27 September 2009

നളിനി ജമീല


സത്യമാണോ നീ പറയുന്നത്???...
ബാലചന്ദ്രന്റെ സ്വരത്തില്‍ അതിശയം കലര്‍ന്നിരുന്നു.....
അതെ ബാലു....അവള്‍ തന്നെ....
അവന്‍ അടുത്ത്‌ വന്നിരുന്നു....
''അപ്പോള്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വച്ചു. ..??''
''അതെ അതവര്‍ തന്നെയായിരുന്നു.. .ടി വി യില്‍ കണ്ടാണ്‌ ഞാന്‍ അറിഞ്ഞത്....അവരെ മുന്‍പ് ഒന്നു രണ്ടു തവണ കണ്ടിരുന്നു അതുകൊണ്ട് പെട്ടന്ന് തന്നെ മനസ്സിലായി.......''
''നീ പിന്നീട് അന്വേഷിച്ചിരുന്നുവോ ??''
കുറേക്കാലം മുന്‍പ് ഞാന്‍ അവളെ കുറിച്ചു ബാംഗ്ലൂരില്‍ അന്വേഷിച്ചിരുന്നു... അന്ന് ആര്‍ക്കും അവളെക്കുറിച്ചറിയാമായിരുന്നില്ല ...പിന്നെ ലിബയയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും പറ്റിയില്ല...
പിന്നെ ഇപ്പോഴാണ്.......
ജനലിനപ്പുറം ട്രെയിന്‍ ഇരമ്പിപ്പായുന്ന ശബ്ദം കേള്‍ക്കാം ബാലചന്ദ്രന്‍ ഇപ്പോള്‍ നിശബ്ദനാണ്..
മുറിയിലെ സൌണ്ട് സിസ്റ്റത്തില്‍ എം ഡി രാമനാഥന്‍ പാടുന്നു...
എനിക്ക് കുറച്ചു വെള്ളം കുടിക്കണമെന്നു തോന്നി ..ദാഹമേറുന്നു.......
ഇവിടേയ്ക്ക് വരേണ്ടായിരുന്നു എന്ന് തോന്നുന്നു....
ഒരുമാസത്തെ ലീവിനു നാട്ടിലേക്കു വരുമ്പോള്‍ പഴയ സുഹൃത്തുക്കളെ എല്ലാം ഒന്നു കാണുക എന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു....ബാലചന്ദ്രന്‍ എന്റെ ബാല്യകാല സുഹൃത്താണ്...ഇന്ത്യ ടുഡേ യിലെ തിരക്ക് പിടിച്ച ജോലിക്കിടയിലും അവന്‍ എന്നെ കാണാന്‍ വന്നു ..ബാംഗ്ലൂരിലെ അവന്റെ താമസസ്ഥലത്തെക്ക് പോകുമ്പോള്‍ പലവഴിയില്‍ പിരിഞ്ഞുപോയ പഴയ കൂട്ടുകാരെ ചിലരെയെങ്കിലും കാണാം എന്ന സന്തോഷമായിരുന്നു...സിമെന്റും കമ്പിയും തിയോഡിലൈറ്റും ഒന്നുമില്ലാത്ത കുറെ നാളുകള്‍....ലിബിയയിലെ വരണ്ട തെരുവുകളില്‍ നിന്നും ലാല്‍ഭാഗിലെ ഇളം തണുപ്പിലെത്തിയപ്പോള്‍ ഗൃഹാതുരത്വത്തിന്റെ കുഞ്ഞു മയില്‍പ്പീലികള്‍ മനസ്സിനെ തലോടുന്നതുപോലെ തോന്നി....
ഒരുപാടു നടന്നിട്ടുള്ള വഴികള്‍...മജെസ്റ്റിക്കിലെ തിരക്കില്‍ സ്വയമലിഞ്ഞു നടക്കുമ്പോള്‍ പരിചയമുള്ള മുഖങ്ങളെ തേടി...ഒരുപാടു ശിശിരങ്ങള്‍ വിടപറഞ്ഞു പോയപ്പോള്‍ ഞാനീ തെരുവുകള്‍ക്കിപ്പോള്‍ അന്യന്‍ തന്നെ...
പണ്ടു നടന്നു തീര്‍ത്ത ഹെബ്ബാളിലെ വഴികള്‍ തികച്ചും അപരിചിതമായിത്തീര്‍ന്നിരിക്കുന്നു.....എല്ലായിടത്തും പുതിയ റോഡുകള്‍ വന്നു....
നീലചായമടിച്ച പെട്ടിക്കടയില്‍ പാനിപുരി വില്‍ക്കുന്ന വെള്ളാരം കണ്ണുകളുള്ള ആ പെണ്‍കുട്ടിയെ കണ്ടപ്പോഴാണ് ഞാനന്ന് ശാലിനിയെ കുറിച്ചോര്‍ക്കുന്നത് . ....
അവള്‍ക്കും ഇതേ വെള്ളാരം കണ്ണുകളായിരുന്നു....
ബാംഗ്ലൂരിലെ ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിലെ ചെറിയ പലചരക്ക് കടയില്‍ വച്ചാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്....ഇരുകവിളിലും അരച്ച മഞ്ഞള്‍ തൊട്ടു മുടിയില്‍ മുല്ല പൂക്കളും ചൂടി ചിരിച്ച മുഖത്തോടെ കിലുകിലാ സംസാരിക്കുന്ന ലാവണ്യയെന്ന കന്നഡ പെണ്‍കുട്ടിയാണ് അവളെ ആദ്യമായി എനിക്ക് പരിചയപ്പെടുത്തി തരുന്നത്....
ഡിഗ്രി പഠനത്തിന്റെ ഒഴിവു ദിവസങ്ങളില്‍ ലാവണ്യ അവളുടെ അച്ഛന്റെ പലചരക്കുകടയില്‍ ഇരിക്കാറുണ്ടായിരുന്നു.....
കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി പതുക്കെ നടന്നകലുന്ന പെണ്‍കുട്ടിയെ നോക്കി ലാവണ്യ പറഞ്ഞു....
''അണ്ണാ...അവര് നിമ്മ ഊരു.... ''
അവള്‍ വിരലുകള്‍ ചൂണ്ടി.....
ദൂരെ ഞങ്ങളുടെ ഫ്ലാറ്റിനടുത്തേക്ക്‌ പതിയെ നടന്നു പോകുന്ന പെണ്‍കുട്ടിയെ കണ്ടു..
അന്നവളെ ശ്രദ്ധിച്ചിരുന്നില്ല...ലാവണ്യയോട് വേറെന്തൊക്കെയോ സംസാരിച്ചിരുന്നു....
കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയുമായി ഹെബ്ബാളിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്ന സമയമായിരുന്നു......
റോഡ് ടാറിംഗ്....ബാംഗ്ലൂര്‍ നഗരസഭയുടെ സിറ്റി ഡവലപ്പ്‌മെന്റ് പ്രൊജക്റ്റ്‌...
മെറ്റലിട്ട റോഡിനിരുവശവുമുള്ള അഴുക്കുചാലുകള്‍ പുതുക്കിപ്പണിയലായിരുന്നു ആദ്യ ജോലി...സൈറ്റ് എന്‍ജിനിയറുടെ ജോലിക്കാണ് വന്നതെങ്കിലും പലപ്പോഴും സൂപ്പര്‍വൈസറുടെ ജോലിയായിരുന്നു ചെയ്യേണ്ടിയിരുന്നത് ....തുടക്കക്കാരന്റെ പരിചയക്കുറവിനു കമ്പനിയുടെ ട്രെയിനിംഗ്....
ശാലിനി എന്റെ ഫ്ലാറ്റിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള ഫ്ലാറ്റിലായിരുന്നു താമസം....കഴുകിയ വസ്ത്രങ്ങള്‍ ടെറസ്സിലെ അയലില്‍ ഉണക്കാനിടാനായി കൊണ്ടു പോകുന്നതിനിടെ ഒന്നു രണ്ടു തവണ ഞാന്‍ അവളെ കണ്ടിട്ടുണ്ട്....ഒന്ന് പരിചയപ്പെടണമെന്ന് വിചാരിച്ചിരുന്നെങ്കിലും അവള്‍ പലപ്പോഴും മാറിക്കളയുകയായിരുന്നു പതിവ്...ബാംഗ്ലൂരിലെ മലയാളി പെണ്‍കുട്ടികളുടെ പതിവ് ജാഡയാവുമെന്നു കരുതി വിട്ടു......
പക്ഷെ ഒരു വൈകുന്നേരം ടെറസ്സിലേക്ക്‌ പോകവേ കയ്യില്‍ കുറെ നനഞ്ഞ തുണികളുമായി ശാലിനി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു....
അവള്‍ ടെറസ്സില്‍ നിന്നും താഴേക്ക്‌ വരികയായിരുന്നു...
''നിങ്ങള്‍ മലയാളിയാണോ.??''
വെള്ളാരം കണ്ണുകളില്‍ നിറഞ്ഞ കൌതുകത്തോടെ അവള്‍ എന്നെ നോക്കി ചോദിച്ചു..
''അതെ....''
അവളുടെ മുഖത്ത്‌ ആയിരം സൂര്യകാന്തിപൂക്കള്‍ വിടര്‍ന്നു.....
''ഞാന്‍ ഇവിടെ വന്നിട്ട് ഒരു മാസമായി....നിങ്ങള്‍ ഒരു മലയാളി ആണെന്നറിഞ്ഞില്ലായിരുന്നു .......ശാലിനീന്നാ എന്റെ പേര്..ഇവിടെ താഴത്തെ വീട്ടിലാ..എന്റെ അമ്മയുടെ അനിയത്തിയാ ലതചേച്ചി ...''
ഒരു മലയാളിയെ കിട്ടിയ സന്തോഷത്തില്‍ അവള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു....
താഴെയുള്ള വീട്ടില്‍ താമസിക്കുന്ന പ്രമോദ്-ലത ദമ്പതിമാരോട് ഞങ്ങള്‍ക്ക് വലിയ അടുപ്പമില്ലായിരുന്നു...ബാച്ചിലേര്‍സ് ആയ ഞങ്ങളെ ഈ ഫ്ലാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ അവര്‍ ഒരുപാടു ശ്രമിച്ചതുമാണ്‌........
അന്നവള്‍ കുറെ സംസാരിച്ചു.....
പിന്നെ പല വൈകുന്നേരങ്ങളിലും ഞങ്ങള്‍ ടെറസിന്റെ മുകളില്‍ വച്ചു സംസാരിച്ചു...അടുത്ത ബന്ധുവായിട്ടും അവള്‍ എന്തിനാണ് ആ വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നത് എന്നെനിക്കത്ഭുതമായിരുന്നു..ചില ദിവസങ്ങളില്‍ എടുത്താല്‍ പൊങ്ങാത്ത സഞ്ചിയുമായി അവള്‍ മാര്‍ക്കറ്റില്‍ നിന്നും വരുന്നതുകാണാം..ഒരുനാളില്‍ ഞാന്‍ അതെക്കുറിച്ച് അവളോട്‌ ചോദിച്ചു...കുറെ നേരത്തെ മൌനത്തിനു ശേഷമാണ് അവള്‍ എല്ലാം പറയുന്നതു....അവളുടെ അച്ഛന്‍ ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്....ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയെ എന്നും കാരണമില്ലാതെ അടിക്കുന്ന അച്ചനെയാണവള്‍ കാണുന്നത്..കൊലപാതകക്കേസില്‍ അച്ഛന്‍ ജയിലിലായപ്പോഴാണ് അവളുടെ ജീവിതത്തില്‍ അല്‍പ്പം സന്തോഷം കൈവരുന്നത്..ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയി അമ്മ അവളെ പൊന്നുപോലെ നോക്കി.പക്ഷെ ഒരു വര്‍ഷം മുന്‍പ് ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ പെട്ട് അവളുടെ അമ്മ മരിച്ചു..അതിന് ശേഷം ആരോരുമില്ലതായ അവളെ ഇവര്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരികയായിരുന്നു....
ലത അവളുടെ അകന്ന ഏതോ ബന്ധത്തില്‍ പെട്ടതായിരുന്നു...അമ്മയുടെ സഹോദരിയാണ് എന്നവള്‍ എന്നോട് കള്ളം പറഞ്ഞതാണ്...അവള്‍ പ്ലസ്‌ ടു വിനു പഠിക്കുമ്പോള്‍ അവളെ ബാംഗ്ലൂരില്‍ പഠിപ്പിക്കാം എന്ന് പറഞ്ഞാണ് അവര്‍ ഇങ്ങോട്ട് കൊണ്ടുവന്നത് ....പക്ഷെ ഇവിടെ അവളെക്കൊണ്ട് എല്ലാ ജോലിയും ചെയ്യിക്കുന്നു......
''നിനക്കു എസ് എസ് എല്‍ സി ക്ക് എത്ര മാര്‍ക്കുണ്ടായിരുന്നു???''
''നാന്നൂറ്റിഎണ്‍പത്തിഒന്‍പത് ''....
ഞാന്‍ ശരിക്കും ഞെട്ടി എഞ്ചിനീയാറായ എനിക്ക് അഞ്ചു മാര്‍ക്ക് കുറവായിരുന്നു.......
അന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളായിരുന്നു മനസ്സു നിറയെ...
മനസ്സിന്റെ കോണിലെവിടെയോ അവളോട്‌ ചെറിയ ഇഷ്ടം തോന്നി തുടങ്ങുകയായിരുന്നു...അവളുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയുമായിരുന്നില്ല.....പക്ഷെ നാളുകള്‍ പോകെ അവളെ ഞാനൊരുപാട് സ്നേഹിക്കുന്നതായി ഞാനറിഞ്ഞു...ഇളം തണുപ്പുള്ള ബാംഗ്ലൂരിലെ രാത്രികളില്‍ ആ വെള്ളാരം കണ്ണുകള്‍ എന്നെ വേട്ടയാടി...അവള്‍ക്കെന്നെ ഇഷ്ടമാണെന്ന് ആ കണ്ണുകള്‍ എന്നോട് പറയുകയായിരുന്നു....ഉണങ്ങിയ വസ്ത്രങ്ങളുമായി ടെറസ്സിന്റെ പടിയിറങ്ങി പോകുമ്പോള്‍ എന്നെ കാണുമ്പോഴൊക്കെ  അവളുടെ മുഖം താമരപോലെ വിടരുന്നത് ഞാന്‍ കണ്ടു....പലപ്പോഴും അവളോട്‌ എന്റെ ഇഷ്ടം തുറന്നു പറയണം എന്നുണ്ടായിരുന്നു..എനിക്കു പക്ഷെ പേടിയായിരുന്നു...എന്റെ വീട്ടുകാരെ..നാട്ടുകാരെ..സഹപ്രവര്‍ത്തകരെ....
ശീതക്കാറ്റ് വീശിത്തുടങ്ങിയ ഒരു ഡിസംബറില്‍ വച്ചാണ് ആ ടെറസ്സിലെ നേര്‍ത്ത നിലാവെളിച്ചത്തില്‍ വച്ചു ഞാനവളോട് ചോദിച്ചത് ....
''ഞാന്‍ നിന്നെ പഠിപ്പിക്കട്ടെ... ലതചെച്ചിയോട് ഞാന്‍ സംസാരിക്കാം...??..''
മൌനമായിരുന്നു ഉത്തരം....
''നീ ഇനിയും പഠിക്കണം ഇവിടെ എരിഞ്ഞു തീരേണ്ടതല്ല നിന്റെ ജീവിതം...നിനക്ക് ഒരു വലിയ സ്ഥാനത്തെത്താന്‍ കഴിയും....നീ സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു......''
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.....പെട്ടന്നവള്‍ മുഖമുയര്‍ത്തി ചോദിച്ചു....
''എന്നെ വിവാഹം കഴിക്കാമോ??.......ഇവിടെ നിന്ന് കൊണ്ടുപോകാമോ??''.....
ആ ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...എന്റെ ആഗ്രഹമാണ്..പക്ഷെ...വീട്ടുകാരുടെ മുന്നില്‍ എങ്ങിനെയാണ്...???..
സ്വയം ഒരു ഭീരുവായിത്തീരുന്നത് മനസ്സിലാക്കി....''ശാലിനീ ഞാന്‍....''
അവള്‍ പതിയെ ചിരിച്ചു‌....''എനിക്കറിയാം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഞാന്‍ പറഞ്ഞതെന്ന്...
''ഇവിടെ നിന്നും രക്ഷപ്പെടാനാണ് എന്റെ ആഗ്രഹം പക്ഷെ.....''
അവള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി.....
തലയ്ക്കു മുകളിലൂടെ താഴ്ന്നു പറന്ന വിമാനത്തിന്റെ ശബ്ദം അവളുടെ ശബ്ദത്തെ മുറിച്ചു....
'' അറിയാത്ത കാര്യങ്ങള്‍ ഒരുപാടുണ്ട്....പിന്നെ ഇങ്ങനെയൊക്കെ ജീവിച്ചുപോകാനാണ് എന്റെ വിധി....''
കയ്യിലെ ഉണങ്ങിയ വസ്ത്രങ്ങള്‍ നെഞ്ചോടടുക്കിപിടിച്ച്  കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ ടെറസ്സിന്റെ പടികള്‍ ഓടിയിറങ്ങി താഴേക്ക്‌ പോയി.....
അന്ന് ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല..
പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ എന്നില്‍ നിന്നും അകന്നു നില്ക്കാന്‍ ശ്രമിക്കുന്ന പോലെ തോന്നി...ടെറസ്സിലെക്കുള്ള വഴിയില്‍ എന്നെ കാണുമ്പോള്‍ അവള്‍ പിന്തിരിഞ്ഞു നടന്നു ...
പുതിയ പ്രൊജെക്ടിന്റെ ആവശ്യാര്‍ത്ഥം എനിക്ക് ഹോസുരിലേക്ക് പോകേണ്ടി വന്നു.......ഒരു മാസം കഴിഞ്ഞാണ് ഞാന്‍ ബാംഗ്ലൂരില്‍ തിരിച്ചെത്തുന്നത്...അപ്പോഴേക്കും അവര്‍ അവിടം വിട്ടു വേറെവിടെയോ പോയിരുന്നു..... എനിക്ക് വലിയ നിരാശയാണ് തോന്നിയത്....എന്നോടൊന്നും പറയാതെ അവള്‍ പോയല്ലോ.....
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് കടയില്‍ വച്ചു ലാവണ്യ ആ കത്ത് തരുന്നത്....
എനിക്ക് തരാന്‍ വേണ്ടി ശാലിനി അവളെ എല്പ്പിച്ചതായിരുന്നത്രേ....
'' ആര്‍കും മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ് എന്റെ ജീവിതം.......ഞാന്‍ മൂലം എല്ലാവര്‍ക്കും ദുഖമേ ഉണ്ടായിട്ടുള്ളൂ ....നിങ്ങളെ എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു...പറയാന്‍ കഴിയാത്ത കാരണങ്ങളെ ഉള്ളൂ ....എങ്കിലും എന്നെ ഒരിക്കലും അന്വേഷിക്കരുത്‌.....''
മനസ്സില്‍ നഷ്ടബോധത്തിന്റെ തിരമാലകള്‍ ആര്‍ത്തിരമ്പുന്നതായി തോന്നി.....
ആ കത്ത് ചുരുട്ടിക്കൂട്ടി ഓടയിലെക്കെറിഞ്ഞു.....
ബാംഗ്ലൂര്‍ വിടാനുള്ള കാരണവും അവള്‍ തന്നെയായിരുന്നു....
ടെറസ്സിലെ ഒഴിഞ്ഞ അയലുകള്‍ കാണുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നതായി തോന്നി....
ബാംഗ്ലൂര്‍ വിട്ടു ഗള്‍ഫിലേക്ക് കുടിയേറിയപ്പോളും പിന്നീട് ലിബിയയിലെ ആള്‍ത്തിരക്കേറിയ തെരുവുകളിലൂടെ നടക്കുമ്പോഴും എന്റെ മനസ്സില്‍ ശാലിനി തന്നെയായിരുന്നു.....കുറെ തവണ ബാംഗ്ലൂരിലെ സുഹൃത്തുക്കളെ വിളിച്ച് അവളെ കുറിച്ചു അന്വേഷിച്ചിരുന്നു....പിന്നെ കാലത്തിന്റെ കുത്തൊഴുക്കില്‍ പതിയെ എല്ലാം മറക്കാന്‍ പഠിച്ചു....വര്‍ഷങ്ങള്‍ പോയ് മറയെ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പതുക്കെ മാഞ്ഞു തുടങ്ങി...
ഈ വെക്കേഷനില്‍ ഹെബ്ബാളിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പോലും അവളുടെ ഓര്‍മകള്‍ക്ക് പഴയ കടും വര്‍ണങ്ങളില്ലായിരുന്നു....
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ടി വി യില്‍ വന്ന ഒരു വാര്‍ത്തയാണ് ഞെട്ടലോടെ ഞാന്‍ ശാലിനിയെക്കുറിച്ച് വീണ്ടുമോര്‍ക്കാന്‍ കാരണം....
''..വര്‍ഷങ്ങളായി ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്ന സെക്സ് റാക്കറ്റിലെ കണ്ണികളായ ദമ്പതിമാര്‍ നിലമ്പൂരിലെ ഒരു വാടകവീട്ടില്‍ വച്ചു പോലീസ് പിടിയിലായി....''
പോലീസ് ജീപ്പിന്റെ പിറകില്‍ തൂവാലകൊണ്ട്‌ മുഖം മറയ്ക്കാന്‍ പാടുപെടുന്ന പെണ്‍വാണിഭസംഘത്തിലെ ദമ്പതിമാര്‍ ബാംഗ്ലൂരിലെ എന്റെ പഴയ അയല്‍ക്കാരായ ലതയും പ്രമൊദുമാണെന്ന് ഞെട്ടലോടെ അറിഞ്ഞു....
''അപ്പോള്‍ ശാലിനി???.....''
മനസ്സിന് തീ പിടിച്ചപ്പോള്‍ വീണ്ടും ബാലചന്ദ്രന്റെ അടുത്തേക്കോടി വന്നു...
ശാലിനി എവിടെയാണെന്ന് അന്വേഷിക്കണം..
''അവളുടെ കാര്യം തീര്‍ച്ചയാണ്....''
ബാലചന്ദ്രന്‍ ഒരു സിഗരറ്റു കൂടി കത്തിച്ചു..
''അവള്‍ എവിടെയാണ് എത്തിപ്പെട്ടിട്ടുണ്ടാവുക എന്നത് സംശയമില്ലാത്ത കാര്യമാണ്..
നീ വെറുതെ പിറകെ പോകേണ്ട....''
''അവര്‍ പറയേണ്ടിയിരിക്കുന്നു ഉത്തരങ്ങള്‍......ഇവരെയൊക്കെ തൂക്കിക്കൊല്ലണം......''
എന്റെ വാക്കുകളിലൂടെ അവന് ശാലിനിയെക്കുറിച്ച് നന്നായി അറിയാം....
അവന്‍ ലാപ്‌ ടോപ്‌ ഓണ്‍ ചെയ്തു....
''സീ... നിനക്ക് ഒരാഴ്ച കൂടി കഴിഞ്ഞാല്‍ തിരിച്ചു പോകണം...നീ ഇതുവരെ നിന്റെ ചേച്ചിയുടെ അടുത്തുപോലും പോയിട്ടില്ല..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്ന് തലയിടെണ്ട..''
'ഇന്ത്യ ടുഡേ' യില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ ചെയ്തിരുന്നു.. ....അതിനു വേണ്ടി കുറെ സ്ഥലത്ത് കറങ്ങി കുറെ ഫോട്ടോസും എടുത്തു....ആക്ച്വലി ഇത് ഈ ബാംഗ്ലൂരിലെ ലൈംഗിക തൊഴിലാളികളെകുറിച്ചുള്ള ഒരു പഠനമാണ്...
അവന്‍ സ്ക്രീന്‍ എന്റെ നേരെ തിരിച്ചു....
എന്റെ മുഖം വിളറിയിരുന്നു..
ഈ കാണുന്നതില്‍ ആരെങ്കിലുമാണോ ശാലിനി..??
സ്ക്രീനിലൂടെ മിന്നിമായുന്ന ഫോട്ടോകളില്‍ അവള്‍ ഉണ്ടായിരിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു ....
പക്ഷെ ഒടുക്കം അവളെ കാണുക തന്നെ ചെയ്തു...ഒരു നീണ്ട ഹാളിന്റെ ഓരത്തു ജനലിലൂടെ പുറത്തേക്ക്  നോക്കിയിരിക്കുന്ന ഒരു രൂപം...
ആ ഫോട്ടോ കണ്ടതും അവനെ നിസ്സഹായനായി നോക്കി..
ബാലചന്ദ്രന് കാര്യം മനസ്സിലായിരുന്നു..
''വാ നമുക്കു പോകാം..'' അവന്‍ ലാപ്‌ ടോപ്‌ അടച്ചു..
''എവിടെ??''
''വാ..''
വീടിന്റെ ഗേറ്റ് പൂട്ടി എന്നെയും കൂട്ടി അവന്‍ പുറത്തേക്കിറങ്ങി..
അവന്റെ പിന്നാലെ നടക്കുമ്പോള്‍ പിന്തിരിഞ്ഞു നോക്കിയില്ല എതിരെ വരുന്ന ആളുകള്‍ക്കെല്ലാം ഭീകര രൂപമാണെന്നു തോന്നി....ആരോടും ഒന്നും ചോദിക്കരുത് ..ഒന്നും പറയരുത്..തെരുവോരത്തെ അനാഥന്റെ പാട്ടിനും ശവതാളമാണ്....
എവിടെക്കാണ്‌ നീ പോകുന്നത്...അവനോടു ചോദിച്ചില്ല...
അകലെ പാര്‍ക്ക്‌ ചെയ്ത കാറിലേക്ക് കയറുമ്പോഴും ബാലചന്ദ്രന്‍ മൌനിയായിരുന്നു...
കടുത്ത പെര്‍ഫ്യുമിന്റെ ഗന്ധം തങ്ങിനിന്ന കാറിലിരിക്കുമ്പോഴും എവിടേക്ക് പോകുകയാണന്നവനോട് ചോദിച്ചില്ല...മനസ്സു ശൂന്യമായിരുന്നു...എവിടെ പോയാലെന്ത്...എത്രയും പെട്ടെന്ന് ഈ നശിച്ച നഗരം വിട്ടാല്‍ മതി... അകലെ എവിടെയെങ്കിലും ഓര്‍മകളും ബന്ധങ്ങളും കുഴിച്ചുമൂടി..ഏകനായി....
അതാണ്‌ നല്ലത്...
''ആ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടിയാണ് ശാലിനിയെങ്കില്‍ അവള്‍ ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയാം ഞാന്‍ അവളോട്‌ സംസാരിച്ചിരുന്നു പക്ഷെ അവള്‍ പഴയ കഥകള്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.......''
ബാലചന്ദ്രന്റെ വാക്കുകള്‍ ഏതോ ഗര്‍ത്തത്തില്‍ നിന്നും വരുന്നതുപോലെ തോന്നി....
''നീ പണ്ട് ശരിക്കും അവളെ സ്നേഹിച്ചിരുന്നുവോ?? ഐ കാന്റ് ബിലീവ്...... ''
അതെന്താ അങ്ങനെ ? അവനെ സംശയത്തോടെ നോക്കി...
അപ്പോഴേക്കും ഞങ്ങള്‍ ഒരു വലിയ ഹോട്ടലിന്റെ താഴെ എത്തിയിരുന്നു...ബാലചന്ദ്രന്‍ റിസപ് ഷനിസ്റ്റുമായി എന്തൊക്കെയോ കുശുകുശുക്കുന്നത് കേട്ടു....
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നാലാം നിലയിലെ ഒരു മുറിയിലേക്ക് ആനയിക്കപ്പെട്ടു....
ഒരു നീണ്ട ഹാളും അവിടെ നിറയെ പലവേഷത്തില്‍ ഒരുക്കിനിര്‍ത്തപ്പെട്ടിരിക്കുന്ന പെണ്‍കുട്ടികളുമായിരുന്നു എന്റെ മനസ്സില്‍...
ഞാന്‍ ബാലചന്ദ്രന്റെ കൈ പിടിച്ചു...
''നമുക്ക് തിരിച്ചു പോകാം..''
''ഇവിടം വരെ വന്നതല്ലേ അവളെ കാണുമോ എന്നറിഞ്ഞിട്ടു പോകാം..''
അവന്‍ എന്നെയും കൂട്ടി റൂമിനകത്തെക്ക് കയറി..
അത് ഞാന്‍ കരുതിയ പോലെ ഒരു വലിയ ഹാള്‍ ആയിരുന്നില്ല..മനോഹരമായി അലങ്കരിച്ച ഒരു മുറി ...
''പ്ലീസ് വെയിറ്റ് സര്‍.................ബട്ട്‌ ഒണ്‍ലി വണ്‍ പെര്‍സണ്‍...''
അര്‍ത്ഥഗര്‍ഭമായി ചിരിച്ചു കൊണ്ട് റൂം ബോയ്‌ പുറത്തേക്ക് പോയി....
നിസ്സഹായനായി ബാലചന്ദ്രനെ നോക്കാനേ എനിക്കു കഴിഞ്ഞുള്ളു.........
''നീ അവളോട്‌ സംസാരിക്ക് അപ്പോള്‍ നിനക്കെല്ലാം ബോധ്യമാകും ......ഞാന്‍ പുറത്തുണ്ടാകും എനിക്കെന്തായാലും അവളോട്‌ സംസാരിക്കണമെന്നില്ല ഞാന്‍ ഒരാഴ്ച മുമ്പ്‌ ഇന്റര്‍വ്യൂ എടുത്തതാണ്....''
അവന്‍ പുറത്തേക്ക് പോയി....
നിമിഷങ്ങള്‍ കടന്നു പോയി..എന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു.....എന്നെ കാണുമ്പോള്‍ എന്തായിരിക്കും അവളുടെ പ്രതികരണം...
മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു..
അവള്‍ അകത്തേക്ക് വന്നു....ചുവന്ന ടി ഷര്‍ട്ട്‌ ഉം നീല ജീന്‍സും..അവള്‍ തടിച്ചിരുന്നു...ഒരുപാട്....കയ്യിലെ ബാഗില്‍ നിന്നും പുറത്തേക്ക് ചാടി നില്‍ക്കുന്ന സണ്‍ ഗ്ലാസ്‌ ....മുഖത്ത്‌ കടും മേക്കപ്പിന്റെ തിളക്കം......എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...കൈ നിറയെ നനഞ്ഞ തുണികളുമായി എന്നും ടെറസ്സിലേക്ക് പടികയറിപ്പോയ്കൊണ്ടിരുന്ന ആ പെണ്‍കുട്ടി തന്നെയാണോ ഇത് ?????......
തിളക്കമില്ലാത്ത വെള്ളാരം കണ്ണുകള്‍ കൊണ്ട്  അവള്‍ എന്നെ നോക്കി....എന്നെ തിരിച്ചറിഞ്ഞെന്നു ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു...മനസ്സിലാക്കാന്‍ പ്രയാസമുള്ള ഭാവങ്ങള്‍ അവളില്‍ മിന്നി മറഞ്ഞു....
എനിക്കാ മുഖത്തേക്കു നോക്കാന്‍ പേടി തോന്നി....
എനിക്കിവളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ലേ...?
കുറച്ചു നേരത്തേക്ക് മുറിയില്‍ നിശ്ശബ്ദതയായിരുന്നു.....പെട്ടെന്ന് കയ്യിലെ ബാഗ്‌ മേശപ്പുറത്തേക്ക് വച്ച് കൊണ്ട് അവള്‍ പറഞ്ഞു...
''ട്വന്റിഫൈവ്  തൌസന്റ്  ബക്ക്സ് ''.........
ഞാനവളെ പകച്ചു നോക്കി.....അവളുടെ ശബ്ദം പഴയ ശാലിനിയുടെതായിരുന്നില്ല ........
''എന്റെ ഒരു ദിവസത്തിന് ഇരുപത്തിഅയ്യായിരം രൂപയാണ്....അറിഞ്ഞില്ലെന്നുണ്ടോ....''
എനിക്ക് സംസാരിക്കാനായില്ല.....
എന്റെ നില്‍പ്പ് കണ്ടു അവളുടെ മുഖഭാവം മാറുന്നതു കണ്ടു....എന്റെ മുഖത്ത്‌ നോക്കാതെ നേര്‍ത്ത സ്വരത്തില്‍ അവള്‍ പറഞ്ഞു.....
''നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത് എന്നെനിക്കറിയില്ല...പക്ഷെ ഒരിക്കലും എന്നെ തേടി വരരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു......ഇത് ഞാന്‍ തിരഞ്ഞെടുത്ത വഴിയാണ്......എനിക്ക് ഈ ലോകത്ത് ആരുമായും ഒരു അറ്റാച്ച്മെന്റും ഇല്ല.....ഞാന്‍ ചീത്തയായിപ്പോയി എന്ന് സ്വയം കരുതുന്നുമില്ല...അത് കൊണ്ട് തന്നെ എന്റെ ശരീരത്തെ ഇഷ്ടപ്പെടുന്നവരെയാണ് എനിക്കിഷ്ടം..''
അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി...
''പക്ഷെ ശാലിനീ ഞാന്‍...''
എന്നെ തുടരാന്‍ അവള്‍ അനുവദിച്ചില്ല..
''നിങ്ങള്‍ക്ക് പരിചയമുള്ള ഒരു ലോകമല്ല എന്റേത്...ഞാന്‍ കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ ലോകം നിങ്ങള്‍ക്ക് പുസ്തകങ്ങളിലും സിനിമകളിലുമേ കാണാന്‍ കഴിയൂ...ഒരു വേശ്യയുടെ സുവിശേഷ പ്രസംഗത്തിന് കാതോര്‍ക്കുന്നത് നിങ്ങള്‍ സദാചാരവാദി കള്‍ക്ക് ചേര്‍ന്നതുമല്ല ......എന്നെ കാണാന്‍ വരുന്നവരെല്ലാവരും എന്റെ കസ്റ്റമെര്‍സ് ആയിരിക്കാനാണ്‌ എനിക്കിഷ്ടം....അതുകൊണ്ട്......ഇഫ്‌ യു ആര്‍ ഇന്ററസ്റ്റഡ്.....യു കാന്‍ സ്റ്റേ....ഓര്‍ പ്ലീസ് ലീവ്...''
പതുക്കെ എഴുന്നേറ്റു...
പുറത്തു ബാലചന്ദ്രനെ കണ്ടില്ല...അവന്‍ താഴെ കാറില്‍ വെയിറ്റ് ചെയ്യുകയായിരുന്നു.....
കാറിലേക്ക് കയറുമ്പോള്‍ അവന്‍ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു...
''ഇപ്പോള്‍ നിനക്ക് കാര്യങ്ങള്‍ കുറെയൊക്കെ മനസ്സിലായെന്നു തോന്നുന്നു...എന്റെ മുഖഭാവം ശ്രദ്ധിച്ച്‌ അവന്‍ പറഞ്ഞു.....കഴിഞ്ഞ ആഴ്ച അവളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അവളുടെ കഴിഞ്ഞ കാലത്തെപ്പറ്റി ഒന്നും അവള്‍ പറഞ്ഞിരുന്നില്ല...തന്റെടിയായ ഒരു സ്ത്രീ ആയാണ് ഞാന്‍ അവളെ കണ്ടത്...ആ ടോണില്‍ ആണ് അവള്‍ സംസാരിച്ചതും..പിന്നെ നീ പറഞ്ഞപ്പോഴാണ് കൂടുതല്‍ അറിയുന്നത്....എസ് എസ് എല്‍സി ക്ക് ഇത്രയധികം മാര്‍ക്ക്‌ വാങ്ങിയ കുട്ടിയായിരുന്നു അവളെന്നൊക്കെ ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസം...ആ... പിന്നെ ദൈവം ഓരോന്ന് തീരുമാനിച്ചിട്ടുണ്ടല്ലോ .........''
അവന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി..
എന്റെ സ്വാര്‍ത്ഥമായ മനസ്സ് പക്ഷെ വളരെ ശാന്തമായിരുന്നു....
അവള്‍ സന്തോഷവതിയാണല്ലോ.....അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്...??..
നിസ്സംഗതയോടെ കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു....
പോവുകയല്ലേ..??....
ബാലചന്ദ്രന്‍ സന്ദേഹത്തോടെ എന്നെ നോക്കി..
ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പ്രസ്സില്‍ അപ്പോഴും ബാലചന്ദ്രന്റെ ലേഖനം പ്രിന്റ്‌ ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നില്ല...............................

29 comments:

ash said...

കഥ നന്നായിരിക്കുന്നു... ഒരു പെണ്ണ് ഒറ്റപ്പെട്ട് പോയാലുള്ള അവസ്ഥ ഇതൊക്കെ തന്നെ... ആര്‍ക്കാണു അവളോട് ദയ ? അവള്‍ തെറ്റുകാരിയാണോ? ആരാണു തെറ്റുചെയ്തതു??? അവളുടെ വിധികര്‍ത്താവോ? ഈ വഴിയല്ലാതെ അവള്‍ക്ക് മറ്റൊരു വഴി ഉണ്ടായിരുന്നു ... അവിടെയും തെറ്റ് വിധിയുടെതല്ല കപട ദയ കാട്ടുന്ന മനുഷ്യന്റേത് തന്നെ ....

മുരളി I Murali Mudra said...

ഇത് നളിനി ജമീലയുടെ കഥയല്ല നളിനി ജമീലമാരുടെ കഥയാണ്‌....

Unknown said...

:)

desertfox said...

Nice :)

വരവൂരാൻ said...

''നിനക്കു എസ് എസ് എല്‍ സി ക്ക് എത്ര മാര്‍ക്കുണ്ടായിരുന്നു???''
''നാന്നൂറ്റിഎണ്‍പത്തിഒന്‍പത് ''....
ഞാന്‍ ശരിക്കും ഞെട്ടി എഞ്ചിനീയാറായ എനിക്ക് അഞ്ചു മാര്‍ക്ക് കുറവായിരുന്നു.......

എനിക്കു അതിലും കുറവായിരിന്നു...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.. ആശംസകൾ

Typist | എഴുത്തുകാരി said...

അയാള്‍ വിചാരിച്ചിരുന്നെങ്കില്‍, അവളെ രക്ഷപ്പെടുത്താമായിരുന്നു. ഇല്ലേ?

Anonymous said...

രക്ഷപ്പെടുത്താന്‍ പല വഴികളൂണ്ടായിരുന്നത് കഥാകൃത്ത് കണ്ടിട്ടില്ല. കഥാകൃത്ത് കഥാപാത്രത്തെ ഒരേ ഒരു മൂശയിയിലിട്ട് വാര്‍ത്തു

പാവത്താൻ said...

ഓരൊരുത്തര്‍ക്കും ഓരോ കഥ.എല്ലാ കത്തയ്ക്കും ഒരേ അവസാനം...

മുരളി I Murali Mudra said...

@ആഷ : നന്ദി..അവളുടെ കാരക്ടരിനെ ന്യായീകരിക്കാന്‍ കഴിയില്ല, എങ്കിലും സഹാനുഭൂതിയുള്ളവര്‍ എന്ന് പറയുന്ന സമൂഹം തന്നെയാണ് അവളെ അങ്ങിനെ ആക്കിത്തീര്‍ത്തത്..
@നന്ദു : നന്ദി..
@ desert fox: നന്ദി..
@ വരാവൂരാന്‍: s.s.l.c mark വെറും അതിശയോക്തി മാത്രമല്ല ...ഞാന്‍ കേട്ടറിഞ്ഞ ഇതുപോലൊരു കഥാപാത്രം ഉയര്‍ന്ന മാര്‍ക്കോട് കൂടിയ ബിരുദധാരിണി ആയിരുന്നത്രെ..
@ Typist | എഴുത്തുകാരി : അവളെ അയാള്‍ക്ക്‌ തീര്‍ച്ചയായും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു...പക്ഷെ ഉള്ളിന്റെ ഉള്ളിലെ സ്വാര്‍ത്തത അതില്ലാതാക്കി..
@അനോണി : തീര്‍ച്ചയായും ഉള്‍ക്കൊള്ളുന്നു താങ്കളുടെ അഭിപ്രായം..രക്ഷപ്പെടുത്താന്‍ പല വഴികളുണ്ടായിരുന്നു എന്നത് ശരിയാണ്..പക്ഷെ നല്ലവരും ഭാഗ്യവാന്മ്മാരും മാത്രമുള്ള ഒരു സമൂഹം മാത്രമല്ലല്ലോ നമുക്കുള്ളത്....പിന്നെ കഥാപാത്രം അവസാനം പറയുന്ന വാക്കുകളില്‍ അവളുടെ ശബ്ദം വ്യക്തവും സ്പുടവുമാണ്....അതുകൊണ്ടാണ് നളിനി ജമീല എന്ന പേരിട്ടത് തന്നെ..
@ പാവത്താന്‍ : സത്യമാണ്....പല കഥകളാണെങ്കിലും മിക്ക കഥകളുടെയും അവസാനം ഒരേ പോലെ തന്നെ...അതാണല്ലോ നമ്മുടെ സമൂഹം..

Anonymous said...

Nice story...little bit lengthy but there is a good flow of language...beautiful narration.....

വിന്‍സ് said...

കൊള്ളാം..വളരെ നന്നായിരിക്കുന്നു.

ഗൗരിനാഥന്‍ said...

good story...

നാടകക്കാരന്‍ said...

കൊള്ളാം നല്ല ആഖ്യാൻ രീതി
പിന്നീല്ലാത്തിനും ഒടുവിൽ ദൈവം ഓരോന്നു തീരുമാനിച്ച്ചിരിക്കും എന്ന്നു പറയുന്നതിനോട് എന്തോ,,ഒരു വിയോജിപ്പ് . തങ്കളേപ്പോലുള്ള ഒരു ശകതനായ കഥാകൃത്തിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ല ഇത്രയേറേ അനുഭവങ്ങൾ ഉണ്ടായിട്ടും അതിനു കാരണക്കാരായ ആൾക്കാർ ഉണ്ടായിട്ടും ദൈവം എന്ന വിഡ്ഡിത്തരത്തെ കൂട്ടു പിടിക്കുന്ന ഈ പ്രവണത ഒന്നവസാനിപ്പിച്ചു കൂടെ..

മുരളി I Murali Mudra said...

@ഭവ്യ : നന്ദി..അല്‍പ്പം നീളക്കൂടുതല്‍ ഉണ്ട്...വായിക്കുമ്പോള്‍ ബോറടിക്കുന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം.
@ വിന്‍സ്‌ : നന്ദി വീണ്ടും വരിക..
@ ഗൗരിനാഥന്‍ : കണ്ടത്തില്‍ സന്തോഷം ..
@: നാടകക്കാരന്‍ : നല്ല നിരൂപണത്തിന് നന്ദി..പിന്നെ താങ്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്...ഒരു കഥാപാത്രത്തിന്റെ ആത്മഗതം എന്ന രീതിയില്‍ മാത്രമാണ് അതെഴുതിയത്...ഒരു ഒളിച്ചോടല്‍ ആയിരുന്നില്ല...പിന്നെ അതല്ലേ നമ്മുടെ എല്ലാവരുടെയും ശീലം...അവസാനം എല്ലാം ദൈവമാണ് ചെയ്തത് എന്ന് പറഞ്ഞു ഒരു ഒഴിഞ്ഞുകളയല്‍...ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അതൊരു ഓര്‍മപ്പെടുത്തല്‍ ആണെന്ന് തോന്നി...
വളരെ നന്ദി..വീണ്ടും വരിക..

വിജിത... said...

കൊള്ളാം...

കണ്ണനുണ്ണി said...

കേവലം കഥ എങ്കിലും കുറച്ചു ചിന്തകള്‍ മനസ്സില്‍ ബാക്കി വെച്ച് പോയി...
ശാന്തമെന്കിലും മനോഹരം

കുക്കു.. said...

നല്ല കഥ തന്നെ...പക്ഷേ അവളെ രക്ഷപ്പെടുത്താമായിരുന്നില്ലേ...?
സൈഡ് ല്‍ കൊടുത്തിരിക്കുന്ന പടവും ഇഷ്ട്ടപ്പെട്ടു..
:)

Ashly said...

നല്ല എഴുത്ത്, കഥ ഇഷപെട്ടു

നീര്‍വിളാകന്‍ said...

നല്ല കഥനരീതി മുരളീ.... ഇഷ്ടപ്പെട്ടു.

ഞാന്‍ ഇവിടെയെത്തി എന്റെ ലൊകത്തേക്കും ഒന്നു സന്ദര്‍ശിക്കുക...

http://keralaperuma.blogspot.com/

http://neervilakan.blogspot.com/

രഞ്ജിത് വിശ്വം I ranji said...

കഥ നന്നായി അല്പം നീളം കൂടിപ്പോയോ എന്നൊരു സംശയം.. അതുപിന്നെ എഴുത്തുകാരനല്ലേ തീരുമാനിക്കുന്നത് എത്ര എഴുതണം എന്ന് അല്ലേ. പാരഗ്രാഫ് തിരിക്കുക കൂടി ചെയ്താല്‍ വായനാസുഖം കൂടുമെന്നു തോന്നുന്നു.

Unknown said...

ആത്മകഥാംശമുളള ഒരു കഥ ഇനി അങ്ങിനെയലെങ്കിലും നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Anonymous said...

not getting words to comment......

jayanEvoor said...

കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു.

'നിനക്കു എസ് എസ് എല്‍ സി ക്ക് എത്ര മാര്‍ക്കുണ്ടായിരുന്നു???''
''നാന്നൂറ്റിഎണ്‍പത്തിഒന്‍പത് ''....
ഞാന്‍ ശരിക്കും ഞെട്ടി എഞ്ചിനീയാറായ എനിക്ക് അഞ്ചു മാര്‍ക്ക് കുറവായിരുന്നു.......

എനിക്കു അതിലും കുറവായിരിന്നു...

ലോകം എത്ര വിചിത്രം!

Anonymous said...

മനോഹരമായ എഴുത്ത് മച്ചൂ...
ഇവിടെ വന്നും പറയാതിരിക്കാന്‍ വയ്യ....

സ്വതന്ത്രന്‍ said...

മറ്റൊരു നളിനി ജമീല .യേശുദാസ് സംഗീതം വില്‍ക്കുന്നു ,മോഹന്‍ലാല്‍ അഭിനയം
വില്‍ക്കുന്നു ,എം .ടി തന്റെ സാഹിത്യം വില്‍ക്കുന്നു .അതുപോലെ അവള്‍ കാമം വില്‍ക്കുന്നു .
കേരളത്തില്‍ ഒരു റെഡ് സ്ട്രീട്ടിനുവേണ്ടി നമുക്ക് കാത്തിരിക്കാം .
എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

മുരളി I Murali Nair said...

@വിജിത : നന്ദി
@ജെന്ഷിയ : വീണ്ടും വരിക
@കണ്ണനുണ്ണി : നന്ദി..വീണ്ടും വരിക
@കുക്കു : അവളെ രക്ഷപ്പെടുത്തിയാല്‍ 'നളിനി ജമീല' എന്ന പേരിടാന്‍ കഴിയില്ലല്ലോ...(രക്ഷപ്പെടുത്തണം എന്നായിരുന്നു എന്റെയും ആഗ്രഹം ..)
@ captian : നന്ദി വീണ്ടും വരണം
@നീര്‍വിളാകന്‍ : ഇവിടെ വന്നതില്‍ നന്ദി അജിത്തെട്ടാ...തീര്‍ച്ചയായും സന്ദര്‍ശിക്കാം..
@രഞ്ജിത്ത് വിശ്വം : നല്ല അഭിപ്രായത്തിന് നന്ദി...അടുത്ത പോസ്റ്റില്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം...
@മുഹമ്മദ്‌ സഗീര്‍: നന്ദി സഗീര്‍ജി..ആത്മകഥാംശം ഒരു പൊടിക്ക് ഉണ്ട് എന്നത് സത്യമാണ്....ബാക്കിയും കണ്ടതും കേട്ടതും ഒക്കത്തന്നെ..
@മൈത്രേയി : നന്ദി..
@ജയന്‍ :നന്ദി..സത്യമാണ്..ഈ ലോകം വളരെ വിചിത്രം തന്നെ..
@കൊച്ചു : താങ്ക്സ് ഡാ...വീണ്ടും വാ..

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ നന്നായിരിക്കുന്നു!

Suraj P Mohan said...

വളരെ അധികം ഹൃദയ സ്പര്‍ശിയായ കഥ

shijina said...

Ethe pole orupad jeevithangal..Ella vazhikalum adayumbol maranathe varikkathe swantham swapnangalum sareeravum vilkkappettu jeevikkunna orupad salinimar.

Orupad nannayirikkunnu...