14 September 2009

ഉല്‍പേഷ് കുമാര്‍ എങ്ങിനെ കള്ളനായി??


ജീവിതത്തില്‍ ചില്ലറ തെറ്റുകളേ കാമാക്ഷിയമ്മ ചെയ്തിട്ടുള്ളൂ....
അതിലൊരു തെറ്റില്‍ നിന്നാണ് യു കെ ഉല്‍പേഷ് കുമാറിന്റെ ജനനം
ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ കാമാക്ഷിയെ പെണ്ണുകാണാന്‍ വന്ന ദിവസം....
റിസഷന്‍ ബാധിച്ച ഐ ടി കമ്പനിക്ക്‌ പുതിയ പ്രൊജക്റ്റ്‌ കിട്ടിയപോലെയായിരുന്നു കാമാക്ഷിയുടെ അച്ഛന്‍ ശാര്‍ങ്ങധരന്‍ പിള്ളയ്ക്ക്......
എട്ടിലോ പതിനാറിലോ മറ്റോ ചൊവ്വ കേറി കോണ്‍ തെറ്റി നില്‍ക്കുകയായിരുന്ന കാമാക്ഷി, 'അവളുടെ രാവുകളിലെ' സീമചേച്ചിയെ മനസ്സില്‍ ധ്യാനിച്ച് ,മുന്നില്‍ കൊണ്ടുവച്ച അവലോസുണ്ട എടുക്കണോ വേണ്ടയോ എന്ന് വ്യാകുലപ്പെടുന്ന ഉല്‍പ്പലാക്ഷന്‍ ചേട്ടനേ നോക്കി തലകുനിച്ചു നാണത്തോടെ കാലിന്റെ തള്ളവിരല് കൊണ്ടു നിലത്തു മൂന്നു ട്രയാംഗിളും രണ്ടു സര്‍ക്കിളും വരച്ചുകളഞ്ഞു...!!!!കൂട്ടത്തില്‍ കടക്കണ്ണിന്‍ മുനകൊണ്ട് രണ്ടു എസ്സെമ്മെസ്സും......
ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ വീണു...വീണുവെന്ന് പറഞ്ഞാല്‍ നടുവുംതല്ലി വീണു..
ആ വീഴ്ചയില്‍ നിന്നാണ് ഉല്‍പേഷ് കുമാര്‍ എന്ന ഉല്‍പു വിന്റെ പിറവി...
ഉല്‍പേഷ് ഞങ്ങളുടെ നാട്ടിലെ ആസ്ഥാന കാമുകനാണ്....
അല്‍പ്പം കറുത്തതാണെന്നോഴിച്ചാല്‍ മറ്റു ബ്ലാക്ക്‌ മാര്‍ക്സ് ഒന്നുമില്ല....
അല്‍പ്പമെന്നു പറയുമ്പോള്‍ രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ചടിച്ചു നോക്കിയാലും കാണാറില്ല...
താന്‍ ജനിച്ചു വീണപ്പോള്‍ തീക്കട്ട പോലെയായിരുന്നു എന്നാണ് ഉല്‍പ്പു പറയുന്നതു...കണ്ടു പേടിച്ച നേഴ്സ് അപ്പൊ തന്നെ എടുത്ത്‌ വെള്ളത്തിലിട്ടത്രേ...അങ്ങനെ കരിഞ്ഞു പോയി.(ദാറ്റ്‌ സ് ദ സീക്രറ്റ്‌ ഓഫ് മൈ കളര്‍ )
ഉല്‍പ്പുവിന്റെ നിറത്തെ കുറിച്ചു വേറെയും ഒരുപാടു കഥകളുണ്ട്..
പണ്ടു ഗോവയില്‍ ടൂറിനു പോയപ്പോള്‍ ഒരു ഹിന്ദിക്കാരി കൊച്ചിനെ ഇടിവെട്ടിയ ഒരു തെങ്ങിന്റെ കടയ്ക്കലിരുന്ന് ഉല്‍പ്പു വളയ്ക്കാന്‍ ശ്രമിച്ചു
ഉല്‍പ്പു വിന്റെ 'ഗെറ്റപ്പ്‌ ആന്‍ഡ്‌ സെറ്റപ്പ് ' കണ്ടു കൊച്ചു ചോദിച്ചു.
''ക്യാ കര്‍ത്താ ഹേ ??
ഹിന്ദി കേട്ട ഉല്‍പ്പുവിന്റെ മുഖം ജപ്പാന്‍ ബ്ലാക്കില്‍ ജനതാസെം വീണപോലെയായി..
ദെ ലവളും 'എന്താ കറത്തേ'ന്നു ചോദിക്കുന്നു...
''വെയില് കൊണ്ടു കറത്തതാ '' ..ഉല്‍പ്പു ആത്മാര്‍ഥമായി പറഞ്ഞു.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു ശിഷ്ടകാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ച അച്ചാച്ചന്‍ ശാര്‍ങ്ങധരന്‍ പിള്ളയെ ചുമ്മാ രണ്ടു തെറിയും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അന്ന് ഉല്‍പ്പു..
വരുന്ന വഴിയാണ് അയല്‍വാസിയും പഞ്ചായത്തിന്റെ പൊതുസ്വത്തായ കുടുംബശ്രീ സരസുവിന്റെ നടുക്കത്തെ പുത്രിയും നാട്ടിലെ ഒടുക്കത്തെ ഫിഗറുമായ കുമാരി ശാരിക ചെഞ്ചുണ്ടില്‍ ഡബിള്‍ മിന്റ് ഗമ്മു മായി മന്ദം മന്ദം നടന്നു വരുന്നതു കണ്ടത്....
ശാരൂ.... എന്ന് വികാരലോലമായി വിളിക്കാന്‍ തോന്നിയെങ്കിലും അവടപ്പന്‍ ഇടിവെട്ടി സുരേന്ദ്രന്റെ
അതികഠിനമായ കൈത്തണ്ടകള്‍ ഓര്‍മയിലേക്ക് വന്നപ്പോള്‍ ഉല്‍പ്പു മെല്ലെ തുപ്പലിറക്കി..
ആസ് യൂഷ്വല്‍ ജിന്‍ജര്‍ കടിച്ച മങ്കിയെപ്പോലെ ഒരു ചിരിയും ചിരിച്ചു വെള്ളവുമിറക്കി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുമാരി ശാരികയില്‍ നിന്നും ഒരു ചോദ്യം..
''എനിക്കൊരുപകാരം ചെയ്യ്വോ..???''
ഉല്‍പ്പുവിനു തങ്ങളിപ്പോള്‍ കാശ്മീരിലെ മഞ്ഞുമലകളിലാണെന്നും ഇരുപത്തിനാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്ണുങ്ങള്‍ തങ്ങള്‍ക്കു ചുറ്റും കോറസ്‌ പാടി ഡാന്‍സ് ചെയ്യുന്നുണ്ടെന്നും തോന്നി...
പഞ്ചായത്തിന്റെ സ്വന്തം 'നമിത' ശാരികയാണ് മൊഴിഞ്ഞത്.......!!!!!!!!!!!!!!!!
പാട്ടും ഡാന്‍സും കഴിഞ്ഞപ്പോഴാണ് താന്‍ ശാരികയുടെ മുന്നില്‍ വായും പൊളിച്ചു നിക്കുകയാണെന്ന് ഉല്‍പ്പുവിനു മനസ്സിലായത്.വാര്‍ണിംഗ് ലെറ്റര്‍ കിട്ടിയ ടീം ലീഡറെ പ്പോലെ ഉല്‍പ് സ് ഉഷാറായി.
''എന്താ ശാരൂ........''
ആ വിളിയില്‍ രണ്ടു ലോഡ് സ്നേഹം കലക്കിയിരുന്നു..
''വേറാരോടും പറയരുത്........ഉല്പ്പേട്ടനായത് കൊണ്ടു പറയുവാ......''
പുഞ്ചിരിയില്‍ നഞ്ചുപുരട്ടി ശാരിക ജൂനിയര്‍ സരസുവായി.......
ഉല്‍പ്പു പിന്നേം കുളിരുകൊണ്ടു....ശാരു എന്നോട് സ്വകാര്യം പറയുന്നു...
ആ സമയം ശാരു ഒസാമ ബിന്‍ ലാദനെ വേണമെന്നു പറഞ്ഞാലും ഉല്‍പ്പു പിടിച്ചോണ്ട് കൊടുത്തേനെ..
''എന്റെ വീട്ടിന്റെ ചുറ്റും രാത്രി ആരോ കിടന്നു കറങ്ങുന്നുണ്ട്....രാത്രി ഒരു പന്ത്രണ്ടര ഒരു മണി ആകുമ്പോള്‍
പുറത്തു നിന്നും ആരോ ടോര്‍ച്ചടിക്കുന്നത് കാണാം..ആരാന്നറിയില്ല കുറെ ദിവസമായി...... അച്ഛനുമമ്മയ്ക്കുമൊന്നും ഒന്നും അറിയില്ല......ഉല്‍പ്പേട്ടനു പറ്റുമെങ്കില്‍ രാത്രി ഒന്നു എന്റെ വീട്ടില്‍ വന്നു നോക്കാമോ..വേറാരോടും പറയണ്ട...''
കടക്കണ്ണില്‍ ഉല്‍പ്പുവിനെ വറുത്തെടുത്ത് കൊണ്ടു ശാരു പറഞ്ഞു....
ഉല്‍പ്പുവിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....
ശാരുവിന്റെ ഹൃദയത്തില്‍ പത്തു സെന്റ് വാങ്ങാന്‍ പറ്റിയ അവസരം......
ശാരു ഉല്‍പ്പുവിനോട് അല്‍പ്പം കൂടി ചേര്‍ന്നു നിന്നു കൊണ്ടു പറഞ്ഞു...
''ഞാന്‍ ഇതു വേറാരോടെങ്കിലും പറഞ്ഞാല്‍ അവര്‍ തെറ്റിദ്ധരിക്കും അതാ ഉല്‍പ്പേട്ടനോട് പറഞ്ഞെ....
കള്ളന്മാരാണോ അതോ വേറെ വല്ല ഉദ്ദേശ്യമാണോ എന്നറിയില്ല...ഉല്‍പ്പേട്ടന്‍ മുറ്റത്തു ഒളിച്ചിരുന്നാല്‍ മതി വേണമെങ്കില്‍ ഞാന്‍ വരാന്തയില്‍ വന്നിരിക്കാം....''
ഉല്‍പ്പുവിന്റെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി....
എത്ര അവസരങ്ങളാണ് ഒത്തുവരുന്നതു ..!!!.....അന്നാദ്യമായി ഉല്‍പ്പുവിനു ഗുരുവായൂരപ്പന്‍ കീ ജയ് എന്ന് വിളിക്കാന്‍ തോന്നി....പിന്നെ ചെറിയൊരു സംശയവും .....ഞാനല്ലാതെ വേറാരാണപ്പാ ....പാതിരാക്ക്‌ ശാരുവിന്റെ വീട്ടിനു ചുറ്റും കിടന്നു കറങ്ങുന്നത് ??
കുറെ നേരം കൂടി ശാരുവിനോട് 'ചാറ്റ'ല്‍ മഴയില്‍ നനഞ്ഞു ജലദോഷം പിടിപ്പിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് കാലമാടന്‍ ചെത്തുകാരന്‍ പുഷ്ക്കരന്‍ വരുന്നത്...
ദുഷ്ടന് ഈ വഴിയേ കണ്ടുള്ളൂ ഇപ്പൊ വരാന്‍...ഉല്‍പ്പു മനസ്സില്‍ പ്രാകി..
''എന്തേ നടുറോട്ടില്‍ ഒരു കിന്നാരം......''
പുഷ്ക്കരന്‍ ദുഷ്കരനായി....
പുഷ്കരനെ കണ്ടതും ശാരു ബമ്പറും കുലുക്കി ഒറ്റപ്പോക്ക്‌...
ശാരുവിന്റെ അമ്മ സരസുവും പുഷ്കരനും തമ്മില്‍ എന്തോ 'ഡിങ്കോഡാല്‍ഫി' ഉണ്ടെന്നുള്ളത് നാട്ടില്‍ പാട്ടാണ്..
പുഷ്കരനെ കുത്തിക്കൊല്ലാന്‍ തോന്നിയെങ്കിലും അയാളുടെ കയ്യിലും തുടയിലും നെഞ്ചിലുമൊക്കെയുള്ള മസില്‍സ് കണ്ടപ്പോള്‍ (നാട്ടിലെ ഏക 'സിക്സ് പായ്ക്ക് ' ആണ് പുഷ്ക്കരന്‍ ) ഉല്‍പ്പു സ്വയമടങ്ങി...
പിന്നെ പുരയ്‌ക്കടങ്ങിയതും സ്റ്റാര്‍ സിങ്ങര്‍ കണ്ടു പണ്ടാരടങ്ങുകയായിരുന്ന അമ്മ കാമാക്ഷി ,അച്ഛന്‍ ഉല്‍പ്പലാക്ഷന്‍,അച്ചാച്ചന്‍ ശാര്‍ങ്ങധരന്‍ പിള്ള , അയലോക്കത്തെ സുമത്യേച്ചി എന്നിവരെ മൈന്‍ഡ് ചെയ്യാതെ വൈരാഗ്യത്തോടെ കട്ടിലില്‍ വെട്ടിയിട്ട പോലെ പോയി കിടന്നു
പിന്നെ ക്രൂരമായി ക്ലോക്കില്‍ നോക്കി സൂചികളെ ഓടിച്ചു എല്ലാം കൂടി പത്തരയാക്കി..
പത്തെ മുക്കാലായപ്പോള്‍ ജെയിംസ്‌ ബോണ്ട്‌ ,ഷെര്‍ലക്‌ ഹോംസ് ,ഏഷ്യാനെറ്റ്‌ ന്യൂസ് എന്നിവരെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടു രണ്ടു കത്തികളും അരയില്‍ വച്ചു പുറകുവശത്തെ വാതിലും തുറന്നു പതുക്കെ ഇടിവെട്ടിയുടെ വീട് ലക്ഷ്യമാക്കി മൂവ് ചെയ്തു..
അപ്രതീക്ഷിതമായ ഏതു ആക്രമണവും നേരിടാന്‍ സജ്ജമായിട്ടാണ് പോക്ക്‌...മൊബൈല്‍ ഫോണ്‍ ഒരു കവറില്‍ പൊതിഞ്ഞു 'വലെറോ' ക്കുള്ളില്‍ തിരുകി( എന്ന് വച്ചാല്‍ ബസ്‌ സ്റ്റാന്‍ഡിലെ തൂണിന്റെ ചോട്ടില്‍ വച്ചു 'ടപ്പേ' 'ടപ്പേ' ന്നു ഇലാസ്റ്റിക്കും വലിച്ചു പൊട്ടിച്ചോണ്ട് ഒന്നെടുത്താല്‍ പത്ത് രൂപ മൂന്നെടുത്താല്‍ ഇരുപത്തഞ്ച് രൂപാന്നും പറഞ്ഞോണ്ട് വില്‍ക്കുന്ന 'ആ' സാധനം തന്നെ) കയ്യിലും കാലിലുമൊക്കെ എണ്ണയും പുരട്ടി അസ്സല്‍ ആരോമല്‍ ചേകുസ് ആയിട്ടാണ് പോക്ക്‌.
ഉള്ളിലെ ചെറിയ പേടിയെ അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി എന്നിങ്ങനെ പലര്‍ക്കുമായി വീതിച്ചു കൊടുക്കുന്നുമുണ്ട്‌...
സരസുസ്‌ ഹൌസില്‍ എത്തിയതും കടപ്പയില്‍ നാരങ്ങാനീരുറ്റിയത് പോലെ ആ ഇരുട്ടിലും ഉല്‍പ്പുവിന്റെ മുപ്പത്തൊന്നു പല്ലുകള്‍ പ്രകാശിച്ചു. (ഒരെണ്ണം കഴിഞ്ഞ ചിങ്ങത്തിലെ ഗാനമേളയ്ക്ക് 'ലേഡീസ് സൈഡില്‍' അലമ്പുണ്ടാക്കിയപ്പോള്‍ സംഘാടകസമിതിക്കാര്‍ അടിച്ച് താഴെയിട്ടതാണ്)
എന്താ കാരണം ??
വരാന്തയിലെ തൂണിന്റെ മറവിലതാ സെയില്‍സ്‌ മാന്‍മ്മാരില്ലത്ത ആഭരണക്കട പോലെ ശാരു പുഷ്പിച്ചു നില്ക്കുന്നു.....!!!!!!!
ഉള്ളിലെ വികാരങ്ങളെ റബ്ബര്‍ ബാന്‍ഡിട്ടു ടൈറ്റു ചെയ്തടക്കിക്കൊണ്ട് ഉല്‍പ്പു ശാരുവിന്റെ ചാരെ ചെന്നു...
''ഉല്‍പ്പേട്ടന്‍ ആ തെങ്ങിന്റെ ചോട്ടില്‍ ഒളിച്ചിരുന്നോ....ഞാന്‍ മുറിയിലുണ്ടാകും...ആരെങ്കിലും വര്വാണെങ്കില്‍ ആളെ മനസ്സിലാക്കി വച്ചാല്‍ മതി....ഒച്ചയൊന്നും ഉണ്ടാക്കണ്ട...''
ശാരു ലോലയായി ഉല്‍പ്പുവിന്റെ കാതിലോതി...
'' ഛെ... വരുന്നവനെ പിടിച്ചു രണ്ടു പൊട്ടിച്ചു ശാരുവിന്റെം നാട്ടുകാരുടേം മുന്നില്‍ ഒന്നു ഷൈന്‍ ചെയ്യാം എന്ന് വിചാരിച്ചതാണ് അതിനാണ് കത്തിയും കുന്തവുമെല്ലാം എടുത്തിറങ്ങിയത്...ഇതിപ്പോ ലവള്‍ ആളെ നോട്ട് ചെയ്‌താല്‍ മാത്രം മതീന്നാണല്ലോ പറയുന്നേ.......''
ഉല്‍പ്പുവിനു സ്വല്‍പ്പം നിരാശ തോന്നിയെങ്കിലും ശാരുവിന്റെ ഹാര്‍ട്ടിലേക്ക് ഒരു മെട്രോ റെയില്‍പ്പാലമിടാനുള്ള ചാന്‍സ് ആണ് ഒത്തുവന്നിരിക്കുന്നതെന്നു കരുതി സമാധാനിച്ചു കൊണ്ടു ശാരു പറഞ്ഞ തെങ്ങിന്റെ കടയ്ക്കല്‍ ചെന്നിരുന്നു.
ശാരുവാണേല്‍ അകത്ത് കയറി വാതിലുമടച്ചു കളഞ്ഞു....
ഉല്‍പ്പുവിന്റെ ഏക ആശ്വാസം ശാരു ജനലിലൂടെ തന്നെ നോക്കിയിരിക്കുന്നുണ്ടാവും എന്നതായിരുന്നു....
നാല്‍പ്പത്തി മൂന്നാമത്തെ കൊതുകിനെ അടിച്ച് കൊല്ലുമ്പോഴാണ്‌
വിറകുപുരയ്ക്കടുത്തുനിന്നും ഒരു കാല്‍പ്പെരുമാറ്റം ഉല്‍പ്പുവിന്റെ റഡാര്‍ പിടിച്ചെടുക്കുന്നത്...
ഉല്‍പ്പുവിലെ സ്പൈ ഉണര്‍ന്നു.....മുട്ടുകാലില്‍ ഇഴഞ്ഞു പതുക്കെ വിറകുപുരയുടെ അടുത്തെത്തി ...........അവിടെ ഏതോ ഒരാള്‍ മുണ്ടും മടക്കിക്കുത്തി നില്‍പ്പുണ്ട്‌ പക്ഷെ മുഖം കാണാന്‍ കഴിയുന്നില്ല.....ഉല്‍പ്പു പിന്നേം ഇഴഞ്ഞു ........അയാള് നില്ക്കുന്ന മണ്‍തിട്ടയുടെ കീഴെ ചെന്നു പതുങ്ങിയിരുന്നു കൊണ്ടു പതുക്കെ മുകളിലേക്ക് നോക്കി...ഇരുട്ടായത് കൊണ്ടു ആളെ മനസ്സിലാകുന്നില്ല....ഒരു നിഴലുപോലെയേ കാണാന്‍ കഴിയുന്നുള്ളൂ....പെട്ടന്നയാള്‍ അരയില്‍ നിന്നും എന്തോ എടുക്കുന്നത് പോലെ ഉല്‍പ്പുവിനു തോന്നി...അവന്റെ കൈകള്‍ അരയിലെ കത്തിയിലേക്ക് നീണ്ടു...............
തുലാമഴക്കാലത്ത് ഇറയത്തു പോയി നിന്ന പോലെയാണ് പിന്നെ ഉല്‍പ്പുവിനു ഫീല്‍ ചെയ്തത്...തലയിലും ദേഹത്തും ഒക്കെ വെള്ളം..!!!!!!!!!!.....നട്ടുച്ച നേരത്ത് പഞ്ചായത്ത് ടാപ്പിന്റെ അടിയില്‍ ചെന്നിരുന്ന പോലെ....മൊത്തം ചൂടുവെള്ളം....
ഉല്‍പെഷ്‌ അവിടെ നിന്നും ജീവനും കൊണ്ടോടി...പോകുന്ന വഴിയില്‍ വിറകുപുരയുടെ പിന്നിലുള്ള പൊട്ടക്കിണറ്റില്‍. ...........
..പ് ത് ധിം ..!!!!!!!!!!!!!!!!!!!!!!
...............സംഭവിച്ചതിങ്ങനെയാണ്.....പാതിരാത്രി ഒന്നരയായാപ്പോല്‍ ഒന്നിനു പോകാനായി പുറത്തിറങ്ങിയതാണ് ശാരുവിന്റെ പിതാശ്രീ ശ്രീമാന്‍ ഇടിവെട്ടി സുരേന്ദ്രന്‍...........താഴെ ഉല്‍പ്പു ഇരിപ്പുണ്ടെന്നറിയാതെ മണ്‍തിട്ടയ്ക്ക് മേലെ കയറിനിന്നു കൊണ്ടു താഴേക്ക് യൂറിന്‍ ടാങ്ക് എംപ് റ്റി ചെയ്തതായിരുന്നു ശ്രീ ഇടിവെട്ടി അപ്രതീക്ഷിതമായ പനിനീര്‍ മഴയില്‍ ആകെ പൂത്തുലഞ്ഞുപോയ ഉല്‍പ്പു ഓടുന്ന ഓട്ടത്തില്‍ വിരകുപുരയ്ക്ക് പിന്നിലുള്ള പൊട്ടക്കിണറിന്റെ കാര്യം ഓര്‍ത്തുമില്ല ഇടിവെട്ടിയാണെങ്കില്‍ തലേന്ന് അടിച്ച് കേറ്റിയ 'ബ്ലാക്ക്‌ ലേബല്‍' (പഴയ ഡെറ്റോള്‍ കുപ്പിയില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചു വരുന്ന ഒരു മാട്ട സാധനം...) ലിന്റെ കെട്ട് വിടാത്തതുകൊണ്ട് വാമഭാഗം ശ്രിമതി സരസുവിനെ പേടിച്ചു വിറകുപുരയുടെ തിണ്ണയില്‍ കിടക്കുകയായിരുന്നു.തലയ്ക്കകത്ത് 'പോളിറ്റ്‌ ബ്യൂറോ' മീറ്റിംഗ് നടക്കുകയായിരുന്നത് കൊണ്ടു ഉല്‍പ്പു ഓടിയതോ കിണറ്റില്‍ വീണതോ ഒന്നും പാവം ഇടിവെട്ടി അറിഞ്ഞതുമില്ല...
ഉല്‍പ്പുവാണേല്‍ മുകളിലോട്ട് കയറാന്‍ ഒരു വാഴിയും കാണാതെ പണ്ടാരടങ്ങുകയായിരുന്നു...പെട്ടന്നാണ് തലയില്‍ ബള്‍ബ്‌ മിന്നിയത്....വാട്ട്‌ ആന്‍ ഐഡിയ സര്‍ജീ ന്നും പറഞ്ഞു കൊണ്ടു അണ്ടര് വെയറിന്റെ ഉള്ളില്‍ നിന്നും മോവീലെടുത്തു കുത്തി.പാതിരാത്രി ഒട്ടുമിക്ക തെണ്ടികളുടെയും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരിക്കുമെന്ന പാഠം പഠിച്ച ഉല്‍പ്പു ഒരു രക്ഷയുമില്ലതായപ്പോള്‍ വീട്ടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പറില്‍ കുത്തി....ഒരു പത്തിരുപതു പ്രാവശ്യം റിംഗ് ചെയ്തതിനു ശേഷം പിതാശ്രീ ഉല്‍പ്പലാക്ഷനാണ് ഫോണെടുത്തത്....സമയമാണെങ്കില്‍ വെറും മൂന്നരയേ ആയിട്ടുള്ളൂ.........
'' ഹായ് ഡാഡി ഞാന്‍ സരസുചേച്ചിയുടെ കിണറ്റില്‍ നിന്നാണ് വിളിക്കുന്നത്.....(എന്നെ ഒന്നു രക്ഷപ്പെടുത്തെടോ തന്തേ....).''
ചന്തിയിലെ പഴയ പാടു തടവിക്കൊണ്ട് ഉല്‍പ്പലാക്ഷന്‍ അന്തം വിട്ടു കുന്തം വിഴുങ്ങി....
''അവനും സരസൂന്റെ കിണറ്റില്‍ വീണോ......??????.!!!!!!!!!!!!!!!!!!!..''

വാല്‍ക്കഷണം:
പിറ്റേദിവസം രാവിലെ നാട്ടുകാരുടെ സജീവ സാന്നിധ്യത്തില്‍ രണ്ടു കത്തി, ഒരു സ്ക്രൂ ഡ്രൈവര്‍, ഒരു സേഫ്‌റ്റി പിന്‍, ഒരു ചെറിയ പാക്കറ്റ് കുട്ടിക്കൂറ പൌഡര്‍, ഒരു ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ എന്നീ മാരകായുധങ്ങളോടെ കുടുംബശ്രീ സരസുവിന്റെ കിണറ്റില്‍ നിന്നും യു.കെ ഉല്‍പെഷ്‌ കുമാറിനെ വീണ്ടെടുത്തു...............
നാട്ടുകാര്‍ തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍,കുളിമുറിയുടെ മറവിലിരുന്നു ചെത്തുകാരന്‍ പുഷ്കരനെ പഞ്ചാരയടിക്കുകയായിരുന്ന കുമാരി ശാരികയെ നോക്കി ഉല്‍പ്പു ഒന്നു നെടുവീര്‍പ്പിട്ടു...
''എന്നാലും എന്നോടീ ചതി വേണ്ടായിരുന്നെടീ വഞ്ചകീ'' എന്നും പറഞ്ഞ്....

10 comments:

മുരളി I Murali Mudra said...

വെറുതെയിരുന്നു ബോറടിച്ചപ്പോള്‍ ചുമ്മാ എഴുതിയതാണ്....

പാവപ്പെട്ടവൻ said...

അടിപൊളി മാഷേ നല്ല രസമുണ്ട് ഒഴുക്കുള്ള എഴുത്ത് മനോഹരം ആശംസകള്‍

Anonymous said...

superb.........!!!!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുരളി,ഞാന്‍ സഗീര്‍,ദോഹയിലാണ്.വരുന്ന തിങ്കളാഴ്ച്ച (21-09-2009)കോര്‍ണീഷിലുള്ള ‘അല്‍ ബിദാ‘ പര്‍ക്കില്‍ വെച്ച് ദോഹയിലെ ബ്ലോഗേഴ്സ് സംഗമിക്കുന്നു.താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 974-5198704

Anonymous said...

'' ഹായ് ഡാഡി ഞാന്‍ സരസുചേച്ചിയുടെ കിണറ്റില്‍ നിന്നാണ് വിളിക്കുന്നത്.....(എന്നെ ഒന്നു രക്ഷപ്പെടുത്തെടോ തന്തേ....).''
ചന്തിയിലെ പഴയ പാടു തടവിക്കൊണ്ട് ഉല്‍പ്പലാക്ഷന്‍ അന്തം വിട്ടു കുന്തം വിഴുങ്ങി....
''അവനും സരസൂന്റെ കിണറ്റില്‍ വീണോ......??????.!!!!!!!!!!!!!!!!!!!..''
അയ്യോ സംഭവം കിടിലന്‍.....ചിരിച്ചു ഒരു വകയായി..

abhi said...

adipoli...ithanu kadha..

Unknown said...

അയ്യോ ഞാന്‍ ചിരിച്ചു ഒരു പരുവമായി...
ഓരോ വരിയിലും ഹാസ്യം തുളുമ്പുന്ന കഥ...
എന്തായാലും ശാരു ആള് കൊള്ളാം...

ശ്രദ്ധേയന്‍ | shradheyan said...

അത് ശരി... ഈ ശരീരത്തിന് നര്‍മ്മവും വഴങ്ങും ല്ലേ..? നന്നായെടോ....

Anonymous said...

ഹഹഹ.......വളരെ രസകരമായിരിക്കുന്നു......താങ്കള്‍ ബോറടിച്ചപ്പോ..എഴുതിയത്..എന്റെ ബോറടി മാറ്റി..കേട്ടോ.......

തൂവലാൻ said...

Hai murali...naannayi narmmam chalichu ezhuthiyirikkunnu.Njan ithu vayichappol muraliyude "blogerude vilapangal" aayirunnu manassu niraye..ethayaalum murali nannayi thanne narmmam karannu edithirikkunnu.