9 March 2010

ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മയിലിന്റെയും.

.















കാലുകളില്‍ നിന്നും ഒരു  തരിപ്പ് മുകളിലേക്കിരച്ചു കയറുന്നതായി  ഞാനറിഞ്ഞു. മുന്നില്‍  നില്‍ക്കുന്നത് മയൂര തന്നെയാണോ  എന്നൊരു നിമിഷം കൂടി ഉറപ്പു  വരുത്തി. ഇടതു പുരികത്തിനു മീതെ തെളിഞ്ഞു കാണുന്ന  അതേ  മുറിപ്പാട്..അതേ അവള്‍ തന്നെ...
"മയൂരാ നീ ഇവിടെ..."
വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല..വര്‍ഷങ്ങള്‍ക്കു  ശേഷമുള്ള പുനസമാഗമത്തില്‍ ശരീരത്തിലെ ഓരോ പേശികളും   തളരുന്നതറിഞ്ഞു.... വാതിലിനപ്പുറത്ത് എന്റെ മുഖത്ത് തന്നെ നോക്കി  പകച്ചുനില്‍ക്കുന്ന മയൂര....
അവള്‍ക്കുമെനിക്കു മിടയില്‍  മലവള്ളിയിലെ കാടുകളില്‍ നിന്നും  കൊണ്ടുവന്ന കരിവീട്ടിയില്‍ പണിതീര്‍ത്ത വാതില്‍പ്പടി മാത്രം ഒരു   തടസ്സമായി നിന്നു..

                  വര്‍ഷങ്ങള്‍ക്കു ശേഷം  ഹോസള്ളിയിലേക്കുള്ള തിരിച്ചു വരവില്‍ ഞാന്‍ തികച്ചും  സന്തോഷവാനായിരുന്നു. ഈ വരവ്  മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല..  മെല്‍ബണിലെ ഇരുപതിഞ്ച് എല്‍സിഡി മോണിട്ടറിലെ  മടുപ്പിക്കുന്ന  അക്കങ്ങളില്‍ നിന്നും മോചനം തേടി  ഒരു മാസത്തെ അവധിക്കു  കേരളത്തിലേക്ക്...അമ്മയെ കാണണം...
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കു തന്നെ മടുത്തു തുടങ്ങി..എങ്ങും ചൂടും  പൊടിയും കൊതുകും മാത്രം.കൂട്ടിന് വിശേഷങ്ങളും പരിഭവങ്ങളും   വിളമ്പുന്ന ബന്ധുക്കളും...അലമാരയിലെന്തോ പരതുന്നതിനിടയിലാണ്  "ഹോസള്ളി ഡേയ്സ് "  എന്ന് പേരെഴുതിയ ആ പഴയ ഡയറി   കണ്ടത്..കര്‍ണാടകയുടെ മോഹിപ്പിക്കുന്ന സൌന്ദര്യം മനസ്സില്‍  നിറഞ്ഞു...കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കരിമ്പിന്‍ പാടങ്ങളും   കാവേരി വെള്ളമൊഴുകുന്ന വീതിയേറിയ  കനാലുമൊക്കെ  ഓര്‍മകളിലോടിയെത്തി..മനസ്സില്‍ സൂര്യകാന്തിപ്പൂക്കളുടെ ഗന്ധം..എള്ളും  കടുകും വിളഞ്ഞു നില്‍ക്കുന്ന വയലുകള്‍..പിന്നെ  മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കടന്നു പോയ ചില കറുത്ത  ദിനങ്ങളും...
അന്ന്‌ രാത്രി തന്നെ ആ ഡയറി മുഴുവനുമിരുന്നു വായിച്ചു..
മനസ്സില്‍ ഹോസള്ളി മാത്രമായിരുന്നു...ഒരിക്കലുമൊരു  തിരിച്ചുവരവുണ്ടാവില്ല എന്ന് അന്നവിടം വിടുമ്പോള്‍   തീരുമാനിച്ചുറപ്പിച്ചതാണ്...പക്ഷെ...

                          പഴയ ഫോണ്‍ നമ്പറുകള്‍ തപ്പിയെടുത്ത് മുറിഞ്ഞു പോയ  സൌഹൃദങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചു..അരവിന്ദിനെ  നേരിട്ട്  ഫോണില്‍ കിട്ടിയപ്പോഴാണ് ഏറെ സന്തോഷമായത്..അവന്റെ  ശബ്ദത്തില്‍  നിറഞ്ഞ പരിഭവവും സന്തോഷവുമുണ്ടായിരുന്നു.
"എവിടെയായിരുന്നെടോ നീ ഇത്രയും കാലം ‍..നീ ഹോസള്ളിയെ  മറന്നോ...
ഇത്രയും നാള്‍ സ്വയം അടിച്ചേല്‍പ്പിച്ച ഒളിജീവിതം  നയിക്കുകയായിരുന്നെന്നു മാത്രം അവനോട് പറഞ്ഞില്ല..
അവിവാഹിതന്റെ മടുപ്പിക്കുന്ന വെക്കേഷന്‍ ദിനങ്ങള്‍ക്കിടയില്‍  ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു യാത്ര..ഓര്‍മകളിലേക്ക് ഒരു തിരിച്ചു   പോക്ക്...ഒന്ന് കൂടി ചിന്തിച്ചു..പോകണോ??....വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ബാക്കി വച്ചിട്ടു  പോയ പല മുഖങ്ങളും മനസ്സില്‍  തെളിഞ്ഞു...ഡയറിയിലെ "ഹോസള്ളി ജീവിതം" വീണ്ടും ഉറക്കം നഷ്ടപ്പെടുത്തി.. ഒടുവില്‍ കര്‍ണാടകാ ട്രാന്‍സ് പോര്‍ട്ട്‌   കോര്‍പ്പറെഷന്റെ ബസ്സില്‍ ബംഗ്ലൂരിനും മൈസൂരിനുമിടയിലെ  ഹോസള്ളിയെന്ന കൊച്ചു ഗ്രാമത്തിലേക്ക്  യാത്ര ചെയ്യുമ്പോള്‍‍  ആസ്ട്രേലിയയിലെ നാഗരിക ജീവിതം നിഷേധിച്ച  കരിമ്പുവയലുകളുടെ ഗന്ധവും ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില മുഖങ്ങളുമായിരുന്നു മനസ്സ്‌   നിറയെ...

                            കാലം മാറ്റം വരുത്തിയ പഴയ  നാട്ടുവഴികളിലൂടെ വീണ്ടും നടന്നപ്പോള്‍  പരിചിതമായ ഒരുപാടു മുഖങ്ങള്‍ ആ  വഴിയോരത്ത് നിന്ന് കുശലം  പറയുന്നത് പോലെ തോന്നി...ഹോസള്ളിക്ക് ഒരുപാട് മാറ്റങ്ങളുണ്ട്  .എങ്ങും പുതിയ കെട്ടിടങ്ങള്‍..റോഡില്‍  കാളവണ്ടികളൊന്നും തന്നെ കാണാനില്ല..ചില കരിമ്പുപാടങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു..പകരം ചില കെട്ടിടങ്ങള്‍.... ആ  പഴയ  ഹെല്‍ത്ത്‌ സെന്ററും ബസവരാജിന്റെ  ചായക്കടയുമൊക്കെ  അത് പോലെ തന്നെയുണ്ട്‌. പഴയ ശര്‍ക്കര ഫാക്ടറികളില്‍  ചിലതൊക്കെ  പൊളിച്ചു നീക്കിയിരിക്കുന്നു. അവിടിവിടെ ചില പുതിയ  കെട്ടിടങ്ങള്‍ക്ക് തറ കെട്ടിയിരിക്കുന്നത് കണ്ടു..അരവിന്ദിനെ ഒരിക്കല്‍ കൂടി   വിളിച്ചു...പഴയ താമസസ്ഥലത്തേക്കു തന്നെ ചെല്ലാനാണ് അരവിന്ദ്  പറഞ്ഞിരിക്കുന്നത്..
അവിടെ ഹീരണ്ണയുണ്ട്..!

ഡോര്‍ ബെല്ലടിക്കുമ്പോള്‍ ഹീരണ്ണ തിരിച്ചറിയുമോ എന്നുണ്ടായിരുന്നു.
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് വാതില്‍ തുറന്നത്  മുന്നില്‍ നില്‍ക്കുന്നത്  മയൂരയാണ്..!!!!
കുറഞ്ഞ  നേരം കൊണ്ട് ആ മുഖത്ത് ഒരുപാടു ഭാവങ്ങള്‍ മിന്നിമറഞ്ഞു. കുറച്ചു സമയം ഒന്നും മിണ്ടാനാകാതെ ഞങ്ങള്‍ നിന്നു. പിന്നീട്  സമനില വീണ്ടെടുത്ത് മയൂര തന്നെയാണ് സംസാരിച്ചു തുടങ്ങിയത്..
"നീ ഒരുപാടു തടിച്ചിരിക്കുന്നു മഹേഷ്‌ ....ഇപ്പോള്‍ കാണുമ്പോള്‍ പഴയ  ആളാണെന്നേ മനസ്സിലാവില്ല.. "
വഴിതെറ്റി പറന്നു വരുന്ന ആണ്‍മയിലുകളെ കാത്ത്‌ ഹോസള്ളിയിലെ  കനാലിനരികില്‍ കാത്തുനിന്ന വൈകുന്നേരങ്ങളാണ് എനിക്ക്  ഓര്‍മ  വന്നത്. എന്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല..അല്‍പ്പനേരം  കൂടി ഒരു  മന്ദബുദ്ധിയെപ്പോലെ ഞാനവളുടെ മുഖത്തേക്ക്  നോക്കി  പകച്ചിരുന്നു..
"അകത്തേക്ക് വാ.."
സ്വീകരണ മുറിയിലെ സെറ്റിയില്‍ ശ്വാസം വിടാന്‍ പോലും മടിച്ചു  പകച്ചിരിക്കുമ്പോള്‍, അസ്വസ്ഥമായ മനസ്സ്‌ ഷോകേസിലെ   കണ്ണാടിച്ചില്ലിനപ്പുറം കാണാനിഷ്ടമില്ലാത്ത ചില വിവാഹഫോട്ടോകള്‍  തേടി.
"പറയൂ മഹേഷ്‌..നമ്മള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാണുന്നത്  അല്ലേ..ഇനിയൊരിക്കലും കാണില്ലെന്ന് കരുതി പിരിഞ്ഞു   പോയവരെയൊക്കെ വീണ്ടും കാണുമ്പോള്‍ എന്ത്  സന്തോഷമാണെന്നോ... ?"
തണുത്ത ഓറഞ്ചു ജ്യൂസ് ഗ്ലാസിലേക്കു പകരുന്നതിനിടെ മുഖത്ത്  ഭാവഭേദമില്ലാതെ അവള്‍ ചോദിച്ചു..

                         ഹോസള്ളിയിലെ എന്റെ  വൈകുന്നേരങ്ങള്‍ക്ക് കരിമ്പില്‍ പാലിന്റെ ഗന്ധമായിരുന്നു.. ശര്‍ക്കര   ഫാക്ടറിയില്‍ നിന്നുള്ള കരിമ്പ്‌ പിഴിയുന്ന യന്ത്രത്തിന്റെ കടകട  ശബ്ദമാണ് മിക്ക ദിവസങ്ങളിലും എന്നിക്ക്  ഉറക്കുപാട്ട്...ഇറിഗേഷന്‍   കനാലിന്റെ പ്രോജക്ടില്‍ എക്കൌണ്ടന്റായി കമ്പനിയെന്നെ  ഹോസള്ളിയിലേക്കയക്കുമ്പോള്‍ അതിനു മുന്‍പ് പരിചയപ്പെട്ടിട്ടില്ലാത്ത   മുഖങ്ങളായിരുന്നു കൂട്ടിന്. ബാംഗ്ലൂരിലെ ആഡംബരഫ്ലാറ്റിന്റെ   സുഖസൌകര്യങ്ങള്‍ ക്കിടയില്‍ നിന്ന് വാഹനങ്ങള്‍ പോലുമില്ലാത്ത   കുഗ്രാമാത്തിലേക്ക് പറിച്ചു നടപ്പെട്ട ദുര്‍വിധിയില്‍ ആദ്യം കുറേ  വിഷമിച്ചിരുന്നെങ്കിലും,പിന്നീട് വെറും ആറു മാസങ്ങള്‍ കൊണ്ട്‌   ഞാനുമൊരു  ഹോസള്ളിക്കാരനായി മാറി.കണ്ണെത്താ ദൂരം പരന്നു  കിടക്കുന്ന കരിമ്പ്‌ പാടത്തിനരികിലൂടെ നീണ്ടു പോകുന്ന റോഡില്‍   വല്ലപ്പോഴും എതിരെ വരുന്ന കാളവണ്ടികളിലും, ഓരം ചേര്‍ന്ന് നടന്നു  പോകുന്ന സ്ത്രീകള്‍ക്കിടയിലും  ഒരുപാടു പേര്‍ മിക്ക ദിവസങ്ങളിലും   എന്നെ നോക്കി സ്നേഹത്തോടെ  ചിരിച്ചു...

                      "നീ എന്താണ് ആലോചിക്കുന്നത് മഹേഷ്‌..ഞാന്‍ മാത്രമല്ലേ സംസാരിക്കുന്നുള്ളൂ..എന്നെ ഇവിടെ കണ്ടു ഞെട്ടി അല്ലേ..."
അപ്പോഴാണ്‌ ഞാന്‍ ഒന്നും തന്നെ സംസാരിക്കാതെയിരിക്കുയാണ്  എന്നെനിക്കു മനസ്സിലായത്‌. കൈകള്‍ പിണച്ചു ചുവരില്‍ ചാരിനിന്ന്   എന്നെത്തന്നെ കൌതുകത്തോടെ നോക്കുന്ന മയൂരയെ നോക്കി  പരിഭ്രമത്തോടെ  ചിരിക്കാന്‍ ശ്രമിച്ചു.
"യാ..സോറി മയൂരാ..പെട്ടെന്ന് നിന്നെ ഇവിടെ കണ്ടപ്പോള്‍, പഴയ  സ്ഥലങ്ങളിലൂടെ മനസ്സ്‌ സഞ്ചരിച്ചപ്പോള്‍ കുറച്ച് നേരം   ഷോക്കായിപ്പോയി..."
പതുക്കെ കാലം കട്ടപിടിപ്പിച്ച മഞ്ഞുരുകുന്നതറിഞ്ഞു...എനിക്ക്  മയൂരയോട് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടല്ലോ...പഴയ പ്രൊജക്റ്റ്‌   മാനേജര്‍ സത്യമൂര്‍ത്തിയുടെ മകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും ഈ  ഹോസള്ളിയില്‍  തന്നെ...അതും ഒരുകാലത്ത് ലോകം മുഴുവന്‍   പേടിച്ചിരുന്ന ഹീരണ്ണയുടെ വീട്ടില്‍...
മനസ്സുവായിച്ചിട്ടെന്ന പോലെ അവള്‍ ചോദിച്ചു.
"മഹേഷ്‌  എന്നെക്കുറിച്ച് ആലോചിക്കുകയാവും അല്ലേ?? ആദ്യം മഹേഷിന്റെ കഥ പറയൂ... സത്യത്തില്‍ നിന്നെ ആദ്യം  കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത്‌ പോലുമില്ല..."
എന്റെ മനസ്സ്‌ അപ്പോഴും വര്‍ഷങ്ങള്‍ പിറകോട്ടു  സഞ്ചരിക്കുകയായിരുന്നു...

                               അന്ന്‌ മഴപെയ്തു തോര്‍ന്ന ഒരു  വൈകുന്നേരം മോഹിപ്പിക്കുന്ന മണ്ണുമണം തേടി വെറുതേ  ബൈക്കില്‍  കറങ്ങാനിറങ്ങിയതായിരുന്നു..പാലത്തിനടുത്ത് ബൈക്ക് നിര്‍ത്തി  കനാലിലൂടെ ഒഴുകുന്ന  വെള്ളത്തില്‍ നോക്കി ഉച്ചത്തില്‍   പാട്ടുപാടിക്കൊണ്ടിരുന്നപ്പോള്‍ പമ്പ് ഹൌസിന്റെ മറവില്‍ നിന്നും  ആരോ വിളിക്കുന്നത്‌ കേട്ടു...
ചെന്ന് നോക്കുമ്പോള്‍ ഇഷ്ടിക അടര്‍ന്നു വീണ പമ്പ് ഹൗസിന്‍റെ  ചുവരിനപ്പുരത്തു നിന്ന് കനാലിനരികത്തേക്ക് നോക്കിയിരിക്കുകയാണ്    മയൂര.
"നീ എന്താണിവിടെ ചെയ്യുന്നതു??"
"ശ്ശ്..ഒച്ചയുണ്ടാക്കരുത്..പതുക്കെ..ഞാന്‍ മയിലുകളെ  നോക്കിയിരിക്കുകയാ..."
"സാധാരണ മഴപെയ്യുന്നതിനു മുന്‍പല്ലേ മയിലുകള്‍ വരാറ്..."
"അല്ലാ ഈ നേരത്ത് വരും..ഇന്നലെയും ഞാന്‍ കണ്ടു...ഒറ്റക്കാലു  മാത്രമുള്ള ഒരു ആണ്‍മയിലുണ്ട് ‍..അത് പീലി വിരിച്ചിരിക്കുന്നത്   കാണാന്‍ എന്തൊരു ഭംഗിയാണെന്നോ..."
"ഒറ്റക്കാലുള്ള മയില്‍ എങ്ങനെയാ നൃത്തം ചെയ്യുന്നേ..??"
"ആ...അത് പീലിയൊക്കെ വിരിച്ചു അങ്ങനെ അനങ്ങാതിരിക്കും..ഒരു  മുനിയെപ്പോലെ......"
ആ മുഖം വിടര്‍ന്നു..
"വെറുതയല്ല മൂര്‍ത്തിസാര്‍ നിനക്ക് മയൂരയെന്ന പേരിട്ടത്..മോള്‍  ഇങ്ങനെ മയിലുകളുടെ പിന്നാലെ നടക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി   കണ്ടിട്ടുണ്ടാവും.." ഞാന്‍ ചിരിച്ചു.
"പിന്നെ.. വെക്കേഷനാണെന്നും പറഞ്ഞു ഈ കാട്ടില്‍ വന്നു  കിടക്കുന്നതൊക്കെ കൊള്ളാം..ഇവിടെ നിറച്ചും പാമ്പുകളാണ്..   സൂക്ഷിച്ചോ.. "

                          പിന്നീടു പല വൈകുന്നേരങ്ങളിലും മയിലുകളെ കാണാനായി  മൂര്‍ത്തിസാറിന്റെ കണ്ണു വെട്ടിച്ച് അവള്‍ പമ്പ് ഹൌസിന്റെ മറവിലേക്ക്   വന്നു. വലിയ അടുപ്പമില്ലാത്തവരുടെ കൂടെ ജോലിചെയ്യുന്ന   വിരസതയില്‍ അവളെനിക്കു വലിയ  ആശ്വാസമായിരുന്നു..മൂര്‍ത്തിസാറിനു  കമ്പനി എടുത്തു കൊടത്ത  വീടിന്റെ മുകള്‍നിലയിലായിരുന്നു എന്റെയും താമസം..ഒരു മാസത്തെ  വെക്കേഷന് മയൂര  ഹോസള്ളിയിലേക്ക്  വരുന്നെന്നു കേട്ടപ്പോള്‍ വീട്  മാറാന്‍ ഞാന്‍ തുനിഞ്ഞതാണ്.പിന്നെ  മൂര്‍ത്തി സാറിന്റെ  നിര്‍ബന്ധത്തിനു വഴങ്ങി  അവിടെ തന്നെ തുടര്‍ന്നു..‍. വെക്കേഷന്‍  ആഘോഷിക്കാന്‍ വരുന്ന പെണ്‍കുട്ടി ലയോള കോളേജിന്റെ എല്ലാ   പരിഷ്കാരങ്ങളും നിറഞ്ഞ  ഒരു നഗരജീവിയായിരിക്കുമെന്നായിരുന്നു  കരുതിയത്‌. പക്ഷേ ആദ്യമായി അവളെ കണ്ട ദിനം തന്നെ മുന്‍ധാരണകളൊക്കെ തെറ്റായിരുന്നെന്നു ബോധ്യമായി..എല്ലാവരോടും ബഹുമാനത്തോടെ  പെരുമാറുന്ന പെണ്‍കുട്ടി...മയൂരയുടെ അമ്മ,  അവള്‍  ചെറുതായിരിക്കുമ്പോള്‍ തന്നെ മരിച്ചതാണ്..ബ്രാഹ്മണ സമൂഹത്തെയാകെ  ഞെട്ടിച്ച അവരുടെ പ്രണയ വിവാഹം മൂലം ബന്ധുക്കളില്‍ നിന്നൊക്കെ  അകന്നായിരുന്നു  മൂര്‍ത്തിസാറിന്റെ താമസം.മയൂര  പഠിച്ചതൊക്കെ ബോര്‍ഡിങ്ങിലാണ്...ഇപ്പോള്‍ മദ്രാസിലെ ഒരു  വീട്ടില്‍ പേയിംഗ്  ഗസ്റ്റായി താമസിച്ചു ലയോള കോളേജില്‍  പഠിക്കുന്നു..വെക്കേഷന്‍ സമയത്ത് മാത്രമേ അച്ഛനും മകളും  പരസ്പരം  കാണാറുള്ളൂ....

                           അധിക ദിവസങ്ങള്‍ കഴിയും മുന്‍പ് തന്നെ ഞങ്ങള്‍ അടുത്ത  സുഹൃത്തുക്കളായി...വിരസമായ ഒരു അക്കൌണ്ടന്റിന്റെ ജീവിതം   പതുക്കെ മാറി മറിഞ്ഞു..മിക്കദിവസങ്ങളിലും സൈറ്റിലെ  താല്‍ക്കാലിക  ഓഫീസില്‍നിന്നും ഞാന്‍ പുറത്തിറങ്ങുന്ന സമയം  നോക്കി  അവള്‍ വന്നു.. ചിലദിവസങ്ങളില്‍ പമ്പ്   ഹൌസിന്റെ  പിറകില്‍ വച്ച് ഞങ്ങള്‍ ഒരുപാട് മയിലുകളെ കണ്ടു..ചിലപ്പോള്‍  ഒരെണ്ണം   പോലുമുണ്ടാവില്ല...പെണ്‍മയിലുകള്‍ കൂട്ടത്തോടെ വന്നു  കലപിലയുണ്ടാക്കുന്ന സമയങ്ങളില്‍ അവളവയെ കല്ലെടുത്തെറിഞ്ഞോടിച്ചു.  മയൂരയ്ക്ക് പെണ്‍മയിലുകളെ  വെറുപ്പായിരുന്നു. മദ്രാസിലെ അവള്‍ താമസിക്കുന്ന ഹൌസിംഗ്   കോളനിയിലെ പരദൂഷണം പറയുന്ന   പൊങ്ങച്ചക്കാരികളെ  ഓര്‍മിപ്പിക്കുന്നു ആ പെണ്‍മയിലുകളെന്നാണ് അതെപ്പറ്റി  ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്...അവളുടെ മുറിയില്‍ പലയിടത്തു നിന്നുമായി ശേഖരിച്ച  മയില്‍പീലികളായിരുന്നു നിറയെ..ദിനങ്ങള്‍  പോകെ എന്റെ മനസ്സ്‌ വല്ലാതെ അവളിലേക്ക്‌  ചായുന്നതായി  ഞാനറിഞ്ഞു...കടുക് പൂത്തു നില്‍ക്കുന്ന ഹോസള്ളിയിലെ  വയലുകളിലൂടെ കഥപറഞ്ഞു നടക്കുമ്പോള്‍ എന്റെ മനസ്സ്‌   വല്ലാതെ  ആഹ്ലാദിച്ചു...മറ്റൊന്നും ചെയ്യാനില്ലാതെ പുസ്തകങ്ങള്‍ വായിച്ചു  കൂട്ടിക്കൊണ്ടിരുന്ന എന്റെ രാത്രികളില്‍ പലനിറമുള്ള  സ്വപ്‌നങ്ങള്‍  കടന്നു വന്നു....സാധാരണ ഉറങ്ങിത്തീര്‍ക്കാറുണ്ടായിരുന്ന എന്റെ അവധി ദിനങ്ങള്‍  ഒറ്റക്കാലുള്ള മയിലിനെയും  വഴിതെറ്റിയെത്തുന്ന  കാട്ടുമുയലുകളെയും തേടി കരിമ്പിന്‍ കാടുകളിലഞ്ഞു...ഹോസള്ളിയിലെ  എന്റെ ദിനങ്ങളില്‍ പതുക്കെപ്പതുക്കെ  പ്രണയത്തിന്റെ കടും  വര്‍ണങ്ങള്‍ നിറഞ്ഞു തുടങ്ങി..

                          കരിമ്പിന്‍ പാടത്ത് ഒരുപാട് പാമ്പുകകളുണ്ടായിരുന്നു.  സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ അവ ഹോസള്ളിയിലെ നാട്ടുവഴികളിലൂടെ   സ്വൈര്യമായി ഇഴഞ്ഞു പോകുന്നത് കാണാം. പഴയ കനാലിന്റെ  ഭിത്തികള്‍  പൊളിക്കുന്ന സമയത്ത് എന്നും പാമ്പുകളെ കാണാറുണ്ട്‌.   ആളൊഴിയുന്ന സമയത്ത് മയിലുകള്‍ വന്നു പാമ്പിന്‍ കുഞ്ഞുങ്ങളെ  കൊത്തിത്തിന്നും. മയൂരയ്ക് പാമ്പുകളെ പേടിയായിരുന്നു. ഒരിക്കല്‍ മാത്രം കണ്ട ഒറ്റക്കാലുള്ള ആ  മയിലിനെ കാത്ത്‌ പമ്പ് ഹൌസിന്റെ മറവില്‍ ഒളിച്ചിരുന്ന ഒരു ദിവസം  നിലത്ത്  കൂടെ ഇഴഞ്ഞു പോകുന്ന ഒരു അണലിയെക്കണ്ട് അവള്‍ പേടിച്ച്  നിലവിളിച്ചു. ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഓടിയ  ഓട്ടത്തില്‍   കാലുതടഞ്ഞു വീണ്, തല കല്ലിലിടിച്ച്‌ ചോരയൊലിക്കുന്ന മുഖവുമായി  എന്റെ കയ്യില്‍ തളര്‍ന്നു  കിടന്ന ആ രൂപം ഇപ്പോഴും  മനസിലുണ്ട്...  അഞ്ച് സ്റ്റിച്ചുകളുമായി ആശുപത്രിയില്‍ നിന്നും മടങ്ങി വന്ന ആ  രാത്രിയാണ്,  കടുകെണ്ണയുടെ മണം നിറഞ്ഞ രണ്ടാം നിലയിലെ ആ  മുറിയില്‍ വച്ച് ആദ്യമായി ഞാനവളുടെ നെറ്റിയില്‍  ചുംബിക്കുന്നത്.....

"എന്ത് പറ്റി മഹേഷ്‌..നീ ഒന്നും സംസാരിക്കുന്നില്ലല്ലോ...എന്നെ  ഇവിടെ അപ്രതീക്ഷിതമായി കണ്ടത്  കൊണ്ടാവും അല്ലേ..."
മയൂര വീണ്ടും ചോദിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാഞ്ഞു  പോകാത്ത ആ മുറിവടയാളം അവളുടെ നെറ്റിയില്‍ ഇപ്പോഴുമുണ്ട്.
ആ മുഖത്ത് ചെറിയ വിഷാദം പരക്കുന്നുണ്ടെന്നു തോന്നി.
"സത്യം പറഞ്ഞാല്‍ അത് തന്നെ...അന്ന്‌ രാത്രി ഹോസള്ളിയില്‍ നിന്നും പലായനം ചെയ്ത മയൂരയെ ഇവിടെ ഇങ്ങനെ കാണുമ്പോള്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ..."
ചിരിച്ചു കൊണ്ട് പറയണമെന്നുദ്ദേശിച്ചിരുന്നെങ്കിലും അല്‍പ്പം പോലും  ചിരി പുറത്ത് വന്നില്ല.

                           മഴ പെയ്യാന്‍ മടിക്കുന്ന  സന്ധ്യകളില്‍ പീലി വിടര്‍ത്തുന്ന മയിലുകളെ കാണാനായി ഞങ്ങള്‍   പലപ്പോഴും ആ പാലത്തിനടിയിലും പമ്പ് ഹൌസിന്റെ  പിന്നിലുമൊക്കെയായി മറഞ്ഞിരുന്നു.പിരിയാന്‍ വയ്യാത്ത  ഒരടുപ്പം   ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു തുടങ്ങുകയായിരുന്നു..ആ സമയത്താണ്  ഹീരണ്ണ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്..ഞങ്ങള്‍   താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായിരുന്നു ഹീരണ്ണ..ഒരു കാലത്ത്  ആ  പ്രദേശത്തെ വിറപ്പിച്ചിരുന്ന ഗുണ്ട. നാല്   കൊലപാതകക്കേസുകളുണ്ടായിരുന്നു ഹീരണ്ണയുടെ പേരില്‍...മിക്കതും  പണം കൊടുത്തും സ്വാധീനമുപയോഗിച്ചും തേയ്ച്ചു മായ്ച്ചു  കളയാന്‍  ഹീരണ്ണയ്ക്ക്  കഴിഞ്ഞു..നാട്ടുകാര്‍  പറഞ്ഞാണ് ഞാന്‍ ഹീരണ്ണക്കുറിച്ച്  കൂടുതലറിഞ്ഞത്..ഒരുകാലത്ത് ഹോസള്ളിക്കാര്‍ ഏറെ  പേടിച്ചിരുന്ന  ഹീരണ്ണ പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം മാനസാന്തരം വന്ന്  കൃഷിയുമായി ഒതുങ്ങിക്കൂടുകയാണ്..
എങ്കിലും നാട്ടുകാര്‍ക്ക് ഹീരണ്ണയെ ഭയമായിരുന്നു..
കനാല്‍ പാലത്തിലിരുന്നു കാറ്റുകൊണ്ടിരുന്ന ഒരു അവധി  ദിനത്തിലാണ് ഹീരണ്ണ ആദ്യമായി എന്നോട്  സംസാരിച്ചത്..ആദ്യമെനിക്കാ  മനുഷ്യനെ പേടിയായിരുന്നു...ഒരു  പോലീസുകാരനടക്കം നാലുപേരെ   വെട്ടിക്കൊന്നയാള്‍..സംസാരത്തിലും പെരുമാറ്റത്തിലും  ബഹുമാനം  വരുത്താന്‍ ശ്രമിച്ചു..പക്ഷെ വളരെ സ്നേഹപൂര്‍വ്വം പെരുമാറി അയാള്‍  എന്നെ അത്ഭുതപ്പെടുത്തി..എന്റെ മുറിക്കന്നഡ കേട്ട്  പലപ്പോഴും  ചിരിച്ചു..കുറച്ചു നേരം  സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അയാളുടെ  ഭൂതകാലം ഞാന്‍ മറന്നു..സാധാരണ മറ്റാരും  അയാളോടധികം  സംസാരിക്കാറുണ്ടായിരുന്നില്ല..ഒരുപക്ഷെ അയാളുടെ ക്രൂരതകള്‍  നേരിട്ട് കണ്ടത് കൊണ്ടാവും..
അന്ന് ഹീരണ്ണ എന്നെ അയാളുടെ ശര്‍ക്കര ഫാക്ടറിയില്‍ കൊണ്ട്  പോയി എന്നെക്കൊണ്ട് കുറെ കരിമ്പ്‌ പാല്‍ കുടിപ്പിച്ചു..ചെറുനാരങ്ങ   പിഴിഞ്ഞോഴിച്ച കരിമ്പ്‌ പാല്‍..പിന്നീട് പലദിവസങ്ങളിലും  എന്നെത്തേടി ഹീരണ്ണ  വന്നു..എന്നോടോരുപാട്  സംസാരിച്ചു..കേരളത്തെ  പറ്റി തിരക്കി..അധികമാരോടും  സംസാരിക്കാതിരുന്ന ഹീരണ്ണ ഞാനുമായി അടുത്തത്‌  മലവള്ളിക്കാര്‍ക്ക് വലിയ  അത്ഭുതമായിരുന്നു.എല്ലാ ദിവസവും  വൈകുന്നേരം  ശുദ്ധമായ കരിമ്പിന്‍ പാല്‍ ഹീരണ്ണ എനിക്കായി  കൊടുത്തയയ്ക്കും...ആ മനുഷ്യന്‍  അത്രയും കൊലപാതകങ്ങള്‍  ചെയ്തെന്നു വിശ്വസിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു....  ചിലരാത്രികളില്‍ ഹീരണ്ണ കനാല്‍ പാലത്തില്‍   തനിച്ചിരിക്കുന്നത്  കാണാം..ആ സമയത്ത് കുശലം ചോദിക്കുന്നത് പോലും ഇഷ്ടമല്ല..ഒരു  ദിവസം അതിനെക്കുറിച്ച്  ചോദിച്ചപ്പോള്‍..താന്‍ കൊന്നവരുടെ  ആത്മാക്കളുമായി സംസാരിക്കുകയാണെന്നായിരുന്നു   മറുപടി..അവരന്താണ് പറയുന്നതെന്ന്  ചോദിച്ചപ്പോള്‍ ഹീരണ്ണ  നിശബ്ദനായി..മിക്ക ദിവസങ്ങളിലും ഉറക്കത്തില്‍  ഞെട്ടിയുണരാറുണ്ടെന്നും പിന്നെ ഉറക്കം കിട്ടാതെ ആ  പാലത്തില്‍  ചെന്നിരുന്നു കരയാറുണ്ടെന്നും  അപ്പോഴാണ്‌  പറഞ്ഞത്...

"ഞാന്‍ കരുതിയത് മഹേഷ്‌ ഇവിടെ നടന്ന സംഭവങ്ങളൊക്കെ  അറിഞ്ഞിരിക്കുമെന്നാണ്..കുറെ കാലം ഞാന്‍ കാത്തിരുന്നു..പിന്നെ..."
മയൂര പാതിയില്‍ പറഞ്ഞു നിര്‍ത്തി..അവളിപ്പോള്‍  ജനലിലൂടെ  പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്..
"ഒന്നുമെനിക്കറിയില്ല മയൂരാ..അന്ന് കരിയപ്പയുടെ ആളുകള്‍  എന്നെത്തേടി കുറെ അലഞ്ഞിരുന്നെന്നു കേട്ടു..പിറ്റേന്ന്  രാവിലെ  തന്നെ  ഞാന്‍ ബോംബെയിലേക്ക് വണ്ടി കയറിയിരുന്നു..പിന്നെ  പഴയൊരു സുഹൃത്ത് വഴി  മലേഷ്യയിലെത്തി..പിന്നെ   ആസ്ത്രേലിയ....നിങ്ങളെ തേടി ഒരിക്കല്‍ ഞാന്‍ മദ്രാസില്‍  വന്നിരുന്നു..അവിടെ ആരെയും കാണാഞ്ഞപ്പോള്‍ പാലക്കാട്ടെ   വീട്ടിലും..പക്ഷെ നിങ്ങള്‍ എവിടെയാണെന്ന് ആര്‍ക്കും   അറിയുമായിരുന്നില്ല. നിന്റെ വിവാഹം നിശ്ചയിച്ചെന്ന്   മാത്രമറിഞ്ഞു..പിന്നെ..പഴയ ബന്ധങ്ങളെല്ലാം മനപൂര്‍വം തന്നെ  ഉപേക്ഷിച്ചു.."
അവസാന വാചകം പറഞ്ഞപ്പോള്‍ അവളുടെ മുഖത്തേക്ക്  നോക്കി..ആ മുഖത്തെ ഭാവവ്യത്യാസം എനിക്ക് കാണാമായിരുന്നു.

                           കരിയപ്പയെന്ന  പ്രമാണിയായിരുന്നു ഹോസള്ളിയിലെ പോലീസും കോടതിയുമെല്ലാം. അനിയന്‍ ബസവപ്പയായിരുന്നു കരിയപ്പയുടെ ശക്തി. അവര്‍  പറയുന്നതു മാത്രമേ നടക്കാവൂ എന്നത് ഹോസള്ളിയിലെ   അലിഖിത നിയമമായിരുന്നു.ക്രൂരനായ  ഗുണ്ടയായിരുന്നു ബസവപ്പ.ഹീരണ്ണ ഹോസള്ളി ഭരിച്ചിരുന്ന കാലത്ത്  അയാളുടെ കണ്‍വെട്ടത്തു പോലും വരാന്‍ മടിച്ചിരുന്ന  ബസവപ്പ, ഹീരണ്ണ ഹോസള്ളി വിട്ടു പോയ  ആറു വര്‍ഷങ്ങള്‍ കൊണ്ടാണ് അവിടത്തെ ഗുണ്ടയായത്. ഏക്കറുകണക്കിനു കരിമ്പ്‌   പാടങ്ങള്‍ സ്വന്തമായുണ്ടായിരുന്ന കരിയപ്പയെയും ബസവപ്പയെയും  എതിര്‍ക്കാന്‍ ഹോസള്ളിയില്‍  ആരുമുണ്ടായിരുന്നില്ല..എതിര്‍ത്തവരെയൊക്കെ   ബസവപ്പ നിശബ്ദരാക്കുകയും ചെയ്തു... ഹീരണ്ണയെ കരിയപ്പയ്ക്ക്  പേടിയായിരുന്നു..അത് കൊണ്ട് അയാളെ വെറുപ്പിക്കാതിരിക്കാന്‍  കരിയപ്പ ഏറെ  ശ്രദ്ധിച്ചു.ഹീരണ്ണ  ഹോസള്ളിയില്‍ തിരിച്ചു വന്നപ്പോള്‍  ബസവപ്പയെ അയാള്‍ അടുത്ത ടൌണായ മലവള്ളിയിലെക്കയച്ചു..ഹീരണ്ണയോട് എപ്പോഴും നല്ല ബന്ധം പുലര്‍ത്താനും.  തന്റെ ചെറിയ  ശര്‍ക്കര ഫാക്ടറിയും കരിമ്പ്‌ കൃഷിയുമായി   ഒതുങ്ങിക്കൂടിയിരുന്ന ഹീരണ്ണ ഹോസള്ളിയിലെ മറ്റു കാര്യങ്ങളൊന്നും  ശ്രദ്ധിച്ചിരുന്നില്ല..അത്  കരിയപ്പയ്ക്ക് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍  ഏറെ സഹായകരമായി.
ഞങ്ങളുടെയെല്ലാം ഹോസള്ളിയിലെ ജീവിതം മാറിമറിയുന്നത് കരിയപ്പ  കാരണമാണ്...

                         കനാല്‍ പ്രോജക്റ്റില്‍ കനാല്‍ ഭിത്തി കെട്ടാനുള്ള കരിങ്കല്ല് സപ്ലെ  ചെയ്തുകൊണ്ടിരുന്നത് കരിയപ്പയയിരുന്നു. ഗുണനിലവാരമില്ലാത്ത കല്ലുകള്‍ മൂലം കനാലിന്റെ കെട്ടുറപ്പ് തന്നെ അപകടത്തിലാകുമെന്നു  വന്നപ്പോള്‍ മൂര്‍ത്തിസാര്‍  ആ കോണ്‍ട്രാക്റ്റ് ക്യാന്‍സല്‍ ചെയ്തു. കരിയപ്പയുടെ ഒരു ഭീഷണിക്കും വഴങ്ങാതെ മറ്റൊരു സപ്ലയറുടെ  അടുത്തു നിന്നും കല്ലുകളിറക്കി മൂര്‍ത്തിസാര്‍ പ്രൊജക്റ്റ്‌ മുന്നോട്ടു   കൊണ്ടുപോയി..പക്ഷെ കരിയപ്പയുടെ സമ്മതമില്ലാതെ അവിടെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല..ഹോസള്ളിയിലെ ഞങ്ങളുടെ നിലനില്‍പ്പ്  തന്നെ  ചോദ്യചിന്ഹമായ വേളയിലാണ് ഹീരണ്ണ   പ്രശ്നത്തിലിടപെടുന്നത്..ഹീരണ്ണയ്ക്ക്  മുന്നില്‍ കരിയപ്പ  തല്‍ക്കാലത്തേക്ക് നിശബ്ദനായി..എങ്കിലും അയാളുടെയുള്ളിലെ  പക  അവസാനിച്ചിരുന്നില്ല..ഞങ്ങളുടെ  പ്രോജക്റ്റ്‌ നിര്‍ത്തിവയ്പ്പിക്കാന്‍  അയാള്‍ ഒരുപാട് തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്നു.  നിലവിലുള്ള  കനല്‍ തകര്‍ത്തത് കരിയപ്പ തന്നെയാണെന്നും.അയാളുടെ കരിമ്പ്  കൃഷിക്കുള്ള വെള്ളം അണ്ടര്‍ ഗ്രൌണ്ട് പൈപ്പുകള്‍ വഴി    റിസര്‍വോയറില്‍ നിന്നും നേരിട്ടെടുക്കുകയാണെന്നും ഞങ്ങള്‍  മനസ്സിലാക്കുന്നത് അപ്പോഴാണ്‌. എല്ലാ വിവരവും കാണിച്ചു    മൂര്‍ത്തിസാര്‍ നല്‍കിയ പെറ്റീഷനില്‍ അന്വേഷണം വന്നുവെങ്കിലും  കരിയപ്പയുടെ സ്വാധീനത്തിന്  മുന്നില്‍ എല്ലാ നിയമങ്ങളും കാറ്റില്‍  പറന്നു...അനിയന്‍ ബസവപ്പയെ വിളിച്ചു വരുത്തി കരിയപ്പ തന്ത്രങ്ങള്‍ മെനഞ്ഞു..

പതിനൊന്നാം മൈലിലെ ഷട്ടര്‍ വാളിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ അന്ന്  രാത്രിയാണ് മൂര്‍ത്തിസാറിന്റെ ഇടതുകൈ നഷ്ടമാകുന്നത്.
മൂര്‍ത്തിസാറിന്‍റെ കൈ വെട്ടിയത് ബസവപ്പ തന്നെയാണെന്ന്  ഉറപ്പായിരുന്നു...ഓഫീസില്‍ ചോരയില്‍ കുളിച്ചുകിടന്ന മൂര്‍ത്തി   സാറിനെ ഹീരണ്ണയാണ് എടുത്തു കൊണ്ടുപോയി  ആശുപത്രിയിലാക്കിയത്.അവിടെ നിന്നും  ആംബുലന്‍സില്‍  ബാംഗ്ലൂരിലെ  ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴി മയൂര  അലറിക്കരയുകയായിരുന്നു.. .അവസാനമായി ഞാന്‍ ഹീരണ്ണയെ  കണ്ടതും അവിടെ  വച്ചാണ്.പ്രോജക്റ്റ്‌ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച്   അന്നുരാത്രി തന്നെ ഞങ്ങളെല്ലാവരും ഹോസള്ളി വിട്ടു......

"അതിനു ശേഷം എന്താണ് നടന്നത് എന്നെനിക്കറിയില്ല  മയൂരാ..കരിയപ്പയുടെ  ആളുകളില്‍ നിന്നും ഞാന്‍ ഓടിയത്   ബോംബേയിലേക്കാണ്..അവിടെവച്ച് കേള്‍ക്കാന്‍  ഒട്ടുമിഷ്ടമില്ലാതിരുന്ന ഒരു  വിവാഹനിശ്ചയത്തിന്റെ    വാര്‍ത്തകളറിഞ്ഞപ്പോള്‍..കുറച്ചുകാലം ദൂരെയെവിടെയെങ്കിലും പോയി  സ്വയമൊളിക്കാന്‍ തോന്നി......നിങ്ങളെ എല്ലാവരെയും ഒന്ന്  കൂടി വന്നു  കാണണമെന്നുണ്ടായിരുന്നു...പക്ഷെ...."
മയൂര ഒന്നും മിണ്ടാതെ കേട്ടു നില്‍ക്കുകയാണ്...എന്റെ "പക്ഷെ" യുടെ  അര്‍ഥം അവള്‍ക്കു പിടികിട്ടിയതായി തോന്നി..അവള്‍ എന്താവും   പറയുക എന്നുള്ള ആകാംഷയിലായിരുന്നു ഞാന്‍...
"എന്റെ വിവാഹം നടന്നിട്ടില്ല മഹേഷ്‌...."
എന്നില്‍ ഒരു നടുക്കമുയര്‍ന്നു..
കൂടുതലൊന്നും പറയാതെ അവള്‍ പെട്ടെന്ന് അകത്തേക്ക്  കയറിപ്പോയി,എന്നെ വീണ്ടും സ്തബ്ദനാക്കിക്കൊണ്ട്....

                                  ഹോസള്ളിയില്‍ പിന്നീട്  നടന്ന കഥകള്‍ ഞാനറിയുന്നത് അരവിന്ദ്‌ പറഞ്ഞാണ്...സ്കൂളിലെ ലഞ്ച്  ബ്രേക്കിനു എന്നെക്കാണാന്‍ ഓടിയെത്തിയതായിരുന്നു അവന്‍. ആകെ കിട്ടിയ  അരമണിക്കൂര്‍ സമയം കൊണ്ട് അവനെല്ലാം പറഞ്ഞു.മയൂര കേള്‍ക്കത്തന്നെ..
അന്ന് ബാംഗ്ലൂര്‍ വിട്ടു മദ്രാസിലേക്ക് തിരിച്ചു പോയതില്‍ പിന്നെ  മൂര്‍ത്തിസാര്‍ മാനസികമായി തകര്‍ന്ന  നിലയിലായിരുന്നു.മലവള്ളിയിലെ ദുരനുഭവങ്ങള്‍ അദ്ദേഹത്തെ വല്ലാതെ വേട്ടയാടി. അദ്ദേഹത്തിന്‍റെ മാനസികനില  തെറ്റുകയാണോ  എന്ന് പോലും മയൂര ഭയപ്പെട്ടു. എല്ലാവരും സത്യമറിഞ്ഞത്  പിന്നീടാണ്..അന്ന് ഹോസള്ളിയില്‍ വച്ച് അദ്ദേഹത്തിനു കരിയപ്പയുടെ അന്ത്യശാസനമുണ്ടായിരുന്നു, അനിയന്‍ ബസവപ്പയ്ക്ക് മയൂരയെ  വിവാഹം  ചെയ്തു കൊടുക്കാന്‍....മയൂര ബസവപ്പയുടെ കണ്ണില്‍   എപ്പോഴാണ് പെട്ടതെന്നറിയില്ല..മൂര്‍ത്തി സാറിനോടുള്ള പകമൂലം  കരിയപ്പ ഈ ആവശ്യവും പറഞ്ഞു കൊണ്ട് അദ്ദേഹത്തെ വല്ലാതെ   ഉപദ്രവിച്ചിരുന്നു...
ഇക്കാര്യമൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല..
ഹോസള്ളി വിട്ടിട്ടും ബസവപ്പയും കൂട്ടരും അവരെ  പിന്തുടര്‍ന്നു..അങ്ങനെയാണ് മയൂരയുടെ വിവാഹം നടന്നെന്ന കഥ  പ്രചരിപ്പിച്ച്   മൂര്‍ത്തി സാറും അവളെയും കൂട്ടി ഹൈദരാബാദിനു  പോകുന്നത്, ഒരു സുഹൃത്തിന്റെ വീട്ടിലേക്ക്...
പക്ഷെ വിധി അവരെ വിടാനൊരുക്കമുണ്ടായിരുന്നില്ല..രണ്ടു  വര്‍ഷങ്ങള്‍ക്കു ശേഷം മയൂരയുടെ വിവാഹത്തിനുള്ള   ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം..ഹൈദരാബാദില്‍  സ്ഥിരതാമസമാക്കിയ ഒരു മലയാളി ഫാമിലിയില്‍ നിന്നും  മയൂരയ്ക്ക്   അനുയോജ്യനായ വരനെ കണ്ടെത്തിയപ്പോള്‍ അദ്ദേഹം ഒരുപാട്  സന്തോഷിച്ചു. പക്ഷെ പെണ്ണിന്റെ ഭൂതകാലം തിരഞ്ഞുപോയ ചിലര്‍  ഹോസള്ളിയിലെ ഒരു ഗുണ്ടയുടെ ഭാര്യയായിരുന്നു മയൂര എന്ന വാര്‍ത്തയാണ്  അവിടെ പരത്തിയത്..!!
അന്ന് പക്ഷാഘാതം വന്നു തളര്‍ന്നു കിടന്ന മൂര്‍ത്തിസാറിനെയും  കൊണ്ട് അധികം താമസിയാതെ തന്നെ മയൂര തിരിച്ചുവന്നു, മദ്രാസിലേക്ക്....
ബസവപ്പയുടെ ആളുകള്‍ വീണ്ടുമവരെ കണ്ടെത്തി..ഭീഷണികള്‍  വീണ്ടും തുടര്‍ന്നു..ഒരുതരത്തിലും മദ്രാസിലെ ജീവിതം   തുടരാനാവില്ലെന്ന അവസ്ഥ വന്നു..അതിനിടയിലാണ്  മയൂരയുടെ  ജീവിതത്തില്‍ കൂരിരുട്ടു വീഴ്ത്തിക്കൊണ്ട്  മൂര്‍ത്തിസാറിന്റെ മരണം..
ജീവിതമവസാനിപ്പിക്കാന്‍ പോലും മയൂര ചിന്തിച്ചു കൊണ്ടിരുന്ന  ദിനങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായി അവളെത്തേടി ഒരാള്‍ വന്നു..
ഹീരണ്ണ..!!
ഹീരണ്ണ എങ്ങനെയാണ് മദ്രാസിലെ വിലാസം  തേടിപ്പിടിച്ചതെന്നറിയില്ല... പക്ഷെ അധികമാരോടും വലിയ  അടുപ്പമില്ലാതിരുന്ന അയാള്‍ അന്ന് നേരമിരുട്ടുന്നത് വരെ മയൂരയോടു  സംസാരിച്ചിരുന്നു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പിറ്റേ ദിവസം  ഹോസള്ളിയില്‍ ബസ്സിറങ്ങിയ ഹീരണ്ണയുടെ കൂടെ മയൂരയുമുണ്ടായിരുന്നു.........!!!..

ഞാന്‍ വീണ്ടും തളരുകയായിരുന്നു..മനസ്സിലാക്കാതെ പോയ  സത്യങ്ങളുടെ തീവ്രതയില്‍ എന്റെ ദേഹം വല്ലാതെ വെട്ടി  വിയര്‍ക്കുന്നത്  ഞാനറിഞ്ഞു..അരവിന്ദ്‌ പറഞ്ഞതെല്ലാം ഒരു  മുത്തശ്ശിക്കഥപോലെയാണ് എനിക്ക്  തോന്നിയത്..ഞാനവിടെ തോറ്റ  ഭടനാണ്...ഒന്ന്  പോരുതുകപോലും ചെയ്യാതെ ഒളിച്ചോടിയ ഭീരു...

"....മഹീ  ഈ കാര്യങ്ങളൊന്നും നീ അറിഞ്ഞിരുന്നില്ല അല്ലേ...മയൂര  ഇവിടെ എത്തിയ ആ ദിവസം തന്നെ എനിക്ക് നിന്നെ   വിളിക്കണമെന്നുണ്ടായിരുന്നു..പക്ഷെ എങ്ങനെ...."
അരവിന്ദ്‌ തുടര്‍ന്നു..

"........അന്ന് ഹീരണ്ണയുടെ വീട്ടില്‍ മയൂര താമസിച്ചു തുടങ്ങിയപ്പോള്‍  ഹോസള്ളിക്കാര്‍ ആകെ അന്തം വിട്ടു..ഈ  ഞാനുള്‍പ്പെടെ....എന്താണ്  സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല..ഹീരണ്ണ ആരോടും  ഒന്നും  പറഞ്ഞില്ല..മയൂരയ്ക്ക് അഭയം  നല്‍കുകയായിരുന്നു ഹീരണ്ണ,  അതും ബസവപ്പയെ വെല്ലുവിളിച്ചു കൊണ്ട് അയാളുടെ  കണ്‍മുന്നില്‍ത്തന്നെ..എങ്കിലും ഹീരണ്ണയെ  ഭയന്ന് ബസവപ്പ  പരസ്യമായി ഒന്നും ചെയ്തില്ല..പക്ഷെ  ഹീരണ്ണയെ ഇല്ലാതാക്കാനുള്ള  പ്രവര്‍ത്തനങ്ങള്‍ അയാള്‍ അണിയറയില്‍   നടത്തുന്നുണ്ടായിരുന്നു...ഇവിടെ ഹെല്‍ത്ത്‌ സെന്‍ററില്‍ സ്ഥലം മാറ്റം  കിട്ടിയെത്തിയ ഒരു ഡോക്ടറുമായി മയൂരയുടെ വിവാഹം  നടത്താന്‍  ഹീരണ്ണ  തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പരന്നു..ആയിടെ വേനല്‍  മഴ പെയ്ത ഒരു രാത്രിയിലാണ്, ഒരപകടത്തില്‍   ബസവപ്പ  കൊല്ലപ്പെടുന്നത്.. അയാളോടിച്ചിരുന്ന ബുള്ളറ്റ് കനാലിലേക്ക്  മറിയുകയായിരുന്നു..മദ്യലഹരിയില്‍  നടന്ന  അപകടമാണെന്നുള്ള  പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടൊന്നും കരിയപ്പയുടെ ചെവിയില്‍  കടന്നില്ല..തന്റെ അനിയന്റെ മരണത്തിനു പിന്നില്‍    ഹീരണ്ണതന്നെയാണെന്ന് അയാള്‍ വിശ്വസിച്ചു...കുറച്ചു ദിവങ്ങള്‍ കൂടി   കഴിഞ്ഞപ്പോഴാണ് അനന്തര ഫലമെന്നോണം കരിയപ്പയും  കൂട്ടരും ഹീരണ്ണയെ കരിമ്പ്‌ വയലിലിട്ടു വെട്ടുന്നത്......."  
"എന്നിട്ട്..??"
ഇത്തവണ എനിക്ക് ഞെട്ടലോടെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
"അന്ന് ഹീരണ്ണ കഷ്ടിച്ചു രക്ഷപ്പെട്ടു...പക്ഷേ....."
പാതിയില്‍ നിര്‍ത്തി അരവിന്ദ്‌ മയൂരയെ നോക്കി...അവള്‍ അപ്പോഴും  ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു..

ബാക്കിയെല്ലാം മയൂര പറയുമെന്ന് പറഞ്ഞാണ് അരവിന്ദ്‌ സ്കൂളിലേക്ക്  തിരിച്ചു പോയത്...കടുകെണ്ണയുടെ മണം തങ്ങിനില്‍ക്കുന്ന ആ  വീട്ടില്‍  വീണ്ടും ഞാനും മയൂരയും മാത്രമായി..
"എനിക്കെന്താണ് പറയേണ്ടതെന്നറിയില്ല മയൂരാ..."
"ചീത്ത ആളുകളെ മനസ്സിലാക്കാനെളുപ്പമാണ്..മഹേഷ്‌, നന്‍മ മാത്രം  മനസ്സിലുള്ളവരെയും..പക്ഷെ ഇതിനുരണ്ടിനുമിടയിലെ  സാധാരണ  മനുഷ്യരെ തിരിച്ചറിയാനാണ് ഏറെ വിഷമം..."
അവള്‍ പറഞ്ഞ് വരുന്നത് എന്താണെന്ന് എനിക്ക്  മനസ്സിലാവുന്നുണ്ടായിരുന്നില്ല ചോദ്യഭാവത്തില്‍ അവളെ നോക്കി..
"വാ..."
വാതിലടച്ച് അവളെന്നെയും കൂട്ടി പുറത്തേക്ക് നടന്നു..അടുത്തു കണ്ട  ഒരു ഓട്ടോയില്‍ കയറി കൃഷ്ണഗൌഡരുടെ പഴയ ശര്‍ക്കര  ഫാക്ടറിക്കടുത്ത് കൂടെ അവളെന്നെ കൂട്ടിക്കൊണ്ടു പോയത് ആ പഴയ  പമ്പ് ഹൗസിന്‍റെ  അടുത്തേക്കാണ്..അവിടെ പുതിയൊരു   കെട്ടിടമുയര്‍ന്നിട്ടുണ്ട്..വലിയ ഗേറ്റിനു മുകളിലെ ബോര്‍ഡ്  വായിക്കുന്നതിനു മുന്‍പ് ഓട്ടോ അകത്തേക്ക് കയറി‌...അകത്ത്   കടന്നപ്പോഴാണ് അതൊരു സ്പെഷ്യല്‍ സ്കൂളാണെന്നു   മനസ്സിലായത്‌..വരാന്തയിലും മുറ്റത്തുമായി കുറേ കുട്ടികള്‍  പാട്ടുപാടുകയും  ഓടിക്കളിക്കുകയും ചെയ്യുന്നു.. ദൈവത്തിന്റെ  കൈത്തെറ്റു പോലെ, കുഞ്ഞു വീല്‍ ചെയറുകളിലും അമ്മമാരുടെ  കൈകളിലുമായി കുറെ  കുട്ടികള്‍..ചിലര്‍  കരയുന്നുണ്ട്..ചിലര്‍ എപ്പോഴും  ചിരിച്ചു കൊണ്ടിരിക്കുന്നു..എതിരെ നടന്നു വന്ന, ഏതാണ്ട് പതിനഞ്ചു  വയസ്സ്  തോന്നിക്കുന്ന ഒരു ആണ്‍കുട്ടി മയൂരയെ കണ്ട് നിഷ്കളങ്കമായി  ചിരിച്ചു..
"യേനു കിരണ്‍...ഊട്ടാ ആയിത്താ..??"
നിറഞ്ഞ വാല്‍സല്യത്തോട്  കൂടി മയൂര അവന്റെ കവിളുകളില്‍ തലോടി.
"ഇതാണ് മഹേഷ്‌ ഇന്ന് എന്‍റെ ലോകം....."
ആ കുട്ടിയെ ചേര്‍ത്തു പിടിച്ചു കൊണ്ട് വരാന്തയിലൂടെ മുന്നോട്ടു  നടക്കുന്നതിനിടെ മയൂര കൂട്ടിച്ചേര്‍ത്തു...ഞാനൊന്നും   കേള്‍ക്കുന്നുണ്ടായിരുന്നില്ല..എന്റെ മനസ്സിലപ്പോള്‍ ആസ്ട്രേലിയന്‍  സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ വലിയ വലിയ  ഷെയറുകള്‍ ഇടിഞ്ഞു വീഴാന്‍   തുടങ്ങുകയായിരുന്നു....ഒന്നും പറയാതെ അവളെ അനുഗമിച്ചു..
ആ സ്കൂളിന്റെ ഓഫീസിലേക്കാണ് ഞങ്ങള്‍ പോയത്...അവിടെ  ഹീരണ്ണയുണ്ടായിരുന്നു..വലിപ്പമേറിയ ചക്രങ്ങളുള്ള വീല്‍ ചെയറില്‍,   രണ്ടു കാലുകളുമില്ലാതെ..!!.

ഉരുക്കുപോലുള്ള ആ ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നു..എങ്കിലും  മുഖത്ത് പുതിയ പ്രസരിപ്പ്..എന്നെക്കണ്ടതും സംശയത്തോടെ   ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നത് പോലെ തോന്നി..അരവിന്ദോ  മയൂരയോ ഒന്നും പറയാതെ തന്നെ  എനിക്കെല്ലാം   മനസ്സിലായിരുന്നു..അടുത്തു ചെന്ന് ആ കൈകള്‍ ചേര്‍ത്തു വച്ച്  പതുക്കെ പറഞ്ഞു..
"ഹീരണ്ണാ ഇദു നാനു..നിന്ന ഫ്രണ്ട്‌..മഹേഷ്‌....."
 ആ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നത് കണ്ടു..രണ്ടു കൈകള്‍  കൊണ്ടും എന്നെ ഇറുകെ പുണര്‍ന്നു..പിന്നെ വിശേഷങ്ങളെല്ലാം ചോദിച്ചു..
ഏറെ നേരം സംസാരിച്ചതിനു ശേഷം മയൂരയുടെ കൂടെ ആ മുറിയില്‍  നിന്നും പുറത്തിറങ്ങുമ്പോള്‍ എന്നെ അതിശയിപ്പിച്ചത് ആ   മുറിയുടെ ചുവരില്‍ ഫ്രെയിം ചെയ്തു വച്ച കരിയപ്പയുടെയും  ബസവപ്പയുടെയും   ഫോട്ടോകളായിരുന്നു..പഴയ കാര്യങ്ങള്‍   ഓര്‍മ്മിപ്പിക്കേണ്ടെന്നു കരുതി മാത്രം ഞാനൊന്നും ചോദിച്ചില്ല...

സ്കൂളിന്റെ പിറകിലെ ഗേറ്റിനടുത്തേക്കാണ് പിന്നീട് ഞങ്ങള്‍  പോയത്..തൊട്ടപ്പുറത്തുകൂടി ഒഴുകുന്ന ആ പഴയ കനാല്‍..ഇഷ്ടികകള്‍   അടര്‍ന്നു വീണ ആ മതിലിനരികില്‍ നില്‍ക്കുമ്പോള്‍ മയൂര എന്‍റെ  കണ്ണുകളിലേക്ക് നോക്കി...
"നിനക്കൊര്‍മയുണ്ടോ.മഹേഷ്‌.. ഒറ്റക്കാലുള്ള ആണ്‍ മയിലിനെയും  കാത്ത് നമ്മള്‍ പണ്ട് ഒളിച്ചിരുന്ന ആ പഴയ പമ്പ് ഹൌസ്..??"
എന്‍റെ മനസ്സില്‍ മയില്‍പീലികള്‍  കുന്നുകൂടുകയായിരുന്നു..കണ്ണുകളിമചിമ്മാതെ അവളെത്തന്നെ  നോക്കിനിന്നു..
" ദാ...അതവിടെയായിരുന്നു....."
അവള്‍ ചൂണ്ടിയ വിരലിനപ്പുറം ക്രച്ചസുകളിലും വീല്‍ചെയറുകളിലുമായി  ഒരുപാട് കുഞ്ഞു കുഞ്ഞു മയിലുകള്‍ എന്‍റെ മുന്നില്‍ പീലികള്‍  വിരിച്ചു  നൃത്തമാടി...
.