ച്ചയേറിയ പല്ലുകള്‍ ആ ഇരുട്ടില്‍ വീണുകിടക്കുന്ന ശത്രുവിന്‍റെ മുഖത്തേക്ക് ആഴ്ത്തിയിറക്കി. അലറിക്കരയാന്‍ ശ്രമിച്ചെങ്കിലും നേർത്തൊരു രോദനം മാത്രമേ പുറത്തേക്കു വന്നുള്ളൂ.വായയും കീഴ്താടിയും പട്ടിയുടെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി ശബ്ദം പുറത്തുവരാതെ അൽപ്പനേരം കൂടി അയാളാ കിടപ്പുകിടന്നു.ആദ്യത്തെ കടിയിൽ തന്നെ മൂക്കും മേൽ ചുണ്ടും പറിഞ്ഞു പോയിരുന്നു..പിന്നെ മൂന്നു നാലു തവണ പട്ടിയുമായി ഉരുണ്ടു മറിഞ്ഞതിനു ശേഷമാണ് അതിന്‍റെ പല്ലുകളിൽ നിന്നും അയാളുടെ മുഖം സ്വതന്ത്രമായത്.

രക്ഷപ്പെടാന്‍ ഇരയ്ക്ക് ചെറിയൊരവസം കിട്ടിയെങ്കിലും, കൈകള്‍ തുരുമ്പുപിടിച്ച നൂല്‍ കമ്പിയാല്‍ ബന്ധിക്കപ്പെട്ടിരുന്നതിനാലും കുപ്പിച്ചില്ല് തറഞ്ഞു കയറിയ തുടയിലൂടെ രക്തം കിനിഞ്ഞിറങ്ങു ന്നുണ്ടായിരുന്നതിനാലും  ബോധമറ്റ്‌, ദേഹം ചലിപ്പിക്കാനാവാതെ അങ്ങനെ തന്നെ കിടക്കാനേ കഴിഞ്ഞുള്ളു .

കീറിപ്പറഞ്ഞ ചുണ്ടുകളും ചോര ഒലിച്ചിറങ്ങുന്ന മുഖവുമായി ഉരുണ്ടു വീണും പിടഞ്ഞെണീറ്റും വേട്ടക്കാരൻ ആ ഇരുള്‍ മൂടിയ പൊന്തക്കാട്ടിലൂടെ അകലത്തു കാണുന്ന റോഡ്‌ ലക്ഷ്യമാക്കി ഓടി...കീഴ്താടിയിലൂടെ ഒലിച്ചിറങ്ങിയ ചോരച്ചാലുകളില്‍ വികൃത രൂപിയായ ഒരു രക്തരക്ഷസ്സിനെ ഓര്‍മിപ്പിച്ച്, പൊട്ടിയ മദ്യക്കുപ്പികളിലും തുരുമ്പു കയറിയ ഇരുമ്പാണികളിലും കാൽ കയറി ചുവടുകൾ പിഴച്ച് ഉച്ചത്തിലുച്ചത്തിൽ അലറിക്കരഞ്ഞു. ഒടുവില്‍ കുറുകെ പടര്‍ന്നു കിടന്ന ഒരു കാട്ടുവള്ളിയില്‍ കാല്‍ തടഞ്ഞ്, തുരുമ്പു പിടിച്ച് പുല്ലു മൂടിക്കിടന്നിരുന്ന ഒരു പഴയ തീവണ്ടി ചക്രത്തില്‍ തലയടിച്ച് ചോരവാർന്ന്, ഒരു നേർത്ത ഞരക്കത്തോടെ ഒടുങ്ങി.

വിട്ടുപോവാൻ മടിച്ച ഇരയുടെ ജീവന് കാവലിരുന്ന് ആ ചാവാലിപ്പട്ടി മാത്രം അപ്പോഴും നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്നു .

ഇരുണ്ടനിറമുള്ള വൃക്ഷങ്ങള്‍ തലകീഴായി ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്ന അസാധാരണ സ്വപ്നത്തിനൊടുവിലാണ് താന്‍ ഭൂമിയില്‍ തന്നെയാണെന്നും വിയര്‍പ്പു നാറുന്ന ഒരു പുരുഷന്‍റെ കൈകളില്‍ തല പിറകോട്ട് ചാഞ്ഞ് യാത്ര ചെയ്യുകയാണെന്നും അവള്‍ക്ക് ബോധ്യപ്പെട്ടത്..ഓര്‍മയിലെ വേട്ടമൃഗം ദംഷ്ട്രകള്‍ കാട്ടി കണ്മുന്നില്‍ പല്ലിളിച്ചപ്പോള്‍  അവള്‍ ഞെട്ടിപിടഞ്ഞെണീക്കാന്‍ ശ്രമിച്ചു..അപ്രതീക്ഷിതമായ കുതറലില്‍ ബാലന്‍സ്‌ നഷ്ടപ്പെട്ടെങ്കിലും ആ അജ്ഞാതന്‍ ഏറെ പണിപ്പെട്ട് അവളെ സുരക്ഷിതമായി താഴെയിറക്കി.

" നായ്‌ കുരയ്ക്കുന്ന കേട്ട് വന്നു നോക്കിയതാ..അപ്പളാ കണ്ടത്.. ? "

ചുരിദാറിന്റെ നഷ്ടപ്പെട്ട മുന്‍ഭാഗം ദൃശ്യമാക്കിയ അര്‍ദ്ധനഗ്നതയിലും തുടയില്‍ തുളഞ്ഞു കയറിയ കുപ്പിച്ചില്ലിന്റെ കടുത്ത വേദനയിലും രണ്ടു കൈകളും മാറോടടുക്കി അവളാ കാട്ടുപുല്ലിൻ കൂട്ടത്തിലേക്ക് ചൂളിക്കൂടി.

"പേടിക്കേണ്ട ഞാനൊന്നും ചെയ്യില്ല.."

അകലെ, ആ റെയില്‍ പാളത്തിന്റെ അനന്തതയില്‍ ഗാഡമായ ഒരു സ്വപ്നത്തിന്‍റെ അറ്റത്തു നിന്നുമെന്നോണം കടന്നു വരുന്ന ഒരു തീവണ്ടിയുടെ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചം..അതാ സ്റ്റെഷനിലേക്ക് വരികയാണ്..കണ്‍മുമ്പിൽ,  ഇരുട്ട് കട്ടപിടിച്ച പോലെ ഒരു ദേഹം ചോദ്യങ്ങളുതിർത്തു കൊണ്ട് മനുഷ്യരൂപം പൂണ്ടു നിൽക്കുന്നു.പോലീസിനെ വിളിച്ചു കൊണ്ടുവരണോ എന്ന് ആ അജ്ഞാതന്‍ ചോദിക്കുന്നതവൾ  കേട്ടു, വീട്ടിലുള്ള ആരെയെങ്കിലും വിളിച്ചു പറയണോ എന്നയാള്‍ ചോദിച്ചു.താനൊരു റെയില്‍വേ പോര്‍ട്ടറാണെന്നും സ്റ്റേഷനില്‍ പോയി വസ്ത്രങ്ങള്‍ കൊണ്ടുവരാമെന്നും പറഞ്ഞു.താനടുത്തേക്ക് ചെല്ലുമ്പോള്‍ കുതറിമാറുന്ന, എന്തെങ്കിലും ചോദിക്കുമ്പോള്‍ പേടിയോടെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്ന പെണ്‍കുട്ടിയെ അല്‍പ്പനേരം കൂടി നോക്കി നിന്ന്  അയാള്‍ പിറകോട്ടു നടന്നു കീശയില്‍ നിന്നും ഫോണെടുത്ത് ആരെയോ വിളിക്കാനാരംഭിച്ചു.

അജ്ഞാതനായ ആ കറുത്തരൂപം  അല്‍പ്പമകലേ നിന്ന് ഫോണില്‍ കുശുകുശുക്കുന്നു.സംസാരത്തിനിടെ ഇടയ്ക്കിടെ അവളെ നോക്കുന്നുമുണ്ട്.."ഒരു സാധനം വന്നു കിടപ്പുണ്ട് " എന്നയാള്‍ പറഞ്ഞത് അവ്യക്തമായി അവള്‍ക്കു കേള്‍ക്കാമായിരുന്നു. ഒടുക്കം "നീ വരില്ലേ " എന്ന് ആരോടോ ചോദിക്കുന്നതും ഒരു ഗുഹയ്ക്കുള്ളില്‍ നിന്നെന്നപോലെ അവള്‍ കേട്ടു...

ദേഹം വീണ്ടും തളരുകയാണ് ,ബോധം മറയുന്നപോലെ..കണ്ണുകള്‍ക്ക്‌ മുന്നില്‍ ഒരു കറുത്ത ആവരണം വന്നു മൂടുന്നു..പുല്‍ക്കൊടികളും കുറ്റിക്കാടുകളും കാട്ടുപൂക്കളുമെല്ലാം ഒരു ചുഴലിക്കാറ്റിലെന്ന പോലെ ചുറ്റും കറങ്ങുകയാണ്..താഴെ മഞ്ഞു കൊണ്ടുനനഞ്ഞ പുല്‍ക്കൊടികളില്‍ നിന്നും ദേഹത്തേക്കിരച്ചു കയറുന്ന എണ്ണമറ്റ  ചിലന്തികള്‍..നഗ്നമായ ഉടലിലൂടെ വഴുവഴുപ്പോടെ ഇഴഞ്ഞു നീങ്ങുന്ന അസംഖ്യം ഒച്ചുകള്‍..കാണക്കാണെ അവ പെറ്റുപെരുകി വരുന്നു..അകലെ, നക്ഷത്രങ്ങൾ വീണുമരിക്കുന്ന ഇരുട്ടു വീണ ഒരു താഴ്‌വരയിൽ, കുതറിയോടുന്ന ഇരയ്ക്ക് പിറകേ ക്രൌര്യത്തോടെ പാഞ്ഞടുക്കുന്ന ഒരായിരം വേട്ടമൃഗങ്ങൾ, കണ്ണുകള്‍ ചുവന്ന്,ചോരയിറ്റുന്ന ദംഷ്ട്രകളുമായി അവ പിന്തുടരുന്ന ശരീരത്തിന് നിസ്സഹായയായ ഒരു പെണ്കുട്ടിയുടെ രൂപമാണ്..

അജ്ഞാതന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അടുത്തേക്ക്‌ വരികയാണ്. മൊബൈല്‍ ഫോണിന്റെ അരണ്ട വെളിച്ചത്തില്‍ അല്‍പ്പനേരം മാത്രം ദൃശ്യമായ ക്രൌര്യം മുറ്റിയ മുഖത്ത് ഒരു ഗൂഡസംതൃപ്തി അലയടിക്കുന്നുണ്ടായിരുന്നോ? ആ താഴ്‌വരയില്‍ നിന്നും ഓടിയടുക്കുന്ന വേട്ടപ്പട്ടികള്‍ ഓരോന്നായി  മനുഷ്യരൂപം പ്രാപിക്കുന്നുണ്ടോ? പല രൂപങ്ങളിൽ പല നിറങ്ങളിൽ അവർ ഒന്നിന് പിറകേ മറ്റൊന്നായി ഏണ്ണമില്ലാതെ കണ്മുന്നില്‍ വന്നു നിന്നു പൊട്ടിച്ചിരിക്കുമ്പോൾ അവൾ കണ്ടു - എല്ലാവരും നഗ്നരാണ്.

ചുറ്റും പടർന്നു കിടക്കുന്ന കാട്ടുപുല്ലില്‍ തപ്പി നോക്കിയപ്പോള്‍ കയ്യില്‍ തടഞ്ഞത് പഴയൊരു ഇരുമ്പു കൊളുത്താണ് ..ആവശ്യത്തിന് ഭാരമുള്ളത്..ആയാസത്തോടെ രണ്ടു കയ്യിലും പൊക്കിയെടുത്ത് സര്‍വ്വശക്ത്തിയുമെടുത്തു വീശിയാല്‍  ഒരാളുടെ തലച്ചോറ് പൂക്കുല പോലെ ചിതറാന്‍ അതുമതി...

അയാള്‍ അടുത്തേക്ക്‌ വരുന്നതും കാത്ത് അവളാ കുറ്റിച്ചെടികള്‍ക്ക് പിറകിലേക്ക് പതുങ്ങി.

അല്‍പ്പമകലെ, അവളുടെ ബാഗിലെ പൊതിയിൽ നിന്നും കിട്ടിയ ഇറച്ചികഷണങ്ങള്‍ തിന്നുകൊണ്ടിരിക്കുകയായിരുന്നു  ആ ചാവാലിപ്പട്ടി....അകലെ  റെയിൽവേ സ്റ്റേഷനിൽ നിന്നും തങ്ങൾക്കു നേരെ അടുത്തു വരുന്ന അസംഖ്യം ടോർച്ചുകളുടെ വെളിച്ചം കണ്ട് അത് നേര്‍ത്ത ശബ്ദത്തില്‍ വീണ്ടും ഓലിയിട്ടു തുടങ്ങി.

16 July 2015

അനാമികയുടെ ഡയറിക്കുറിപ്പുകള്‍

അനാമികയുടെ ജീവിതത്തിലെ പതിനാലു  വർഷങ്ങൾ പൂർത്തിയായ ദിവസമാണ് അവളാ ലൈബ്രറിയിലെ നിറം മങ്ങിത്തുടങ്ങിയ ഷെൽഫിൽ വച്ച് ആൻ ഫ്രാങ്കിനെ കണ്ടെത്തുന്നത്..
അന്നു രാത്രി  അവൾ ആൻ ഫ്രാങ്കിനെ വായിച്ചു തുടങ്ങി.

പണ്ട് നഗരത്തിലെ ഒരേയൊരു ഗേൾസ്‌  സ്കൂളിലെ റജിസ്റ്റരിൽ ജാതിയും മതവുമില്ലാത്ത പേരു ചേർക്കപ്പെട്ട ഏക പെണ്‍കുട്ടിയായിരുന്നു അനാമിക.പക്ഷെ നാടിനെ നടുക്കി കല്യാണം കഴിച്ച ജോർജിന്റെയും ഷബാനയുടെയും മകളായിട്ടു തന്നെയാണ്  അവളെന്നും അറിയപ്പെട്ടത്.

"നമ്മൾ നമ്മുടെ കുഞ്ഞിനെ മതമില്ലാതെ വളർത്തും.."
മഴവില്ലിന്റെ നിറങ്ങളും ചെമ്പകപ്പൂക്കളുടെ ഗന്ധവും നിറഞ്ഞു നിന്ന ആ വൈകുന്നേരം ഷബാനയുടെ അളവ് തെറ്റിത്തുടങ്ങിയ അരക്കെട്ട് ചുറ്റിപ്പിടിച്ച്  ജോർജ്  പറഞ്ഞു...
"പെണ്‍കുട്ടിയാണെങ്കിൽ അനാമിക..ആണ്‍കുട്ടിയെങ്കിൽ ജീവൻ..."
മിശ്രവിവാഹത്തിന്റെ ചോര നീലിച്ച പാടുകൾ പേറിയ ശരീരത്തിലൂടെ ഷബാനയുടെ മൃദുലമായ കൈകൾ പതിയെ ഇഴഞ്ഞു..അന്നും മഴപെയ്തിരുന്നു ..വേനൽമഴ കഴിഞ്ഞ് പെരുമഴക്കാലത്തിന്റെ വരവറിയിച്ച കാർമേഘങ്ങൾ ആ വാടകവീടിന്റെ മട്ടുപ്പാവിൽ കാലം തെറ്റി വിരിഞ്ഞു കൊണ്ടിരുന്ന ശംഖുപുഷ്പങ്ങളിലേക്ക് പെയ്തിറങ്ങി  ..
"നമുക്ക് ജീവിച്ചു കാട്ടണം...."
വിയർത്ത മുഖം തുടച്ച് ഷബാന പറഞ്ഞു.

അനാമിക വളർന്നു...മതമില്ലാതെ..
എട്ടാം വയസ്സിലാണ്  അവളാദ്യമായി തട്ടമിടുന്നത് .... വലിയുമ്മ കെട്ടിത്തന്ന കറുത്തതുണിയുടെ തൊങ്ങലുകൾ പിടിച്ചു വലിച്ച് അവളേറെ നേരം അന്നാ കണ്ണാടിക്കുമുന്നിൽ നിന്നു...
"ഉമ്മ മോളുടെ പേര് മാറ്റാന്‍ പോവ്വാ കേട്ടോ..."
ഷബാന മകളുടെ മുഖം തലോടി.അനാമികയ്ക്ക് അന്ന് പുതിയൊരു പേരും കിട്ടി.

അവള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോഴാണ് കോടതി വിധി വന്നത്
അവൾക്കന്ന്  പോകേണ്ടിയിരുന്നത്‌ ജോർജിന്റെ വീട്ടിലേക്കായിരുന്നു...അമ്മയുടെ കയ്യിൽ  നിന്നും മകളെ കൊണ്ടുപോകാൻ അച്ഛന്റെ ബന്ധുക്കളാണ് എത്തിയിരുന്നത്.
കാറിൽ കയറ്റിയപാടേ അവരാ ശിരോവസ്ത്രം ഊരിയെറിഞ്ഞു..
"ഇനിയിതാവർത്തിക്കരുത് ..കോടതി ഉത്തരവ് ഓർമ വേണം.."

അകലെ തൂവെള്ള വസ്ത്രം ധരിച്ച്‌  അച്ഛനവളെ കാത്തുനിന്നു.. കുഞ്ഞു കൈകളിൽ റോസാപ്പൂക്കളുമായി  അവളാ നീണ്ട തടിബെഞ്ചുകൾക്കിടയിലൂടെ മുന്നോട്ടാനയിക്കപ്പെട്ടു  ..കത്തിച്ചുവച്ച മെഴുകുതിരികൾക്കപ്പുറം വെളുത്തുനീണ്ട മെലിഞ്ഞവിരലുകൾ വായുവിൽ കുരിശടയാളം തീർത്തപ്പോൾ  ഒൻപതുവർഷം പ്രായമുളള ധിക്കാരത്തിന്റെ ശിരസ്സ്‌  വിശ്വാസത്തിന്റെ  വിശുദ്ധജലത്തിൽ മുങ്ങിനിവർന്നു..
അങ്ങനെ അനാമിക ഈ ഭൂമിയിൽ വീണ്ടും ജനിച്ചു - പുതിയ നാമത്തോടെ..

"അനൂ..നിനക്ക് ഏത് പേരാണ് ഏറ്റവുമിഷ്ടം ?..അച്ഛനിട്ടപേരോ അതോ അമ്മയിട്ടതോ ..??
അനാമികയുടെ മൂന്നു പേരുകളും സ്കൂൾ ബസ്സിന്റെ വികൃതി മൂലകളിൽ അശരീരിയായപ്പോൾ മുതലാണ്‌  അവൾ അച്ഛനെയുമമ്മയേയും വെറുത്തു തുടങ്ങിയത് ..
വിവാഹമോചനം നേടിയ മാതാപിതാക്കളുടെ വിശേഷങ്ങൾ സ്റ്റാഫ് റൂമിൽ ടീച്ചർമാർക്ക്‌  ഇഷ്ടവിഷയമായത് അവളറിഞ്ഞു..
"ആ ജോർജിന്റെ കാര്യം ..വെള്ള ജുബ്ബായുമിട്ടോണ്ട് മതം മാറ്റാൻ നടക്കുക്കുകയല്ലേ.. "
"ഉം.."
"പണ്ട് ജാതിയും മതവുമില്ലെന്നു പറഞ്ഞു നടന്നയാളല്ലേ ..."
"ആ ഷബാനയെന്താ മോശമാണോ..അവളുടെ വീട്ടുകാർ ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലാണ്  ജീവിക്കുന്നത് ...."
"ആ കൊച്ചിന്റെ മുഖം കണ്ടാൽ സങ്കടം വരും..അതെന്തു പിഴച്ചു.."
"ഇവർ രണ്ടുപേരും എങ്ങനെ പ്രേമിച്ചുവെന്നാ അത്ഭുതം..."
"അതെ.."
എന്നിട്ടും ചില ടീച്ചര്‍മാര്‍ അവളോട്‌ ചോദിച്ചു..
"അനാമിക ഇന്നെവിടെ നിന്നാ വരുന്നത് ? അപ്പന്‍റെ വീട്ടില്‍ നിന്നാ?..അതോ ഉമ്മയുടെയോ??..
മറ്റുചിലര്‍ മതിയാവോളം സഹതപിച്ചു..

അടുക്കള വാതിൽ വഴി പിറകുവശത്തെ റബ്ബർ തോട്ടത്തിലൂടെയാണ് പണ്ട് ജോർജിന്റെ കയ്യും പിടിച്ച് ഷബാന ഓടിയത്.മരച്ചില്ലയിൽ കുരുങ്ങിയ ശിരോവസ്ത്രം വലിച്ചെറിഞ്ഞ് കരിയിലകൾക്കിടയിലൂടെ  ഓടിയകലുന്ന പെണ്‍കുട്ടി ഓർമ്മകളിൽ വന്നു നിറഞ്ഞപ്പോൾ ഷബാന മകളോട് പറഞ്ഞു..
"നീ ഒരിക്കലും നിന്റെ അച്ഛനെന്നു പറയുന്നയാളിന്റെ  കൂടെ പോകരുത്...നമുക്ക് നമ്മുടെ വിശ്വാസത്തിൽ ജീവിക്കണം...കണ്ടോ ഇപ്പോൾ നമ്മെ സംരക്ഷിക്കാൻ എത്രയോ  ആളുകളുണ്ട് ...."
താഴെ വരാന്തയിൽ ഉറപ്പുകൊടുക്കൽ ചടങ്ങ് അതുവരെയും കഴിഞ്ഞിരുന്നില്ല ... അമ്മയുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തിളക്കമുളളതായി അനാമികയ്ക്ക് തോന്നി.
"ദേ പെണ്ണിനെ തഴേക്ക്‌ വിളിക്കുന്നു..."
താഴെ നിന്നും ബന്ധുക്കളിലൊരാളുടെ  ശബ്ദം..
മകളെ മുറിയിലിരുത്തി വാതിലടച്ച്‌ ഷബാന നാണത്തോടെ പതുക്കെ കോണിപ്പടികളിറങ്ങി..

അനാമിക തന്റെയടുത്തില്ലാത്ത സമയങ്ങളിലൊക്കെ ജോർജ് വീട്ടിൽ വിശ്വാസപ്രാർത്ഥനകൾ നടത്തി..വിശേഷങ്ങൾ മകളിലേക്കടിച്ചേൽപ്പിച്ചു...
"കണ്ടോ ഞാൻ ജീവിക്കുന്നത് നിനക്കുവേണ്ടി മാത്രമല്ലേ .."
"...അത് കൊണ്ട് നീ വളരേണ്ടത് എന്റെ മകളായി മാത്രമാണ്.."
അച്ഛന്റെയും അമ്മവീട്ടുകാരുടെയും കൂടെ വെള്ളയും കറുപ്പുമായി നിറങ്ങൾ നഷ്ടപ്പെട്ട വസ്ത്രങ്ങൾ മാറിമാറിയണിഞ്ഞ് അവൾ തളർന്നു.

"അനു ഇന്ന്  പർദ്ദയുമിട്ടാണ് വന്നത് ...മമ്മിയുടെ വീട്ടീന്നാവും .."
"സോറി ..ഇന്നു നിന്റെ പേരെന്താ ??"..
വരാന്തകളിൽ പൊട്ടിച്ചിരികൾ മുഴങ്ങി..
ഋതുഭേദങ്ങൾ മാറിമറിഞ്ഞ പകലുകളിൽ അവൾ ക്ലാസ്  മുറികളിൽ കൂട്ടുകാരില്ലാതെ ഒറ്റപ്പെട്ടു.രാത്രികളിൽ തനിച്ചിരുന്നു കരഞ്ഞു..

മാർച്ച് മാസത്തിന്റെ കൊടുംചൂടിനിടയിൽ അപ്രതീക്ഷിതമായി തിമിർത്തു പെയ്ത വേനൽ  മഴയ്ക്കിടയിലെപ്പോഴോ ആണ്  അവൾ ഹരിഗോവിന്ദിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... അന്ന് രാത്രി പെയ്ത മഴയിൽ, ഏറെ നാളായി വരണ്ടു കിടന്ന ഭൂമിയിൽ പലയിടങ്ങളിലും കുഞ്ഞു കുഞ്ഞു പുൽനാമ്പുകൾ തളിരിടുന്നുണ്ടായിരുന്നു. മുറ്റത്ത് കരിഞ്ഞുണങ്ങിക്കിടക്കുകയായിരുന്ന പിച്ചകത്തയ്യില്‍  തളിരിലകൾ തിളിര്‍ത്തു വരുന്നത് കണ്ടപ്പോള്‍ അവളതിനു ചുറ്റും ഒരു കുഞ്ഞു വേലി തീർത്തു- ആരും ചവിട്ടി മെതിക്കാതിരിക്കാൻ ..

വാർഷികപ്പരീക്ഷയുടെ അവസാന നാളുകളിലൊന്നിൽ അവനവളുടെ ചെവിയിൽ മന്ത്രിച്ചു..
"നമുക്ക് കല്യാണം കഴിക്കാം..."
"എനിക്ക് ജാതിയും മതവുമില്ലെന്നറിഞ്ഞു കൂടേ.."  മതി മറന്ന്‌ പെയ്തൊഴിയാൻ വെമ്പുന്ന മനസ്സിനെ കപട ഗൌരവത്തിലൊളിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.
"നിന്റെ അമ്മ മുസ്ലിം അച്ഛൻ ക്രിസ്ത്യൻ അപ്പോൾ നീ ഹിന്ദുവായിക്കോ ..."
ഹരിഗോവിന്ദ് ചിരിച്ചു..
"നിന്നെ ഞാൻ ലക്ഷ്മിയെന്നു വിളിക്കും..എന്റെ അമ്മയ്ക്ക് ഏറെ ഇഷ്ടമാ ആ പേര് ..."
അവൾക്കന്ന് നാലാമതൊരു പേരു കൂടി കിട്ടി ..
നാല് പേരുകളുടെ ഭാരം പേറുന്ന മനസ്സുമായി അവളാ  ക്ലാസ്‌ മുറി വിട്ടിറങ്ങിയോടി ....

അകലെ രണ്ടു ചങ്ങലകളാൽ കാലുകൾ ബന്ധിക്കപ്പെട്ട് ഓടിയൊളിക്കാനാവാതെ നിസ്സഹായായി നിൽക്കുന്ന ഒരു പെണ്‍കുട്ടി.. അവളുടെ കൈകളിൽ വിലങ്ങണിയിക്കാൻ പുഞ്ചിരിയോടെ കടന്നു വരുന്നൊരാൾ ...
സ്കൂൾ ബസ്സിറങ്ങി ഗേറ്റ് വലിച്ചുതുറന്ന് കിതച്ചു കൊണ്ടു നടക്കുന്നതിനിടെ അവളാ ആ ചെറിയ പിച്ചകത്തൈ കണ്ടു.. ഭ്രാന്തമായ ആവേശത്തോടെ പിഴുതെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു ..
അത് കരിഞ്ഞു തുടങ്ങിയിരുന്നു ...

വാഗ്വാദങ്ങളുടെയും  വെല്ലുവിളികളുടെയും ഒടുവിൽ അനാമിക വീട്ടു തടങ്കലിലായി ...
പക്ഷേ പലായനം ചെയ്യപ്പെട്ട സ്വപ്‌നങ്ങൾ കോറിയിടാൻ ഒരു ചെറിയ ഡയറി മാത്രം അവളെന്നും കൂടെ സൂക്ഷിച്ചു..

ആരുമോർക്കാതെ കടന്നു പോയ പതിനാലാം ജന്മദിനത്തിന്റെയന്ന് രാത്രിയിൽ അവളാ പുസ്തകം തപ്പിയെടുത്തു- ആൻ ഫ്രാങ്ക് എഴുതിയത് .
ഓര്‍മകളില്‍ രണ്ടാം ലോകമഹായുദ്ധം പഠന വിഷയമായ ക്ലാസ്‌ മുറിയില്‍ ഹിസ്റ്ററി ടീച്ചറുടെ ശബ്ദം  മുഴങ്ങുന്നു..
"ഒളിസങ്കേതത്തില്‍ വച്ചാ കുറിപ്പുകളെഴുതുമ്പോള്‍ ആൻ ഫ്രാങ്കിന് നിങ്ങളുടെ അതേ പ്രായമായിരുന്നു.."
ജനാലകള്‍ക്കപ്പുറം അകലെയാ വന്മരത്തിന്‍റെ ഉയരമേറിയ ചില്ലയിലിരുന്ന്‍ ഒരു വേഴാമ്പല്‍ പതിവില്ലാതെ കരയുന്നുണ്ടായിരുന്നു..ആകാശം പതിയെ മഴമേഘങ്ങളാൽ നിറഞ്ഞു...

അവളപ്പോൾ ആൻ ഫ്രാങ്കിനോടൊപ്പം ആ യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു ..കാലദേശാന്തരങ്ങൾക്കപ്പുറത്ത്  നിന്ന് അധിനിവേശത്തിന്റെയും വംശഹത്യയുടെയും ഇരുട്ടറയ്ക്കുള്ളിൽ വച്ച് ഒരു കൌമാരക്കാരി കോറിയിട്ട ചിന്തകളും സ്വപ്‌നങ്ങളും ആ  ഡയറികുറിപ്പുകളിൽ വന്നു നിറഞ്ഞപ്പോള്‍ അവളാര്‍ത്തിയോടെ ആ പുസ്തകത്തിന്‍റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു... അക്ഷരങ്ങൾ  വാക്കുകളായും വാക്കുകൾ  വാചകങ്ങളായും വാചകങ്ങൾ ജീവിതവും സ്വപ്നങ്ങളുമായി മാറിയ യാമങ്ങൾക്കൊടുവിൽ അവളുടെ മുന്നിലെ ആ  ചെറിയ പുസ്തകം നിറം മങ്ങിയ ഒരു കണ്ണാടിയായി രൂപാന്തരം പ്രാപിച്ചു...
ഇരു കണ്ണുകളും മുറുക്കിയടച്ച്‌ അവളതിലെ പ്രതിബിംബത്തോട്  പതുക്കെ സംസാരിക്കാനാരംഭിച്ചു.
അപ്പോള്‍ വെളിച്ചം കുറഞ്ഞ ആ ചെറിയ മുറിയിൽ അനുവിൽ നിന്നും ആനിലേക്കുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടേയിരിക്കുകയായിരുന്നു
.